ഫൈസാബാദ് ബാർ അസോസിയേഷനിലെ ഒരു അഭിഭാഷകനും കാണിക്കക്കൊള്ളയിലെ പ്രതികൾക്കായി കോടതിയിൽ ഹാജരാകില്ലെന്നും ആരെങ്കിലും ഈ തീരുമാനം ലംഘിച്ച് ഹാജരായാൽ അവർക്ക് അഞ്ചുലക്ഷം രൂപ പിഴ ചുമത്തുമെന്നും ബാർ അസോസിയേഷൻ പ്രസിഡന്റ് കലികപ്രസാദ് മിശ്ര പറഞ്ഞു.
ലഖ്നൗ: അയോധ്യ രാമക്ഷേത്രത്തിലെ കാണിക്കക്കൊള്ളയിൽ പ്രതികളായവർക്ക് വേണ്ടി കോടതിയിൽ ഹാജരാകില്ലെന്ന് അഭിഭാഷകരുടെ തീരുമാനം. പ്രതികൾക്ക് വേണ്ടി ഏതെങ്കിലും അഭിഭാഷകൻ ഹാജരായാൽ അവർക്ക് അഞ്ചുലക്ഷം രൂപ പിഴ ചുമത്തുമെന്നും ഫൈസാബാദ് ബാർ അസോസിയേഷൻ ഭാരവാഹികൾ പറഞ്ഞു. ബാർ അസോസിയേഷന്റെ തിങ്കളാഴ്ച നടന്ന ജനറൽബോഡി യോഗത്തിലാണ് ഈ തീരുമാനം.
ഫൈസാബാദ് ബാർ അസോസിയേഷനിലെ ഒരു അഭിഭാഷകനും കാണിക്കക്കൊള്ളയിലെ പ്രതികൾക്കായി കോടതിയിൽ ഹാജരാകില്ലെന്നും ആരെങ്കിലും ഈ തീരുമാനം ലംഘിച്ച് ഹാജരായാൽ അവർക്ക് അഞ്ചുലക്ഷം രൂപ പിഴ ചുമത്തുമെന്നും ബാർ അസോസിയേഷൻ പ്രസിഡന്റ് കലികപ്രസാദ് മിശ്ര പറഞ്ഞു. ജനറൽബോഡി യോഗത്തിൽ അദ്ദേഹം ഇക്കാര്യം പ്രഖ്യാപിച്ചപ്പോൾ നിറഞ്ഞ കൈയടിയോടെയാണ് അഭിഭാഷകർ ഇതിനെ പിന്തുണച്ചത്.
അയോധ്യ രാമക്ഷേത്രത്തിലെ സംഭാവനക്കൊള്ള തങ്ങളുടെ വികാരത്തെ ഏറെ വ്രണപ്പെടുത്തിയെന്നായിരുന്നു ബാർ അസോസിയേഷൻ സെക്രട്ടറി ശൈലേന്ദ്ര ജയ്സ്വാളിന്റെ പ്രതികരണം. പ്രതികളെ സംരക്ഷിക്കില്ലെന്ന് ഫൈസാബാദിലെ എല്ലാ അഭിഭാഷകരും സമ്മതിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അയോധ്യയിലെ കാണിക്കക്കൊള്ളയിൽ ആരോപണവിധേയരായ ചമ്പത് റായ്, അനിൽ മിശ്ര, ഗോപാൽ റാവു തുടങ്ങിയവരെ അയോധ്യ വിട്ടുപോകാൻ അനുവദിക്കരുതെന്നും തിങ്കളാഴ്ചത്തെ ബാർ അസോസിയേഷൻ യോഗത്തിൽ ആവശ്യമുയർന്നു. ഇക്കാര്യത്തിൽ അനുകൂല തീരുമാനമുണ്ടായില്ലെങ്കിൽ നഗരത്തിൽ ഉപരോധം ഉൾപ്പെടെ സംഘടിപ്പിക്കുമെന്നും അഭിഭാഷകർ പറഞ്ഞു.


