ഹിജാബ് വിവാദത്തെ തുടര്‍ന്നുണ്ടായ കോടതി ഇടക്കാല വിധിയില്‍ സിഖ് തലപ്പാവിനെക്കുറിച്ച് പരാമര്‍ശമില്ലെന്ന് പ്രതിഷേധക്കാര്‍ ചൂണ്ടിക്കാട്ടി. 

ബെംഗളൂരു: സിഖ് മതാചാര പ്രകാരമുള്ള തലപ്പാവ് (Head scarf) ധരിച്ചെത്തിയ വിദ്യാര്‍ഥിനിയെ ക്ലാസില്‍ കയറാന്‍ അനുവദിച്ചതിന് പിന്നാലെ ഹിജാബ് (Hijab) ധരിച്ചവരെയും ക്ലാസില്‍ പ്രവേശിപ്പിച്ചു. ബെംഗളൂരുവിലെ കോളേജാണ് (Bengaluru college) ആചാരപ്രകാരം വേഷം ധരിച്ചെത്തിയ സിഖ്, മുസ്ലിം വിദ്യാര്‍ഥികളെ ക്ലാസില്‍ കയറാന്‍ അനുവദിച്ചത്. ബെംഗളൂരുവിലെ മൗണ്് കാര്‍മല്‍ പ്രീ യൂണിവേഴ്‌സിറ്റി കോളേജില്‍ സിഖ് വിദ്യാര്‍ഥികള്‍ തലപ്പാവ് അണിഞ്ഞെത്തിയത്. തലപ്പാവ് അഴിക്കാന്‍ അധികൃതര്‍ ആവശ്യപ്പെട്ടതോടെ രക്ഷിതാക്കള്‍ പ്രതിഷേധവുമായി എത്തി. ഹിജാബ് വിവാദത്തെ തുടര്‍ന്നുണ്ടായ കോടതി ഇടക്കാല വിധിയില്‍ സിഖ് തലപ്പാവിനെക്കുറിച്ച് പരാമര്‍ശമില്ലെന്ന് പ്രതിഷേധക്കാര്‍ ചൂണ്ടിക്കാട്ടി. തുടര്‍ന്ന് വിദ്യാര്‍ഥിയെ ക്ലാസില്‍ പ്രവേശിപ്പിച്ചു.

ഇത് ചോദ്യം ചെയ്ത് ഹിജാബ് അണിഞ്ഞവര്‍ രംഗത്തെത്തിയതോടെ അവരെയും ക്ലാസില്‍ പ്രവേശിപ്പിക്കാന്‍ അനുവദിച്ചു. ആരെയും തടയില്ലെന്നും കോളേജ് അധികൃതര്‍ പിന്നീട് വ്യക്തമാക്കി. അമൃതധാരി സിഖ് വിഭാഗമാണ് പുരുഷന്മാര്‍ക്ക് പുറമെ സ്ത്രീകള്‍ക്കും തലപ്പാവ് നിഷ്‌കര്‍ഷിക്കുന്നത്. അതേസമയം ഉഡുപ്പി എംജിഎം കോളേജില്‍ ഹിജാബ് ധരിച്ചെത്തിയവരെ ക്യാമ്പസില്‍ പോലും പ്രവേശിപ്പിച്ചില്ലെന്ന് ആരോപണമുയര്‍ന്നു. ക്യാമ്പസില്‍ ഹിജാബ് ആകാമെന്നും ക്ലാസ് മുറിയില്‍ പറ്റില്ലെന്നും സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അറിയിച്ചിരുന്നു. ഹിജാബ് വിവാദം ആരംഭിച്ച ഉഡുപ്പി ഗവ. പി യു വനിതാ കോളേജിലെ അധ്യാപകരെ ക്യാമ്പസ് ഫ്രണ്ട് ഓഫ് ഇന്ത്യ എന്ന സംഘടന പ്രവര്‍ത്തകര്‍ കേസെടുത്തു. 

ഹിജാബ് ധരിച്ചെത്തിയ സ്ത്രീയെ പണം പിൻവലിക്കാൻ അനുവദിക്കാതെ ബിഹാറിലെ ബാങ്ക്

കർണാടകയിൽ ഹിജാബ് (Hijab) ധരിക്കുന്നതിൽ വിദ്യാർത്ഥികളെ വിലക്കിയ സംഭവത്തിൽ പ്രതിഷേധം തുടരുന്നതിനിടെ ബിഹാറിലെ (Bihar) പൊതുമേഖലാ ബാങ്കിൽ ഹിജാബ് ധരിച്ചെത്തിയ സ്ത്രീയെ പണമിടപാട് നടത്തുന്നതിൽ നിന്ന് വിലക്കി. ഫെബ്രുവരി 10 ന് ബെഗുസരായിലെ ബച്ച്‌വാരയിലുള്ള യുകോ ബാങ്കിന്റെ മൻസൂർ ചൗക്ക് ശാഖയിലാണ് സംഭവം നടന്നത്. പ്രദേശവാസിയായ മുഹമ്മദ് മാതിന്റെ മകൾ അക്കൗണ്ടിൽ നിന്ന് പണം പിൻവലിക്കാൻ ശാഖയിൽ പോയപ്പോൾ സേവനം നിഷേധിച്ചതായാണ് ആരോപണം ഉയർന്നത്. 

വീഡിയോ ഓൺലൈനിൽ പ്രചരിച്ചതോടെയാണ് ദിവസങ്ങൾക്ക് ശേഷം സംഭവം പുറത്തറിയുന്നത്. അതേസമയം പ്രശ്നം പരിഹരിച്ചുവെന്നും യുവതിക്ക് സേവനം ലഭ്യമാക്കിയെന്നും ബ്രാഞ്ച് മാനേജർ റിതേഷ് കുമാർ പ്രാദേശിക മാധ്യമപ്രവർത്തകരോട് പറഞ്ഞു. പ്രതിസന്ധി തീർന്നുവെന്നും ബാങ്കുമായി നിലവിൽ പ്രശ്നങ്ങളില്ലെന്നും മുഹമ്മദ് പറഞ്ഞു. സോഷ്യൽ മീഡിയയിൽ വീഡിയോ വ്യാപകമായി ഷെയർ ചെയ്യപ്പെട്ടതോടെ ബാങ്ക് പൗരന്മാരുടെ മതവികാരങ്ങളെ മാനിക്കുന്നുവെന്ന് യു‌കോ ബാങ്ക് ട്വീറ്റ് ചെയ്തു. കൂടാതെ ജാതി, മതത്തിന്റെ അടിസ്ഥാനത്തിൽ ഉപഭോക്താക്കളോട് വിവേചനം കാണിക്കുന്നില്ല. ഈ വിഷയത്തിൽ ബാങ്ക് വസ്തുതകൾ പരിശോധിക്കുന്നുണ്ടെന്നും ട്വീറ്റിൽ പറയുന്നു.