അതിര്‍ത്തി സംഘർഷം: 'കോടതി ഇടപെടണം', അസം സര്‍ക്കാര്‍ സുപ്രീംകോടതിയിലേക്ക്
മുഖ്യമന്ത്രി ഹിമന്തബിശ്വ ശര്‍മയുടെ പേരില്‍ മിസ്സോറം കേസ് എടുത്തതിന് പിന്നാലെ ഇരു സംസ്ഥാനങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ സങ്കീർണമാവുകയാണ്.
ദില്ലി: അതിര്‍ത്തി സംഘർഷത്തില്‍ അസം മുഖ്യമന്ത്രി ഹിമന്തബിശ്വ ശര്‍മയുടെ പേരില്‍ മിസ്സോറം കേസ് എടുത്തതിന് പിന്നാലെ ഇരു സംസ്ഥാനങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ സങ്കീർണമാവുന്നു. അതിര്‍ത്തി സംഘർഷത്തില്‍ കോടതി ഇടപെടല്‍ തേടി അസം സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിക്കാൻ തീരുമാനിച്ചു.
കൊലപാതക ശ്രമം അടക്കമുള്ള വകുപ്പുകള്‍ ചുമത്തിയാണ് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വശര്‍മ്മക്കും അസമിലെ മുതിർന്ന പൊലീസ് ഉദ്യോഗസ്ഥർക്കുമെതിരെ മിസോറാം കേസെടുത്തിരിക്കുന്നത്. അസം പൊലീസിന്‍റെ പ്രവർത്തനം മുഖ്യമന്ത്രിയുടെ നിർദേശപ്രകാരം ആണെന്നും സംഘർഷം പരിഹരിക്കുന്നതിന് മിസോറം പൊലീസുമായി സഹകരിക്കാന്‍ തയ്യാറായില്ലെന്നും എഫ്ഐആറിലുണ്ട്.
അസം-മിസോറം അതിർത്തി തർക്കം; വെടിവെപ്പിൽ അസം പൊലീസിലെ ആറ് പേർ മരിച്ചു
കൊലാസിബ്, അസമിന്‍റെ പരിധിയില്‍ പെടുന്ന സ്ഥലമാണെന്ന് അവകാശപ്പെടുകയും മുഖ്യമന്ത്രി ഹിമന്ത ബിശ്വശര്‍മ്മയുടെ നിർദേശപ്രകാരം ഒരു ക്യാപ് നിർമ്മിക്കാന്‍ ശ്രമിച്ചതായും എഫ് ഐആറില്‍ ആരോപിക്കുന്നു. പ്രതികളാക്കിയ പൊലീസ് ഉദ്യോഗസ്ഥരോട് ഓഗസ്റ്റ് ഒന്നിന് ഹാജരാകാനും മിസ്സോറം പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിനെതിരെ സുപ്രീംകോടതിയെ സമീപിക്കാനുളള നീക്കത്തിലാണ് അസം. മുഖ്യമന്ത്രിക്കെതിരെ കേസ് എടുത്തത് ചൂണ്ടിക്കാട്ടി തിങ്കളാഴ്ച അസം കോടതിയിൽ ഹർജി നല്‍കും.
അന്വേഷണവുമായി സഹകരിക്കണമെന്ന് ആവശ്യപ്പെട്ട് അസം പൊലീസ് മിസ്സോറാമിലെ ആറ് പൊലീസ് ഉദ്യോസ്ഥര്‍ക്ക് കഴിഞ്ഞ ദിവസം നോട്ടീസ് നല്‍കിയിരുന്നു. ഏത് അന്വേഷണത്തോടും സഹകരിക്കുമെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ അറിയിച്ചു. സംഘർഷം നടന്നത് അസമിന്റെ പരിധിയിൽ ആണെന്നിരിക്കെയും കേസ് ഒരു നിഷ്പക്ഷ ഏജൻസി അന്വേഷിക്കുന്നില്ല. ഇക്കാര്യം മിസോറാം മുഖ്യമന്ത്രിയോട് സംസാരിച്ചുവെന്നും ഹിമന്ത ബിശ്വ ശർമ പ്രതികരിച്ചു. അതേസമയം മിസോറാമില്‍ സ്ഫോടക വസ്തുക്കള്‍ കണ്ടെത്തിയ സംഭവം എൻഐഎ അന്വേഷിക്കും. മിസോറാം പൊലീസ് അന്വേഷിക്കുന്ന കേസാണ് എൻഐഎ ഏറ്റെടുക്കുന്നത്.