ഫ്ലൈറ്റ് വേണ്ട, ടാക്സി മതി, മുറിയിൽ രക്തക്കറ, പിന്നെ എല്ലാം പൊലീസ് നോക്കി, ഡ്രൈവറെ വിളിച്ച് സംസാരിച്ചത് കൊങ്കിണിയിൽ
പനാജി: നാല് വയസുകാരനെ ഗോവയിലെ ഹോട്ടൽ മുറിയിൽ എത്തിച്ച് കൊലപ്പെടുത്തിയ അമ്മയുടെ വാര്‍ത്ത ഏറെ ഞെട്ടലുണ്ടാക്കിയിരുന്നു. സ്വന്തം മകനെ കൊന്ന് മൃതദേഹം ബാഗിലാക്കി ഗോവയിൽ നിന്ന് ബെംഗളൂരുവിലേക്ക് പുറപ്പെട്ട 39 കാരിയായ സൂചന സേഥ് അറസ്റ്റിലായിരുന്നു. കർണാടകയിലെ ചിത്രദുർഗയിൽ വെച്ച് സുചനയെ പിടികൂടുമ്പോള്‍ ബാഗില്‍ മകന്‍റെ മൃതദേഹമുണ്ടായിരുന്നു. സ്റ്റാര്‍ട്ടപ്പ് കമ്പനിയുടെ സിഇഒ കൂടിയായ യുവതിയെ പൊലീസ് കുടുക്കിയ തന്ത്രപരമായ ആക്ഷനിലൂടെ ആയിരുന്നു.
നോര്‍ത്ത് ഗോവയിലെ ഒരു സര്‍വീസ് അപ്പാര്‍ട്ട്മെന്റില്‍ വെച്ച് ഇവര്‍ മകനെ കൊന്നശേഷം മൃതദേഹം ബാഗിലാക്കി കര്‍ണാടകയിലേക്ക് യാത്ര ചെയ്യുകയായിരുന്നു ഇവര്‍. വഴിയില്‍വെച്ചാണ് പിടിയിലായത്. ശനിയാഴ്ചയാണ് നോര്‍ത്ത് ഗോവയിലെ ഒരു ഹോട്ടലില്‍ യുവതി മുറിയെടുത്തത്. ബംഗളുരുവിലെ വിലാസമാണ് ഹോട്ടലില്‍ നല്‍കിയത്. തിങ്കളാഴ്ച രാവിലെ ഹോട്ടലില്‍ നിന്ന് ചെക്ക് ഔട്ട് ചെയ്യാന്‍ നേരം ബംഗളുരുവിലേക്ക് ടാക്സി വേണമെന്ന് ഇവർ ഹോട്ടല്‍ ജീവനക്കാരോട് ആവശ്യപ്പെട്ടു. എന്നാല്‍ വിമാനത്തില്‍ പോവുന്നതായിരിക്കും ചെലവ് കുറവും സൗകര്യവുമെന്ന് ജീവനക്കാര്‍ അറിയിച്ചിട്ടും ടാക്സി തന്നെ വേണമെന്ന് നിര്‍ബന്ധം പിടിച്ചപ്പോള്‍ ഹോട്ടല്‍ ജീവനക്കാര്‍ വാഹനം ഏര്‍പ്പാടാക്കി നല്‍കി.
യുവതി സ്ഥലം വിട്ട ശേഷം 11 മണിയോടെ മുറി വൃത്തിയാക്കുകയായിരുന്ന ഹൗസ് കീപ്പിങ് ജീവനക്കാരാണ് മുറിയില്‍ രക്തക്കറ കണ്ടത്. ഉടന്‍ ഹോട്ടല്‍ അധികൃതര്‍ പൊലീസിനെ വിവരമറിയിച്ചു. പൊലീസ് സ്ഥലത്തെത്തി സിസിടിവി പരിശോധിച്ചപ്പോൾ ഹോട്ടലില്‍ നിന്ന് പുറത്തിറങ്ങുമ്പോള്‍ യുവതിക്കൊപ്പം മകനില്ലെന്ന് വ്യക്തമായി. ഇതോടെ പൊലീസുകാര്‍ ടാക്സി ഡ്രൈവറെ ഫോണില്‍ വിളിച്ചു. മകന്‍ എവിടെയെന്ന് യുവതിയോട് അന്വേഷിച്ചു. മകനെ ഗോവയില്‍ തന്നെയുള്ള ഒരു സുഹൃത്തിന്റെ അടുത്താക്കിയെന്ന് യുവതി അറിയിക്കുകയായിരുന്നു. സുഹൃത്തിന്റെ വിലാസം ചോദിച്ചപ്പോള്‍ അതും നല്‍കി. എന്നാല്‍ പൊലീസ് അന്വേഷണത്തില്‍ ഈ വിലാസം വ്യാജമാണെന്ന് കണ്ടെത്തി.
