രാഹുലിനെ കണ്ടാൽ സദ്ദാമിനെപ്പോലെ, 'വിസിറ്റിംഗ് പ്രൊഫസറെ'പ്പോലെ വരുന്നു, പരാജയഭീതി; പരിഹസിച്ച് അസം മുഖ്യമന്ത്രി
'തെരഞ്ഞെടുപ്പ് നടക്കാത്ത സ്ഥലങ്ങളിൽ മാത്രമാണ് അദ്ദേഹം പോകുന്നത്. കാരണം അദ്ദേഹം പരാജയത്തെ ഭയപ്പെടുന്നു.'
ദില്ലി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ, മുൻ ഇറാഖ് പ്രസിഡന്റ് സദ്ദാം ഹുസൈനോട് താരതമ്യം ചെയ്ത് അസം മുഖ്യമന്ത്രി ഹിമന്ദ ബിശ്വ ശർമ്മ. അടുത്ത മാസം നടക്കാനിരിക്കുന്ന ഗുജറാത്ത് തെരഞ്ഞെടുപ്പിന് മുന്നോടിയായി, ബിജെപി സ്ഥാനാർത്ഥിക്ക് വേണ്ടിയുള്ള അഹമ്മദാബാദിലെ പൊതുയോഗത്തിൽ സംസാരിക്കുമ്പോഴായിരുന്നു അസം മുഖ്യമന്ത്രിയുടെ ഈ പരാമര്‍ശം. തെരഞ്ഞെടുപ്പിന് മുമ്പുള്ള രാഹുൽ ഗാന്ധിയുടെ അപൂർവ്വ സന്ദർശനത്തെ ചോദ്യം ചെയ്ത ശർമ്മ, രാഹുൽ ഗാന്ധി സംസ്ഥാനത്ത് 'അദൃശ്യ'നാണെന്നും പരിഹസിച്ചു.
''വിസിറ്റിംഗ് പ്രൊഫസറേപ്പോലെയാണ് രാഹുൽ ഗാന്ധി സംസ്ഥാനത്ത് എത്തുന്നത്. ഹിമാചൽ പ്രദേശിൽ പ്രചാരണം പോലും നടത്തിയിട്ടില്ല. തെരഞ്ഞെടുപ്പ് നടക്കാത്ത സ്ഥലങ്ങളിൽ മാത്രമാണ് അദ്ദേഹം പോകുന്നത്. കാരണം അദ്ദേഹം പരാജയത്തെ ഭയപ്പെടുന്നു.'' ഹിമന്ദ ബിശ്വ ശർമ്മ പറഞ്ഞു. പണം നൽകിയിട്ടാണ് കോൺഗ്രസ്, ബോളിവുഡ് താരങ്ങളെ ഭാരത് ജോഡോ യാത്രയിൽ പങ്കെടുപ്പിക്കുന്നതെന്നും അസം മുഖ്യമന്ത്രി ആരോപിച്ചു. പൂജാ ഭട്ട്, അമോൽ പലേക്കർ എന്നിവർ ജോഡോ യാത്രയിൽ പങ്കെടുത്തതിനെ ചൂണ്ടിക്കാണിച്ചായിരുന്നു ഈ ആരോപണം.
Read More : 'തയ്യാറായിരിക്കും, പക്ഷേ കളിക്കളത്തിലിറങ്ങില്ല'; രാഹുൽ ഗാന്ധിയെ പരിഹസിച്ച് അസം മുഖ്യമന്ത്രി
രാഹുൽ എപ്പോഴും തയ്യാറായിരിക്കുമെന്നും എന്നാൽ കളിക്കളത്തിലിറങ്ങില്ലെന്നുമായിരുന്നു ഹിമന്ദ ബിശ്വയുടെ മറ്റൊരു പരിഹാസ പ്രസ്താവന. ഗുജറാത്തിൽ രണ്ടാം സ്ഥാനത്തിനു വേണ്ടിയാണ് കോൺഗ്രസും ആം ആദ്മി പാർട്ടിയും മത്സരിക്കുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. "ദിവസങ്ങളായി ഞാൻ നിരീക്ഷിക്കുന്നു, ഒരു ശീലമുണ്ട് രാഹുൽ ഗാന്ധിക്ക്. ഗുവാഹത്തിയിൽ ക്രിക്കറ്റ് മാച്ച് ഉണ്ടെങ്കിൽ, അദ്ദേഹം ഗുജറാത്തിലായിരിക്കും, അവിടെയാണെങ്കിലും അദ്ദേഹം ബാറ്റും പാഡും ധരിച്ചിരിക്കും. കളിക്കാൻ തയ്യാറെടുക്കും, പക്ഷേ കളിക്കളത്തിലേക്ക് വരില്ല". ഹിമന്ദ ബിശ്വ ശർമ്മ പറഞ്ഞു.
ഗുജറാത്തിൽ ബിജെപി അധികാരം നിലനിർത്തുമെന്ന് സൂചിപ്പിച്ച ഹിമന്ദ ബിശ്വ ശർമ്മ, ബിജെപിക്ക് വെല്ലുവിളിയായി ഉയർന്നുവന്ന ആം ആദ്മി പാർട്ടിയും കോൺഗ്രസും രണ്ടും മൂന്നും സ്ഥാനങ്ങളിൽ എത്തുമെന്നും അവകാശപ്പെട്ടു. ബിജെപി എവിടെയാണോ ഉള്ളത്, അവിടെത്തന്നെയായിരിക്കും. ഞങ്ങൾക്ക് ഒരു മത്സരവുമില്ല. രണ്ടും മൂന്നും സ്ഥാനങ്ങൾക്കായി ആം ആദ്മി പാർട്ടിയും കോൺഗ്രസും മത്സരിക്കുകയാണ്," അദ്ദേഹം കൂട്ടിച്ചേർത്തു.
ഭാരത് ജോഡോ യാത്രയിലേക്ക് പ്രിയങ്കാ ഗാന്ധിയും; നാല് ദിവസം പങ്കെടുക്കും
ഭാരത് ജോഡോ യാത്ര അടുത്ത വർഷവും നടത്താന്‍ കോണ്‍ഗ്രസ്