ഡൽഹിയിൽ സിജെപി വോളണ്ടിയർമാരുടെ യോഗം സംഘടിപ്പിക്കാൻ വലിയ പ്രയാസങ്ങൾ നേരിടുന്നതായും അഭിജീത് ദിപ്കെ ആരോപിച്ചു. പാർട്ടിയുടെ യോഗം നടത്താൻ ഡൽഹിയിൽ ഒരു വേദി കിട്ടുന്നില്ല. പല ഹാളുകളുടെയും ഉടമകളെ ബന്ധപ്പെടുമ്പോൾ മുകളിൽനിന്നുള്ള സമ്മർദം കാരണം അവരൊന്നും ഹാൾ നൽകുന്നില്ല.
ന്യൂഡൽഹി: ജന്തർമന്തറിലെ പ്രക്ഷോഭങ്ങളുടെ രണ്ടാംഘട്ടം ഉടനുണ്ടാകുമെന്ന് കോക്രോച്ച് ജനതാ പാർട്ടി(സിജെപി) സ്ഥാപകൻ അഭിജീത് ദിപ്കെ. ജന്തർമന്തർ സീസൺ-2 എപ്പോൾ തുടങ്ങുമെന്ന് നിരവധിപേർ ഇൻസ്റ്റഗ്രാം കമന്റുകളിലൂടെ ചോദിക്കുന്നുണ്ടെന്നും ജന്തർമന്തർ സീസൺ-2 ഉടൻ തന്നെ ആരംഭിക്കാൻ പോവുകയാണെന്നും അഭിജീത് ദിപ്കെ പറഞ്ഞു. അതേസമയം, എപ്പോഴാകും സമരം തുടങ്ങുകയെന്നും ഏത് വിഷയം ഉന്നയിച്ചാണ് ജന്തർമന്തറിൽ വീണ്ടും പ്രക്ഷോഭം ആരംഭിക്കുകയെന്നും അദ്ദേഹം വ്യക്തമാക്കിയില്ല. സമരത്തിന്റെ രണ്ടാംഘട്ടം ഉടനുണ്ടാകുമെന്ന സൂചന മാത്രമാണ് നൽകിയത്.
അതിനിടെ, ഡൽഹിയിൽ സിജെപി വോളണ്ടിയർമാരുടെ യോഗം സംഘടിപ്പിക്കാൻ വലിയ പ്രയാസങ്ങൾ നേരിടുന്നതായും അഭിജീത് ദിപ്കെ ആരോപിച്ചു. പാർട്ടിയുടെ യോഗം നടത്താൻ ഡൽഹിയിൽ ഒരു വേദി കിട്ടുന്നില്ല. പല ഹാളുകളുടെയും ഉടമകളെ ബന്ധപ്പെടുമ്പോൾ മുകളിൽനിന്നുള്ള സമ്മർദം കാരണം അവരൊന്നും ഹാൾ നൽകുന്നില്ല. ഒരു ഹാൾ കിട്ടിയപ്പോൾ യോഗം നിശ്ചയിച്ച ദിവസം രാവിലെ അതിന്റെ ഉടമകൾ വിളിച്ച് തങ്ങൾക്ക് ഭീഷണിയുണ്ടെന്ന് പറഞ്ഞു. ഡൽഹി ഭരിക്കുന്ന ബിജെപിയാണ് ഇത്തരം ഭീഷണികൾക്ക് പിന്നിലെന്നും ബിജെപി രാജ്യത്തെ യുവജനങ്ങളെ ഭയക്കുന്നുവെന്നതിന്റെ തെളിവാണ് ഇത്തരം ഭീഷണികളെന്നും ദിപ്കെ ആരോപിച്ചു.
നീറ്റ് പരീക്ഷാ ക്രമക്കേട് അടക്കം ചൂണ്ടിക്കാട്ടിയാണ് സിജെപി നേതൃത്വത്തിൽ ജന്തർമന്തറിൽ നേരത്തേ പ്രക്ഷോഭം സംഘടിപ്പിച്ചത്. ഇത് വലിയ വിജയമായതോടെ യുവാക്കളെ ബാധിക്കുന്ന കൂടുതൽ വിഷയങ്ങളിൽ ഇടപെടാനാണ് സിജെപിയുടെ നീക്കം. കഴിഞ്ഞദിവസം ഉത്തർപ്രദേശിൽ നടന്ന സ്കൂൾ വിദ്യാർഥികളുടെ സമരത്തിന് സിജെപി സ്ഥാപകനായ അഭിജീത് ദിപ്കെ പിന്തുണ പ്രഖ്യാപിച്ചിരുന്നു.


