കൊവിഡ് രോഗലക്ഷണമുള്ളവർ മരിച്ചാൽ ഫലം ലഭിക്കുന്നതിന് മുമ്പേ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കാം: കേന്ദ്രം
സംസ്കാരത്തിന് കൊവിഡ് പ്രോട്ടോകോൾ പാലിക്കണം. പിന്നീട് ഫലം പൊസിറ്റീവ് ആയാൽ സമ്പർക്ക പട്ടിക തയ്യാറാക്കണം.
ദില്ലി: കൊവിഡ് രോഗലക്ഷണമുള്ളവർ മരിച്ചാൽ പരിശോധനാ ഫലം വരുംമുമ്പേ മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുക്കാമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. ഇത് സംബന്ധിച്ച ഉത്തരവ് മന്ത്രാലയം പുറത്തിറക്കി. എന്നാൽ സംസ്കാരത്തിന് കൊവിഡ് പ്രോട്ടോകോൾ പാലിക്കണം. പിന്നീട് ഫലം പൊസിറ്റീവ് ആയാൽ സമ്പർക്ക പട്ടിക തയ്യാറാക്കണം. ഫലം വരാൻ രണ്ടും മൂന്നും ദിവസങ്ങള്‍ എടുക്കുന്നത് മൂലം മൃതദേഹം സൂക്ഷിക്കുന്നത് ബന്ധുക്കള്‍ക്ക് ബുദ്ധിമുട്ടായ സാഹചര്യത്തിലാണ് പുതിയ ഉത്തരവ്.
അതേസമയം രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിൽ 32685 പേര്‍ക്കാണ് പുതുതായി രോഗം ബാധിച്ചത്. ഇതുവരെ രോഗം ബാധിച്ചവരുടെ എണ്ണം 968876 ആയി. മരണനിരക്കിലും ഏറ്റവും വലിയ വര്‍ദ്ധനയാണ് ഇന്നുണ്ടായത്. 24 മണിക്കൂറിൽ 606 പേര്‍ കൂടി മരിച്ചു. ആകെ മരണം 24915 ആയി. 331146 പേരാണ് രോഗം ബാധിച്ച് ആശുപത്രികളിൽ ചികിത്സയിലുള്ളത്. 612815 പേര്‍ക്ക് രോഗം ഭേദമായി. രോഗമുക്തി 63.25 ആയി ഉയര്‍ന്നു. ലോകത്താകെയുള്ള കൊവിഡ് രോഗികളിൽ 7 ശതമാനത്തിലധികം ഇന്ത്യയിലാണ്.