ഇന്ത്യ ത്രേതാ യുഗത്തിലെത്തിയെന്ന് യോഗി,രാജ്യത്തിൻെറ ശബ്ദം മാത്രമല്ല അഭിമാനവും തിരികെയെത്തിയെന്ന് മോഹൻ ഭാഗവത്
പ്രധാനമന്ത്രി തപസ്വിയാണെന്ന് ആര്‍എസ്എസ് സര്‍സംഘ് ചാലക് മോഹന്‍ ഭാഗവത് പൊതുസമ്മേളനത്തില്‍ പറഞ്ഞു
ദില്ലി: അയോധ്യയിലെ രാമക്ഷേത്രത്തിലെ പ്രാണ പ്രതിഷ്ഠയ്ക്കുശേഷം ഉപവാസനമവസാനിപ്പിച്ച് പൊതുസമ്മേളനത്തില്‍ പങ്കെടുത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. പൊതുസമ്മേളന വേദിയില്‍ തീര്‍ത്ഥം സ്വീകരിച്ചുകൊണ്ടാണ് മോദി ഉപവാസം അവസാനിപ്പിച്ചത്. പ്രതിഷ്ഠയ്ക്ക് മുന്നോടിയായുള്ള 11 ദിവസത്തെ ഉപവാസമാണ് അവസാനിപ്പിച്ചത്. ഇന്ത്യയുടെ ആഗ്രഹം മോദി സഫലമാക്കിയെന്ന് പൊതുസമ്മേളനത്തില്‍ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു. രാമഭക്തര്‍ മുഴുവന്‍ സന്തോഷത്തിലാണെന്നും യോഗി പറഞ്ഞു. ഇന്ത്യ ത്രേതാ യുഗത്തിലെത്തിയിരിക്കുന്നുവെന്നും യോഗി ആദിത്യ നാഥ് പറഞ്ഞു.
ഇന്നത്തെ അനുഭവം വിവരണാതീതമാണ്. അയോധ്യ മാത്രമല്ല ലോകം മുഴുവൻ സന്തോഷത്തിന്‍റെ അന്തരീക്ഷമാണ്. രാംലല്ലക്കൊപ്പം ഇന്ത്യയുടെ ശബ്ദം തിരികെ വന്നിരിക്കുകയാണെന്നും യോഗി ആദിത്യനാഥ് പറഞ്ഞു. പ്രധാനമന്ത്രി തപസ്വിയാണെന്ന് ആര്‍എസ്എസ് സര്‍സംഘ് ചാലക് മോഹന്‍ ഭാഗവത് പൊതുസമ്മേളനത്തില്‍ പറഞ്ഞു. പ്രധാനമന്ത്രി മാത്രമല്ല മറ്റുള്ളവരും തപസ് അനുഷ്ഠിക്കണം. ഇന്ത്യയുടെ ശബ്ദം മാത്രമല്ല അഭിമാനവും തിരികെയെത്തിയിരിക്കുകയാണെന്നും അഭിമാന നിമിഷമാണിതെന്നും മോഹന്‍ ഭാഗവത് പറഞ്ഞു.
അയോധ്യയിലെ രാമക്ഷേത്രത്തില്‍ പ്രാണ പ്രതിഷ്ഠ ചടങ്ങ് വൈകാരിക നിമിഷമെന്ന് പൊതുസമ്മേളനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. നീണ്ട തപസ്യക്കൊടുവിൽ അയോധ്യയിൽ രാമനെത്തിയെന്ന് പറഞ്ഞ പ്രധാനമന്ത്രി, രാമവിഗ്രഹത്തിനരികിൽ വൈകാരികമായിട്ടാണ് ചെലവഴിച്ചതെന്നും കൂട്ടിച്ചേർത്തു. ഇന്ന് ഒരു തീയതി മാത്രമല്ല, ഒരു പുതിയ കാലചക്രത്തിന്റെ തുടക്കമാണെന്നും മോദി വിശേഷിപ്പിച്ചു. അയോധ്യ ക്ഷേത്രനിർമാണം വൈകിയതിൽ ശ്രീരാമനോട് ക്ഷമ ചോദിക്കുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു.
ഇനിയുള്ള കാലവും ഈ ദിവസം രാജ്യം ഓർത്തുവയ്ക്കും. ഇത് വെെകാരിക നിമിഷമാണ്. രാം ലല്ല ഇപ്പോൾ ടെന്റിലല്ല, ദിവ്യ മന്ദിരത്തിലാണെന്നും പുതിയ ഇതിഹാസം ഇവിടെ കുറിക്കുകയാണെന്നും മോദി പറഞ്ഞു. 11 ദിവസത്തെ വ്രതാനുഷ്ഠാനത്തിലൂടെ സ്വയം രാമനിൽ സമർപ്പിച്ചു.കേരളത്തിലെ തൃപ്രയാറടക്കം പ്രധാന ശ്രീരാമ ക്ഷേത്രങ്ങൾ സന്ദർശിക്കാനായി. പല ഭാഷകളിൽ രാമായണം കേട്ടു. വിജയത്തിൻ്റെ മാത്രമല്ല വിനയത്തിൻ്റേത് കൂടിയാണ് ഈയവസരമെന്നും പ്രധാനമന്ത്രി പറഞ്ഞു. മൂല്യങ്ങളുടെ വിജയമാണ് രാമക്ഷേത്രം. അടുത്ത ആയിരം വർഷങ്ങളിലേക്കുള്ള രാഷ്ട്ര നിർമ്മാണത്തിന് ഇന്ന് ഉചിതമായ ദിനമാണ്. നിസാരനാണെന്ന ഭാവം ഉപേക്ഷിച്ച് രാഷ്ട്ര സേവനത്തിന് രാമനെ മാതൃകയാക്കണമെന്നും മോദി കൂട്ടിച്ചേര്‍ത്തു