ഇതോടെ പൊലീസ് വീണ്ടും ഡ്രൈവറെ ബന്ധപ്പെട്ടു. യുവതിക്ക് മനസിലാവാതിരിക്കാന്‍ കൊങ്കണി ഭാഷയിലാണ് സംസാരിച്ചത്. എവിടെ എത്തിയെന്ന് ചോദിച്ചപ്പോള്‍ കര്‍ണാടകയിലെ ചിത്രദുര്‍ഗ ജില്ലയിലാണെന്ന് മറുപടി. യുവതിക്ക് ഒരു സംശയവും തോന്നാതെ അവരെയും കൊണ്ട് വണ്ടി എത്രയും വേഗം അടുത്തുള്ള പൊലീസ് സ്റ്റേഷനില്‍ കയറാന്‍ ഗോവ പൊലീസ് നിര്‍ദേശം നല്‍കി. ഇതനുസരിച്ച് ഡ്രൈവര്‍ ചിത്രദുര്‍ഗയിലെ ഐമംഗല പൊലീസ് സ്റ്റേഷനിലേക്ക് വണ്ടി എത്തിച്ചു. ഗോവ പൊലീസ് അറിയിച്ചതനുസരിച്ച് ഐമംഗലയിലെ ഉദ്യോഗസ്ഥര്‍ വാഹനം പരിശോധിച്ചപ്പോഴാണ് ബാഗിനുള്ളില്‍ നാല് വയസുകാരന്റെ മൃതദേഹം കണ്ടെത്തിയത്.
കൊല നടന്നിട്ട് അഞ്ച് ദിവസം: ദിവ്യയുടെ മൃതദേഹം കണ്ടെത്താനാവാതെ പൊലീസ്
മലയാളി ഭര്‍ത്താവ്, വിവാഹ മോചന വക്കിൽ
ഭർത്താവിൽ നിന്ന് വേർപിരിഞ്ഞാണ് സുചന താമസിക്കുന്നതെന്ന് പൊലീസ് പറഞ്ഞു. ഭര്‍ത്താവുമായുള്ള സുചനയുടെ വിവാഹ മോചന നടപടികള്‍ അന്തിമ ഘട്ടത്തിലാണെന്ന് നോർത്ത് ഗോവ എസ്പി നിധിൻ വൽസൻ പറഞ്ഞു. മകനെ ആഴ്ചയിലൊരിക്കല്‍ കാണാന്‍ കോടതി സുചനയുടെ ഭര്‍ത്താവിനെ അനുവദിച്ചിരുന്നു. ഇതില്‍ സുചന അസ്വസ്ഥയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. കൊലപാതകത്തിന് മറ്റെന്തെങ്കിലും കാരണമുണ്ടോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. യുവതിയുടെ ഭര്‍ത്താവ് മലയാളിയാണെന്നാണ് നോർത്ത് ഗോവ എസ്പിയെ ഉദ്ധരിച്ച് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തത്. സംഭവം നടക്കുമ്പോള്‍ ഭർത്താവ് ഇന്തോനേഷ്യയിലായിരുന്നു. സംഭവം പൊലീസ് അദ്ദേഹത്തെ അറിയിക്കുകയും ഇന്ത്യയിലേക്ക് മടങ്ങാൻ ആവശ്യപ്പെടുകയും ചെയ്തു. ഹോട്ടലിലെ സുരക്ഷാ ക്യാമറകൾ പരിശോധിച്ചു വരികയാണ്. ഫോറൻസിക് സംഘം തെളിവുകൾ ശേഖരിക്കുകയാണെന്നും പൊലീസ് അറിയിച്ചു.
