രാജ്യത്തെ ദൈനംദിന ഇന്ധന വില വർദ്ധനവിനെതിരെ കേന്ദ്ര സർക്കാർ സഖ്യകക്ഷിയായ ജനതാദൾ (യുണൈറ്റഡ്). പെട്രോൾ വിലവർദ്ധനവ് പിൻവലിക്കണമെന്ന് പാർട്ടി പ്രിൻസിപ്പൽ ജനറൽ സെക്രട്ടറി കെ സി ത്യാഗി ആവശ്യപ്പെട്ടു

ദില്ലി: രാജ്യത്തെ ദൈനംദിന ഇന്ധന വില വർദ്ധനവിനെതിരെ കേന്ദ്ര സർക്കാർ സഖ്യകക്ഷിയായ ജനതാദൾ (യുണൈറ്റഡ്). പെട്രോൾ വിലവർദ്ധനവ് പിൻവലിക്കണമെന്ന് പാർട്ടി പ്രിൻസിപ്പൽ ജനറൽ സെക്രട്ടറി കെ സി ത്യാഗി ആവശ്യപ്പെട്ടു. കഴിഞ്ഞ 15 ദിവസത്തിനുള്ളിൽ പാചക വാതകമടക്കമുള്ള ഇന്ധനവിലയിലുണ്ടായ വർധനവ് പിൻവലിക്കണമെന്ന് സർക്കാറിനോട് അഭ്യർത്ഥിക്കുന്നു. പെട്രോൾ, ഡീസൽ, പാചകവാതകം എന്നിവയുടെ വിലക്കയറ്റം സർക്കാർ ഉടൻ അവസാനിപ്പിക്കണം.

വിലക്കയറ്റത്തെ കൂടുതൽ മോശമായി ബാധിക്കുമെന്നതിനാൽ ഇന്ധന വിലവർധനവുകൾ പിൻവലിക്കേണ്ടത് വളരെ പ്രധാനമാണ്. തെരഞ്ഞെടുപ്പിൽ എൻഡിഎയെ ആവേശത്തോടെ വിജയിപ്പിക്കാൻ സഹായിച്ച വോട്ടറെയും വിലക്കയറ്റം ബാധിക്കുന്നുണ്ടെന്നും ത്യാഗി ചൂണ്ടിക്കാട്ടി. കഴിഞ്ഞ രണ്ടാഴ്ചക്കിടെ ഡീസൽ വിലയിൽ 9.20 രൂപയുടെ വർധനയാണ് ഉണ്ടായത്. ഇന്നും പെട്രോളിനും ഡീസലിനും 80 പൈസ വീതം ഇന്നും വർധിപ്പിച്ചിരുന്നു. നാലരമാസത്തെ ഇടവേളക്ക് ശേഷം മാർച്ച് 22 മുതലാണ് ഇന്ധനവില വീണ്ടും വർധിപ്പിക്കാൻ തുടങ്ങിയത്. 

ഇന്ധനവില വർധനവിനെതിരെ പാർലമെന്റിൽ പ്രതിപക്ഷ പ്രതിഷേധം ഉയർന്നിരുന്നു. എന്നാൽ ആദ്യമായാണ് ഭരണപക്ഷത്ത് നിന്ന് തന്നെയുള്ള ഒരു കക്ഷ ഇന്ധനവില വർധനവിനെതിരെ രംഗത്ത് വരുന്നത്. ഇതേസമയം റഷ്യ- യുക്രെയ്ൻ യുദ്ധത്തെ തുടർന്ന് അന്താരാഷ്ട്ര വിപണിയിൽ ക്രൂഡോയിൽ വില വർധിച്ചതാണ് ഇന്ധനവില വർധനയ്ക്ക് കാരണമെന്ന് കേന്ദ്രം ന്യായീകരിക്കുന്നു.

പാചകവാതക- ഇന്ധന വിലവര്‍ധന, ചർച്ചയാവശ്യപ്പെട്ട് ഇന്നും പ്രതിപക്ഷ ബഹളം, മുഖംതിരിച്ച് സ്പീക്കര്‍

ദില്ലി: പാചകവാതക- ഇന്ധന വിലവര്‍ധനയില്‍ പാര്‍ലമെന്‍റില്‍ പ്രതിപക്ഷ ബഹളം. വിഷയം ച‍ർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് എംപിമാര്‍ നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചതോടെ ലോകസഭ രണ്ട് മണി വരെ നിര്‍ത്തിവെച്ചു. വിഷയം ചർച്ച ചെയ്യാന്‍ ആവില്ലെന്ന ലോകസഭയില്‍ സ്പീക്കര്‍ ഓം ബിര്‍ള നിലപാട് എടുത്തതോടെ എംപിമാര്‍ നടുത്തളത്തിലറങ്ങി പ്രതിഷേധിച്ചു. കോണ്‍ഗ്രസ്, ടിഎംസി, സിപിഎം, ഡിഎംകെ, എൻസിപി ഉള്‍പ്പെടെയുള്ള പാര്‍ട്ടികളിലെ എംപിമാരാണ് വിലക്കയറ്റത്തില്‍ പ്രതിഷേധമുയർത്തിയത്. രണ്ട് തവണ ചേർന്നെങ്കിലും പ്രതിഷേധം തുടർന്നതിനാല്‍ ലോകസഭ രണ്ട് മണിവരെ നിര്‍ത്തി. 

ഇന്നലെ മുഴുവന്‍ നേരം തടസ്സപ്പെട്ട രാജ്യസഭയില്‍ ഇന്നും തുടക്കം മുതല്‍ തന്നെ പ്രതിഷേധമായിരുന്നു. എന്നാല്‍ വിലക്കയറ്റം ധനബില്‍ സമയത്ത് ചർച്ച ചെയ്ത്താണെന്നും ഇനി ചർച്ചയില്ലെന്നുമായിരുന്നു വെങ്കയ്യ നായിഡുവിന്‍റെ നിലപാട്. പിന്നാലെ സഭ നടപടികള്‍ പ്രതിപക്ഷം ബഹിഷ്കരിച്ചു. സഭ ചേരുന്നതിന് മുന്നോടിയായി ഇന്ന് ബിജെപിയും കോണ്‍ഗ്രസും പാർലമെന്‍ററി പാര്‍ട്ടി യോഗം ചേർന്നിരുന്നു. കേന്ദ്ര മന്ത്രി അമിത് ഷാ അടക്കമുളളവരുമായി പ്രധാനമന്ത്രി സഭയില്‍ സ്വീകരിക്കേണ്ട നിലപാടുകളെ സംബന്ധിച്ച് പ്രത്യേകം ചർച്ച നടത്തി.