ആരോഗ്യ കാരണം പറഞ്ഞ് ജാമ്യം, എന്നിട്ട് ക്രിക്കറ്റ് കളി; ബിജെപി എംപി പ്രഗ്യാ സിംഗിനെതിരെ പ്രതിപക്ഷം
മലേഗാവ് സ്‌ഫോടനക്കേസില്‍ പ്രതിയായ പ്രഗ്യാ സിംഗ് ഠാക്കൂര്‍ ആരോഗ്യപരമായ കാരണങ്ങള്‍ ചൂണ്ടിക്കാണിച്ചാണ് ജാമ്യം നേടിയത്. തുടര്‍ന്ന് ആരോഗ്യ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി വിചാരണ സമയത്ത് ഹാജരായിരുന്നുമില്ല. ഈ പശ്ചാത്തലത്തിലാണ് വിമര്‍ശനം
ഭോപ്പാൽ: ബിജെപി എംപിയും (BJP MP) മാലേഗാവ് സ്ഫോടനക്കേസ് പ്രതിയുമായ പ്രഗ്യാ സിംഗ് ഠാക്കൂര്‍ (Pragya Singh Thakur) ക്രിക്കറ്റ് കളിക്കുന്ന വീഡിയോ വിവാദത്തിൽ. എംപിക്കെതിരെ വിമർശനവുമായി പ്രതിപക്ഷം രംഗത്തെത്തി. ബിജെപി എംപിയും മാലേഗാവ് സ്ഫോടനക്കേസ് പ്രതിയുമായ പ്രഗ്യാ സിംഗ് ഠാക്കൂര്‍ ആരോഗ്യപരമായ കാരണങ്ങള്‍ ചൂണ്ടിക്കാണിച്ചാണ് ജാമ്യം നേടിയത്. തുടര്‍ന്ന് ആരോഗ്യ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി വിചാരണ സമയത്ത് ഹാജരായിരുന്നുമില്ല. ഈ പശ്ചാത്തലത്തിലാണ് വിമര്‍ശനം. നേരത്തെ പ്രഗ്യാ സിംഗ് ഠാക്കൂര്‍ കബഡി കളിക്കുന്ന വീഡിയോ പുറത്തുവന്നിരുന്നു.
2008ലെ മാലേഗാവ് സ്‌ഫോടനത്തില്‍ ജയിലിലായ പ്രഗ്യാ സിങ് ഠാക്കൂറിന് 2017ലാണ് ജാമ്യം ലഭിക്കുന്നത്. ആരോഗ്യപരമായ പ്രശ്‌നങ്ങളെ തുടര്‍ന്ന് കോടതിയില്‍ ഹാജരാകുന്നതിലും എന്‍ഐഎ കോടതി ഇളവ് നല്‍കിയിരുന്നു. നേരത്തെ, പ്രഗ്യാ സിംഗ് ബാസ്ക്കറ്റ് ബോൾ കളിക്കുന്നതും ഡാൻസ് കളിക്കുന്നതുമായ വീഡിയോകൾ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.
കഴിഞ്ഞ ജൂലൈയിൽ ഒരു പരിപാടിയോട് അനുബന്ധിച്ച് ശക്തിനഗറിൽ എത്തിയപ്പോളായിരുന്നു പ്രഗ്യാ സിംഗിന്റെ വിവാദമായ ബാസ്ക്കറ്റ് ബോൾ കളി. അടുത്തുള്ള കോർട്ടിൽ പരിശീലനം നടത്തുന്നവരെ കണ്ടപ്പോഴാണ് അവർക്കൊപ്പം കളിക്കാൻ പ്രഗ്യാ സിംഗ് തയ്യാറായത്. കഴിഞ്ഞ മാർച്ചിൽ ചികിത്സക്കായി മുംബൈയിൽ പോയിരുന്നു. ഒരു മാസത്തിനുള്ളിൽ രണ്ട് തവണ പ്രഗ്യാ സിംഗിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ആരോഗ്യ പ്രശ്നങ്ങൾ മൂലം ഫെബ്രുവരിയിൽ ദില്ലി എയിംസിലും പ്രഗ്യാ സിംഗിനെ പ്രവേശിപ്പിച്ചിരുന്നു.