അയോധ്യ രാമക്ഷേത്രത്തിലെ കാണിക്കപ്പണം എണ്ണുന്ന ജീവനക്കാർ കോടികൾ തട്ടിയെടുത്തതായി പ്രത്യേക അന്വേഷണ സംഘം കണ്ടെത്തി. പണം എണ്ണുന്നതിനിടെ സിസിടിവി മറച്ച് നോട്ടുകെട്ടുകളിൽ നിന്ന് പണം മോഷ്ടിക്കുകയും പിന്നീട് ഇത് പുറത്തുകടത്തുകയുമായിരുന്നു പ്രതികളുടെ രീതി.
അയോധ്യ: അയോധ്യ രാമക്ഷേത്രത്തിലെ കാണിക്കപ്പണം എണ്ണുന്ന ജീവനക്കാർ അതീവ രഹസ്യമായി കോടികൾ തട്ടിയെടുത്ത കേസിൽ കൃത്യമായ ആസൂത്രണം നടന്നതായി പ്രത്യേക അന്വേഷണ സംഘം കണ്ടെത്തി. ബാങ്കുകളിൽ പണം നിക്ഷേപിക്കുന്നതുമായി ബന്ധപ്പെട്ട വിവരങ്ങൾ പരിശോധിച്ചപ്പോഴാണ് ക്ഷേത്ര ട്രസ്റ്റ് ഭാരവാഹികൾക്ക് കവർച്ചയെക്കുറിച്ച് സൂചന ലഭിക്കുന്നത്. സാധാരണയായി ഒരു കാണിക്ക വഞ്ചിയിൽ 6 മുതൽ 7 ലക്ഷം രൂപ വരെ ഉണ്ടാകാറുണ്ട്. എന്നാൽ ചില ആഴ്ചകളിൽ 500 രൂപ നോട്ടുകളുടെ കെട്ടുകളിൽ വലിയ കുറവ് കണ്ടെത്തി. തുടർന്ന് പണം എണ്ണുന്ന മുറിയിൽ രഹസ്യ ക്യാമറകൾ സ്ഥാപിച്ചതോടെയാണ് കവർച്ചയുടെ ദൃശ്യങ്ങളും പ്രതികളുടെ പ്രവർത്തനരീതിയും പുറത്തുവന്നത്.
വിദഗ്ധമായ പ്രവര്‍ത്തന രീതി
രഹസ്യ ക്യാമറകളിൽ നിന്നുള്ള ഒരു ആഴ്ചയിലെ ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ പണം എണ്ണുന്ന ജീവനക്കാർ വളരെ ആസൂത്രിതമായാണ് കവർച്ച നടത്തിയിരുന്നതെന്ന് വ്യക്തമായി. പണം എണ്ണുന്ന വേളയിൽ ഒരു ജീവനക്കാരൻ അവിടുത്തെ സിസിടിവി ക്യാമറയ്ക്ക് മുന്നിൽ മറഞ്ഞു നിൽക്കും. ഈ സമയം കൂടെയുള്ളയാൾ നോട്ടുകെട്ടുകളിൽ നിന്ന് പണം മോഷ്ടിച്ച് വസ്ത്രങ്ങൾക്കുള്ളിൽ ഒളിപ്പിക്കുകയാണ് ചെയ്തിരുന്നത്. ഓരോ നോട്ടുകെട്ടുകളിലും പ്രതികൾ അധിക നോട്ടുകൾ തിരുകിക്കയറ്റും. പണം ഒത്തുനോക്കുമ്പോൾ ഉദ്യോഗസ്ഥർ നോട്ടുകളുടെ എണ്ണത്തിന് പകരം കെട്ടുകളുടെ എണ്ണം മാത്രം പരിശോധിച്ച് വൗച്ചർ തയാറാക്കും. പിന്നീട് ഈ പണം ബാങ്കിലേക്ക് മാറ്റുന്നതിനിടയിൽ പ്രതികൾ ഈ അധിക നോട്ടുകൾ കൈക്കലാക്കും. വൗച്ചറിലെ തുകയും ബാങ്കിലെ തുകയും തുല്യമായിരിക്കുമെങ്കിലും വലിയൊരു തുക ഇതിലൂടെ ചോർത്തപ്പെട്ടു.
മോഷ്ടിച്ച പണം പ്രതികൾ ക്ഷേത്ര സമുച്ചയത്തിനുള്ളിലെ ബാത്റൂമുകളിലാണ് ആദ്യം ഒളിപ്പിച്ചിരുന്നത്. പിന്നീട് അനുയോജ്യമായ അവസരം നോക്കി ഇത് ക്ഷേത്രത്തിന് പുറത്തേക്ക് കടത്തുകയും മറ്റൊരു സ്ഥലത്തുവെച്ച് വീതിച്ചെടുക്കുകയുമായിരുന്നു. 2024-ൽ ക്ഷേത്രം തുറന്നതുമുതൽ ഈ തട്ടിപ്പ് സംഘം പ്രവർത്തിക്കുന്നുണ്ടെന്നാണ് സൂചന. ഈ വർഷം ഏപ്രിൽ 27 നും ജൂൺ 5 നും ഇടയിൽ മാത്രം 70 കവർച്ചാ സംഭവങ്ങൾ സിസിടിവി ദൃശ്യങ്ങളിൽ നിന്നും കണ്ടെടുത്തതായി എസ്‌ഐടി റിപ്പോർട്ടിൽ പറയുന്നു.
കേസുമായി ബന്ധപ്പെട്ട് എട്ട് പേരെ എസ്‌ഐടി പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പണം എണ്ണുന്ന ചുമതലയുണ്ടായിരുന്ന അവിനാശ് ശുക്ല, അനുകൽപ് മിശ്ര, ലവ്കുഷ് മിശ്ര, മനീഷ് കുമാർ യാദവ്, കരുണേഷ് പാണ്ഡെ, രാമാശങ്കർ മിശ്ര, സുഭാഷ് ശ്രീവാസ്തവ, രാംശങ്കർ യാദവ് എന്ന ടിന്നു യാദവ് എന്നിവരാണ് പ്രതികൾ. ഇതിൽ മിശ്രയുടെ വീട്ടിൽ നിന്ന് 10 ലക്ഷം രൂപ നേരത്തെ കണ്ടെടുത്തു. നിലവിൽ പിടിയിലായ എട്ടുപേരെയും ചോദ്യം ചെയ്തുവരികയാണ്. ശുപാർശകൾ വഴിയാണ് ഇവർക്ക് ജോലി ലഭിച്ചതെന്നും കണ്ടെത്തിയിട്ടുണ്ട്. ടിന്നു യാദവ്, സുഭാഷ് ശ്രീവാസ്തവ എന്നിവരെ ചോദ്യം ചെയ്തതിലൂടെ ചില ബാങ്ക് ഉദ്യോഗസ്ഥരുടെ പേരുകളും പുറത്തുവന്നിട്ടുണ്ട്. വരും ദിവസങ്ങളിൽ കൂടുതൽ സർക്കാർ ജീവനക്കാർക്കെതിരെ നടപടിയുണ്ടാകും. ക്ഷേത്രത്തിൽ നിന്ന് 7 മുതൽ 7.5 കോടി രൂപ വരെ നഷ്ടപ്പെട്ടതായി റിപ്പോർട്ടുകളുണ്ടെങ്കിലും ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല. നിലവിൽ 70 ലക്ഷം രൂപയോളം കണ്ടുകെട്ടിയിട്ടുണ്ട്.


