ഉന്നാവ് പെൺകുട്ടി അപകടത്തിൽപ്പെട്ട സംഭവം: ദുരൂഹത വര്‍ധിപ്പിച്ച് ദൃക്സാക്ഷിയുടെ വെളിപ്പെടുത്തൽ
കാറും ട്രക്കും അമിതവേഗതയിൽ ആയിരുന്നുവെന്നും അപകടത്തിന് ശേഷം ട്രക്ക് ഡ്രൈവറും ക്ലീനറും ഓടി രക്ഷപ്പെട്ടെന്നും അർജുൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
ലഖ്നൗ: ഉന്നാവ് ബലാത്സംഗക്കേസിൽ ഇരയായ പെണ്‍കുട്ടിയുടെ വാഹനാപകടത്തിൽ ദുരൂഹത ഉയർത്തി ദൃക്സാക്ഷിയുടെ വെളിപ്പെടുത്തൽ. അപകടമുണ്ടാക്കിയ ട്രക്ക് റോഡിന്റെ വലതു വശത്തു കൂടിയാണ് സഞ്ചരിച്ചതെന്ന് ദൃക്സാക്ഷി അർജുൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. കാറും ട്രക്കും അമിതവേഗതയിൽ ആയിരുന്നുവെന്നും അപകടത്തിന് ശേഷം ട്രക്ക് ഡ്രൈവറും ക്ലീനറും ഓടി രക്ഷപ്പെട്ടെന്നും അർജുൻ വ്യക്തമാക്കി.
സുരക്ഷ ഉദ്യോഗസ്ഥരില്ലാതെ സഞ്ചരിച്ചതും ട്രക്കിന്റെ നമ്പർ പ്ലേറ്റ് മായ്ക്കാൻ ശ്രമിച്ചതുമാണ് ഉന്നാവ് പെൺകുട്ടി ഉൾപ്പെട്ട വാഹനാപകട കേസിൽ ദുരൂഹതയുണർത്തുന്നത്. ലക്നൗവിൽ നിന്ന് 85 കിലോമീറ്റർ അകലെ റായ്ബറേലിയിലെ ഗുരുബക്ഷ് ഗഞ്ചിലാണ് അപകടം നടന്നത്.