Asianet News MalayalamAsianet News Malayalam

ഇന്ത്യയിൽ അടയ്‌ക്കേണ്ട മുഴുവൻ നികുതിയും അടച്ചില്ലെന്ന് ബിബിസി സമ്മതിച്ചതായി റിപ്പോർട്ട്

മോദി ഡോക്യുമെന്‍ററി റിലീസായതിന് പിന്നാലെ ഇന്ത്യയിലെ ബിബിസി ഓഫീസുകളിൽ നടന്ന പരിശോധന വൻ വിവാദത്തിലാണ് കലാശിച്ചത്

BBC agrees tax to be paid in India kgn
Author
First Published Jun 6, 2023, 4:30 PM IST

ദില്ലി: ഇന്ത്യയില്‍ കുറഞ്ഞ നികുതിയാണ് അടച്ചതെന്ന് ബിബിസി സമ്മതിച്ചതായി റിപ്പോര്‍ട്ട്. 40 കോടി രൂപയോളം വരുമാനം ബിബിസി അടച്ചില്ലെന്ന് സർക്കാര്‍ വൃത്തങ്ങള്‍ കുറ്റപ്പെടുത്തിയിരുന്നു. കുറഞ്ഞ തുക അടച്ചതിന്  പിഴയും പലിശയും ബിബിസി അടക്കണമെന്നും സർക്കാർ വൃത്തങ്ങള്‍ നിലപാടെടുത്തു. ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ ബിബിസിയുടെ ദില്ലി, മുംബൈ ഓഫിസുകളിൽ ആദായനികുതി വകുപ്പ്  പരിശോധന നടത്തിയിരുന്നു. ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് ബിബിസി തയ്യാറാക്കിയ മോദി ഡോക്യുമെന്‍ററി റിലീസായതിന് പിന്നാലെ ഇന്ത്യയിലെ ബിബിസി ഓഫീസുകളിൽ നടന്ന പരിശോധന വൻ വിവാദത്തിലാണ് കലാശിച്ചത്. 

ആദായ നികുതി വകുപ്പിന് പുറമെ ബിബിസിക്കെതിരെ  എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും അന്വഷണം നടത്തുന്നുണ്ട്. വിദേശ നാണയ വിനിമയ ചട്ടം ബിബിസി ഇന്ത്യ ലംഘിച്ചെന്ന ആരോപണത്തിന്റെ അടിസ്ഥാനത്തിലാണ് ബ്രിട്ടീഷ് ബ്രോഡ്കാസ്റ്റിങ് കോർപറേഷൻ എന്ന ആഗോള മാധ്യമസ്ഥാപനത്തിനെതിരെ ഇഡി അന്വേഷണം തുടങ്ങിയത്. വിദേശ നിക്ഷേപം സ്വീകരിക്കുന്നതിൽ ബിബിസി നടപടി ക്രമങ്ങൾ പാലിച്ചില്ലെന്ന് കണ്ടെത്തിയെന്നും ഇഡി അന്വേഷണത്തിന് കാരണമായിരുന്നു.

ഫെബ്രുവരിയിൽ ആദായ നികുതി വകുപ്പ് ബിബിസി ഇന്ത്യയുടെ ദില്ലി, മുംബൈ ഓഫീസുകളിൽ മൂന്ന് ദിവസമാണ് തുടർച്ചയായി സർവേ നടത്തിയത്. രാജ്യത്തെ പ്രവർത്തനങ്ങളിൽ നിന്നുള്ള ലാഭം വിദേശത്തേക്ക് വകമാറ്റുന്നതിൽ ചട്ടലംഘനമുണ്ടെന്ന് കണ്ടെത്തിയെന്നും ഈ നടപടിയുമായി ബന്ധപ്പെട്ട് ആദായ നികുതി വകുപ്പ് പിന്നീട് വ്യക്തമാക്കിയിരുന്നു. ​

ബിബിസിക്കെതിരായ കേന്ദ്ര ഏജൻസികളുടെ നടപടി വിവാദ ഡോക്യുമെന്ററിയുടെ പശ്ചാത്തലത്തിലുള്ള പകപോക്കൽ നടപടിയെന്നാണ് പ്രതിപക്ഷം അന്ന് വിമർശിച്ചത്. ബ്രിട്ടീഷ് പ്രധാനമന്ത്രിയടക്കം ഈ നടപടിക്കെതിരെ നിലപാടെടുത്ത് രംഗത്ത് വന്നിരുന്നു. എന്നാൽ നടപടികളിൽ നിന്ന് പിന്നോട്ടില്ലെന്ന നിലപാടിലായിരുന്നു കേന്ദ്ര സർക്കാർ. ഈ വിഷയത്തിലാണ് ഇപ്പോൾ ബിബിസി തന്നെ നികുതി അടയ്ക്കാനുണ്ടെന്ന് സമ്മതിച്ചതായി വാർത്തകൾ പുറത്ത് വരുന്നത്.

എഷ്യാനെറ്റ് ന്യൂസ് തത്സയം യൂട്യൂബിൽ കാണാം....

Follow Us:
Download App:
  • android
  • ios