കുറഞ്ഞ ശിക്ഷ നൽകണമെന്നാവശ്യപ്പെട്ട് അഭിഭാഷകൻ നിരത്തിയ വാദത്തെ തള്ളി സംസാരിച്ച കോടതി, പൾസർ സുനി ഈ കേസിലെ മറ്റു പ്രതികളെ പോലെയല്ലെന്ന് തന്നെ കോടതി ഒരു ഘട്ടത്തിൽ ചൂണ്ടിക്കാട്ടി
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ശിക്ഷാ വാദത്തിനിടെ കോടതിമുറിയിൽ മറ്റ് പ്രതികൾ കരഞ്ഞ് വികാരം പ്രകടിപ്പിച്ചപ്പോഴും ഭാവഭേദമില്ലാതെയായിരുന്നു ഒന്നാം പ്രതി പള്‍സര്‍ സുനി നിന്നത്. മറ്റ് പ്രതികളോടുള്ളതിനേക്കാൾ കടുത്ത ഭാഷയിലാണ് പൾസർ സുനിയുടെ വാദത്തിനിടെ കോടതി പ്രതികരിച്ചത്. ഈ കേസിനെ ദില്ലിയിലെ നിർഭയ കേസുമായി താരതമ്യം ചെയ്യരുതെന്ന് സുനിയുടെ അഭിഭാഷകൻ ആവശ്യപ്പെട്ട വേളയിലടക്കം കോടതി നീരസം പ്രകടിപ്പിച്ചു.
കുറഞ്ഞ ശിക്ഷ നൽകണമെന്നാവശ്യപ്പെട്ട് അഭിഭാഷകൻ നിരത്തിയ വാദത്തെ തള്ളി സംസാരിച്ച കോടതി, പൾസർ സുനി ഈ കേസിലെ മറ്റു പ്രതികളെ പോലെയല്ലെന്ന് തന്നെ കോടതി ഒരു ഘട്ടത്തിൽ ചൂണ്ടിക്കാട്ടി. പൾസർ സുനിയല്ലേ കേസിലെ യഥാർത്ഥ പ്രതിയെന്നും മറ്റ് പ്രതികൾ കൃത്യത്തിന് കൂട്ടുനിന്നവരല്ലേയെന്നും കോടതി ആരാഞ്ഞു. പൾസർ സുനി ഒരു ദയയും അർഹിക്കുന്നില്ല. ഒരു സ്ത്രീയുടെ അന്തസ്സിന്‍റെ കാര്യമാണെന്നും അതിജീവിതയുടെ നിസ്സഹായാവസ്ഥ മനസിലാക്കണമായിരുന്നുവെന്നും കോടതി ചൂണ്ടിക്കാട്ടി. വാദം ഏകദേശം ഒന്നര മണിക്കൂറോളം നീണ്ടുനിന്നു. ഒരു തരത്തിലുമുള്ള കരുണ പൾസർ സുനിയോട് കാണിക്കേണ്ടതില്ലെന്ന സൂചനകൾ നൽകിയായിരുന്നു കോടതി പ്രതികരണം.
നടി കേസിൽ ശിക്ഷാവിധി ഇന്ന് തന്നെ
നടി ആക്രമിക്കപ്പെട്ട കേസിൽ ആറ് പ്രതികളുടെ ശിക്ഷാവിധി ഇന്ന് തന്നെയുണ്ടാകും. ഉച്ചയ്ക്ക് പതിനൊന്നരയോടെ ആറ് പ്രതികളെയും പ്രത്യേക സുരക്ഷയിൽ കോടതിയിലെത്തിച്ചു. വിധിക്ക് മുൻപായി പ്രതികൾക്ക് പറയാനുള്ളത് കേട്ട കോടതിയിൽ പലരും വികാരാധീനരായി. ശിക്ഷാവിധിക്ക് മുൻപ് കോടതി സംസാരിച്ചപ്പോൾ, ഒന്നാം പ്രതി പൾസർ സുനിൽ (സുനിൽ കുമാർ) ഭാവഭേദമൊന്നുമില്ലാതെയാണ് പ്രതികരിച്ചത്. വീട്ടിൽ അമ്മ മാത്രമേയുള്ളൂവെന്നും അമ്മയുടെ സംരക്ഷണ ചുമതല തനിക്കാണെന്നും സുനിൽ കോടതിയെ അറിയിച്ചു. എന്നാൽ, രണ്ടാം പ്രതിയായ ഡ്രൈവർ മാർട്ടിൻ കോടതി മുറിയിൽ പൊട്ടിക്കരഞ്ഞു. താൻ നിരപരാധിയാണെന്നും ഒരു തെറ്റും ചെയ്തിട്ടില്ലെന്നും മാർട്ടിൻ ആവർത്തിച്ചു. ചെയ്യാത്ത തെറ്റിനാണ് താൻ ജയിലിൽ കഴിഞ്ഞതെന്നും അതിനാൽ ശിക്ഷയിൽ ഇളവ് നൽകണമെന്നും മാർട്ടിൻ കോടതിയോട് അപേക്ഷിച്ചു. ഈ കേസിൽ ആദ്യം അറസ്റ്റിലായതും മാർട്ടിനായിരുന്നു.
മൂന്നാം പ്രതി മണികണ്ഠനും താൻ മനസ്സ് അറിഞ്ഞ് തെറ്റ് ചെയ്തിട്ടില്ലെന്ന് കോടതിയെ അറിയിച്ചു. ഭാര്യയും മകളും മകനുമുണ്ടെന്ന് ചൂണ്ടിക്കാട്ടി തന്നോടും കുടുംബത്തോടും ദയ കാണിക്കണമെന്ന് അദ്ദേഹം അപേക്ഷിച്ചു. നാലാം പ്രതി വിജീഷ് കുടുംബ പശ്ചാത്തലം പറഞ്ഞ് കുറഞ്ഞ ശിക്ഷ നൽകണമെന്ന് അപേക്ഷിച്ചു. തന്നെ തലശ്ശേരി സ്വദേശിയായതിനാൽ കണ്ണൂർ ജയിലിൽ ഇടണമെന്നും വിജീഷ് ആവശ്യപ്പെട്ടു. അഞ്ചാം പ്രതി വടിവാൾ സലിമും താൻ കുറ്റം ചെയ്തിട്ടില്ലെന്നും തനിക്ക് ഭാര്യയും മൂന്ന് വയസ്സുള്ള ഒരു പെൺകുട്ടിയും ഉണ്ടെന്നും കോടതിയെ അറിയിച്ചു. കേസിലെ ആറാം പ്രതി പ്രദീപും കരഞ്ഞുകൊണ്ടാണ് കോടതിയിൽ സംസാരിച്ചത്. ശിക്ഷാവിധി ഇന്ന് 3.30 തോടെയുണ്ടാകും.


