ഫുക്കറ്റ്-ഡൽഹി എയർ ഇന്ത്യ വിമാനത്തിന് നിരവധി സാങ്കേതിക തകരാറുകൾ ഉണ്ടായിരുന്നതായി മെയിന്‍റനൻസ് റിപ്പോർട്ട് വെളിപ്പെടുത്തുന്നു. പൈലറ്റ് ഉറക്കമില്ലായ്മയ്ക്ക് മരുന്ന് കഴിച്ചിരുന്നതായും മറ്റൊരു പൈലറ്റിന്റെ ലഹരി പരിശോധനാ ഫലം പോസിറ്റീവായതും സംഭവത്തിൽ ദുരൂഹത വർദ്ധിപ്പിക്കുന്നു.

ന്യൂഡൽഹി: ഫുക്കറ്റ് ഡൽഹി എയർ ഇന്ത്യ വിമാന അപകടത്തിൽ വിമാനത്തിന്‍റെ മെയിന്‍റനൻസ് റിപ്പോർട്ട് പുറത്ത്. വിമാനത്തിന് നിരവധി സാങ്കേതിക പ്രശ്നങ്ങൾക്കുള്ള മുന്നറിയിപ്പ് ലഭിച്ചു. മൂന്ന് ഹൈഡ്രോളിക് സംവിധാനങ്ങളിലും കുറഞ്ഞ മർദ മുന്നറിയിപ്പ് രേഖപ്പെടുത്തി. രണ്ട് റിസർവോയറുകളിലെ ദ്രാവക നിലയും കുറഞ്ഞിരുന്നു. ഓട്ടോപൈലറ്റ് വിച്ഛേദിക്കപ്പെട്ടു. എലിവേറ്റർ നിയന്ത്രണങ്ങളിലും തകരാർ മുന്നറിയിപ്പ് ലഭിച്ചു. എമർജൻസി വാതിലുകളിലും മുന്നറിയിപ്പുകൾ ഉണ്ടായെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.

വിമാനത്തിന്‍റെ ക്യാപ്റ്റൻ ഉറക്കമില്ലായ്മയ്ക്ക് മരുന്നുകൾ കഴിച്ചതായാണ് മൊഴി. എഎഐബിക്ക് നൽകിയ പൈലറ്റിന്‍റെ മൊഴിയിലാണ് ​തനിക്ക് ഉറക്കമില്ലായ്മ പ്രശ്നങ്ങളുണ്ടായിരുന്നെന്ന് പറഞ്ഞത്. ഡോക്ടർ നിർദേശിച്ച മരുന്നുകൾ കഴിച്ചിരുന്നതായും ഫുക്കറ്റിലെ വിശ്രമ സമയത്തും ഉറങ്ങാൻ കഴിഞ്ഞില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥർക്ക് പൈലറ്റ് വിശദീകരണം നൽകി.

അതേസമയം, തായ്‍ലൻഡിലെ ഫുക്കറ്റിൽ നിന്ന് ദില്ലിയിലേക്ക് വരികയായിരുന്ന എയർ ഇന്ത്യ വിമാനം താഴേക്ക് പതിച്ച സംഭവം അതീവ ഗൗരവമെന്ന് വിലയിരുത്തലിലാണ് വ്യോമയാന മന്ത്രാലയം. വൈദ്യ പരിശോധനയിൽ പൈലറ്റിൻ്റെ സാമ്പിളിൽ കണ്ടെത്തിയ കഞ്ചാവിൻ്റെ അംശം എങ്ങനെ വന്നു എന്നതിൽ കൂടുതൽ പരിശോധന നടത്തും. ആരോപണ വിധേയനായ പൈലറ്റിനെതിരെ കാബിൻ ജീവനക്കാരും സഹ പൈലറ്റും പരാതി നൽകി.

ഓഗസ്റ്റ് നാലിന് തായ്‍ലാൻഡിലെ ഫുകെറ്റിൽ നിന്ന് ദില്ലിയിലേക്ക് പറന്ന എയർ ഇന്ത്യ വിമാനമാണ് യാത്രക്കിടെ 300 അടി താഴ്ചയിലേക്ക് പെട്ടെന്ന് താഴ്ന്നത്. അപകടത്തിൽ 20 യാത്രക്കാർക്കും 4 ക്യാബിൻ ക്രൂ അംഗങ്ങൾക്കും പരിക്കേറ്റു. സംഭവത്തിന് പിന്നാലെ പൈലറ്റുമാരിൽ ഒരാളുടെ ലഹരി പരിശോധനാ ഫലം പോസ്റ്റീവ് അയതോടെയാണ് അപകടത്തിൽ ദുരൂഹത വർദ്ധിക്കുന്നത്. പൈലറ്റിന്റെ സാമ്പിളിൽ കണ്ട കഞ്ചാവിന്റെ അംശം എങ്ങനെ വന്നു എന്നതിൽ കൂടുതൽ പരിശോധന നടത്തുമെന്നും, ചട്ട പ്രകാരം വിഷയം മെഡിക്കൽ റിവ്യൂ ഓഫിസർക്ക് കൈമാറുമെന്നും ഏയർ ഇന്ത്യ മാനേജ്മെൻറ് വ്യക്തമാക്കി.