അയോധ്യയിൽ ജീവനക്കാരുടെ കൂട്ടരാജി. കാണിക്ക എണ്ണുന്ന ജീവനക്കാരിൽ 25 പേർ രാജി നൽകി. ഡ്യൂട്ടി സമയം കൂട്ടി, വേതനം വെട്ടിക്കുറച്ചു തുടങ്ങിയ കാരണങ്ങൾ പറഞ്ഞാണ് രാജി. കൂടുതൽ ജീവനക്കാരെ ചോദ്യം ചെയ്തേക്കുമെന്ന അഭ്യൂഹങ്ങൾക്കിടെയാണ് രാജി. 

അയോധ്യ: അയോധ്യ രാമക്ഷേത്രത്തിലെ സംഭാവനക്കൊള്ളയിൽ എസ്ഐടി അന്വേഷണം പുരോഗമിക്കുന്നതിനിടെ, ക്ഷേത്രത്തിൽ ജീവനക്കാരുടെ കൂട്ടരാജി. കാണിക്ക എണ്ണുന്ന ജീവനക്കാരിൽ 25 പേർ രാജി നൽകി. ഡ്യൂട്ടി സമയം കൂട്ടി, വേതനം വെട്ടിക്കുറച്ചു തുടങ്ങിയ കാരണങ്ങൾ പറഞ്ഞാണ് ജീവനക്കാർ രാജിവെച്ചത്. കാണിക്ക എണ്ണുന്നതിന് മേൽനോട്ടം വഹിക്കുന്ന എസ്ബിഐ ബ്രാഞ്ചിലാണ് രാജി നൽകിയത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ബുധനാഴ്ച വൈകുന്നേരം ഡ്യൂട്ടി കഴിഞ്ഞ രണ്ട് ഡസനിലധികം ജീവനക്കാരാണ് പ്രതിഷേധമായെത്തി എസ്ബിഐ തുളസി ഉദ്യാൻ ബ്രാഞ്ചിൽ മെമ്മോറാണ്ടത്തിനൊപ്പം രാജിക്കത്തും കൈമാറിയത്. രണ്ട് ഷിഫ്റ്റുകളിൽ ഉണ്ടായിരുന്ന ജോലി നിലവിൽ ഒരു ഷിഫ്റ്റാക്കി പരിമിതപ്പെടുത്തിയെന്നും ഡ്യൂട്ടി സമയം ആറിൽനിന്ന് ഒൻപത് മണിക്കൂറായി ഉയർത്തിയെന്നും ജീവനക്കാർ പറയുന്നു. പ്രതിമാസ ശമ്പളം കുറച്ചതായും ഒരേ ജോലി ചെയ്യുന്ന ജീവനക്കാർക്ക് വ്യത്യസ്ത ശമ്പളമാണ് ലഭിക്കുന്നതെന്നും ജീവനക്കാർ ആരോപിച്ചു. പ്രതിമാസ അവധികളുടെ എണ്ണം കുറച്ചതായും ജീവനക്കാർ പരാതിപ്പെടുന്നുണ്ട്.

കൂട്ടരാജിയെ തുടർന്ന് വ്യാഴാഴ്ച കാണിക്ക എണ്ണാനായി ഡ്യൂട്ടിക്ക് എത്തിയ ജീവനക്കാരുടെ എണ്ണത്തിൽ കുറവ് രേഖപ്പെടുത്തി. അതേസമയം ജീവനക്കാരുടെ രാജിയെ തുടർന്ന് പുതിയ ജീവനക്കാരെ നിയമിക്കുന്ന നടപടിക്രമങ്ങൾ ഉടൻ ആരംഭിച്ചേക്കുമെന്ന റിപ്പോർട്ട് പുറത്തുവരുന്നുണ്ട്.

സംഭാവനക്കൊള്ളയിൽ കൂടുതൽ ജീവനക്കാരെ ചോദ്യം ചെയ്തേക്കുമെന്ന അഭ്യൂഹങ്ങൾക്കിടെയാണ് കൂട്ടരാജി എന്നതും ശ്രദ്ധേയമാണ്. നേരത്തെ എട്ടുപേർ അറസ്റ്റിലാകുകയും ക്ഷേത്രത്തിൻ്റെ മേൽനോട്ട ചുമതലയുള്ള ശ്രീരാമ ജന്മഭൂമി തീർത്ഥ ക്ഷേത്ര ട്രസ്റ്റിൻ്റെ മുതിർന്ന ഭാരവാഹികൾ രാജിവെക്കുകയും ചെയ്തിരുന്നു. അതിനിടെ, പ്രതികൾ വ്യാജ വിഐപി പാസുകളും നിർമ്മിച്ചതായി അന്വേഷണ സംഘം കണ്ടെത്തി. അറസ്റ്റിലായ ടിന്നു യാദവ് ആണ് ഡിജിറ്റൽ ഐഡി സംവിധാനം ദുരുപയോഗം ചെയ്ത് നൂറുകണക്കിന് വിഐപി പാസുകൾ നിർമ്മിച്ചു പണം ഈടാക്കിയെന്നാണ് കണ്ടെത്തൽ. ഇതേ തുടർന്ന് പ്രമുഖരുടെ ഡിജിറ്റൽ ഐഡികൾ സസ്പെൻഡ് ചെയ്തുവെന്ന വിവരമുണ്ട്. നേരത്തെ സംഭാവനകൾക്ക് വ്യാജ രസീത് നൽകിയതായും കണ്ടെത്തിയിരുന്നു.