'ഏറെ ഭയമുള്ളതിനാലാണ് രാജിവെച്ചത്. ഗുണ്ടകൾ ഞങ്ങളെ നിരീക്ഷിക്കുന്നുണ്ട്. ഞാൻ ഇതിനോടകം നഗരം വിട്ടു. അവർ ഏറെ അപകടകാരികളാണ്. മറ്റു ഡോക്ടർമാർ അവിടെ തുടർന്നേക്കാം. പക്ഷേ, എനിക്ക് കഴിയില്ല. ഞാൻ ഇനി അവിടേക്ക് തിരികെ പോകില്ല', ഡോക്ടർ പറഞ്ഞു.
മുംബൈ: മഹാരാഷ്ട്രയിലെ താനെയിലെ ആശുപത്രിയിൽ ശിവസേന നേതാവിന്റെ മർദനത്തിനിരയായ ഡോക്ടർമാരിൽ ഒരാൾ രാജിവെച്ചു. ഭയംകാരണമാണ് രാജിവെച്ചതെന്നും താനെയിൽനിന്ന് മടങ്ങിയെന്നും ഇനി താനെയിലേക്ക് തിരികെപോകില്ലെന്നും ഡോക്ടർ മാധ്യമങ്ങളോട് പറഞ്ഞു.
'ഏറെ ഭയമുള്ളതിനാലാണ് രാജിവെച്ചത്. ഗുണ്ടകൾ ഞങ്ങളെ നിരീക്ഷിക്കുന്നുണ്ട്. ഞാൻ ഇതിനോടകം നഗരം വിട്ടു. അവർ ഏറെ അപകടകാരികളാണ്. മറ്റു ഡോക്ടർമാർ അവിടെ തുടർന്നേക്കാം. പക്ഷേ, എനിക്ക് കഴിയില്ല. ഞാൻ ഇനി അവിടേക്ക് തിരികെ പോകില്ല', ഡോക്ടർ പറഞ്ഞു.
കഴിഞ്ഞദിവസമാണ് ഷിന്ദേ വിഭാഗം ശിവസേന നേതാവും കോർപ്പറേഷൻ കൗൺസിലറുമായ രമേശ് മാഥ്രയും കൂട്ടാളികളും ആശുപത്രിയിൽ ജീവനക്കാരെ ആക്രമിച്ചത്. ഡോക്ടർമാരെയും നഴ്സിങ് ജീവനക്കാരെയും ഇവർ മർദിക്കുന്നതിൻ്റെ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു.
ജൂലായ് ആറിനാണ് താനെയിലെ കല്യാൺ-ഡോംബിവിലി മുനിസിപ്പൽ കോർപ്പറേഷന് കീഴിലുള്ള ശാസ്ത്രി നഗർ ആശുപത്രിയിൽ ജീവനക്കാർക്ക് നേരേ ആക്രമണമുണ്ടായത്. ആശുപത്രിയിലെ എൻഐസിയുവിൽ ഒഴിവില്ലാത്തതിനാൽ ഒരുയുവതിയുടെ നവജാതശിശുവിനെ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റാൻ ഡോക്ടർമാർ ബന്ധുക്കളോട് പറഞ്ഞിരുന്നു. ഇതോടെ യുവതിയുടെയും കുഞ്ഞിന്റെയും ബന്ധുക്കൾ കൗൺസിലറായ രമേശിനെ വിവരമറിയിച്ചു. തുടർന്ന് കൗൺസിലറും കൂട്ടാളികളും ആശുപത്രിയിലെത്തി ബഹളംവെയ്ക്കുകയും ജീവനക്കാരെ മർദിക്കുകയുമായിരുന്നു. സംഭവത്തിൽ രമേശ് മാഥ്ര അടക്കമുള്ള പ്രതികളെ പൊലീസ് കഴിഞ്ഞദിവസം അറസ്റ്റ് ചെയ്തിരുന്നു.


