പുതിയ വ്യോമസേന മേധാവിയായി രാകേഷ് കുമാർ സിംഗ് ഭദൗരിയ ചുമതലയേറ്റു. ഇരുപത്തി ആറാമത് വ്യോമസേന മേധാവി ആണ് ഭദൗരിയ.1980 ൽ നാഷണൽ ഡിഫൻസ് അക്കാദമിയിലൂടെയായിരുന്നു ഭദൗരിയ സേനയിലെത്തിയത്.
ദില്ലി: ഇരുപത്തി ആറാമത് വ്യോമസേന മേധാവിയായി രാകേഷ് കുമാർ സിംഗ് ഭദൗരിയ ചുമതലയേറ്റു. ബിഎസ് ധനോവ വിരമിച്ചതിന് പിന്നാലെയാണ് ആർകെഎസ് ഭദൗരിയ ചുമതലയേറ്റത്. നിലവിൽ വ്യോമസേന ഉപമേധാവിയായിരുന്നു ഭദൗരിയ.
1980 ൽ നാഷണൽ ഡിഫൻസ് അക്കാദമിയിലൂടെ ഭദൗരിയ സേനയിലെത്തി. തദ്ദേശീയ പോർവിമാനമായ തേജസ്സിന്റെ പരീക്ഷണപ്പറക്കലുകളിൽ പൈലറ്റായി ഒപ്പമുണ്ടായിരുന്നു. ജാഗ്വർ ഫൈറ്റർ സ്ക്വാഡ്രന്റെ തലവൻ, മോസ്കോയിലെ ഇന്ത്യൻ എംബസിയിലെ എയർ അറ്റാഷേ, സതേൺ എയർ കമാൻഡിന്റെ കമാൻഡിങ് ഇൻ ചീഫ് തുടങ്ങിയ പദവികൾ വഹിച്ചിട്ടുണ്ട്.
ആഗ്ര സ്വദേശിയായ ഭദൗരിയ പരമവിശിഷ്ട സേവാമെഡലിന് അര്‍ഹനായിട്ടുണ്ട്. രണ്ടു വര്‍ഷം സേവനകാലാവധിയോടെയാണ് ഇദ്ദേഹം സേനാമേധാവിയാകുന്നത്.
വിരമിക്കുന്നതിന് മുന്നോടിയായി ബിഎസ് ധനോവ ദില്ലി യുദ്ധസ്മാരകത്തിലെത്തി ആദരാഞ്ജലി അർപ്പിച്ചു. 2016ലാണ് ബിഎസ് ധനോവ വ്യോമസേന മേധാവിയായി ചുമതലയേൽക്കുന്നത്. പുൽവാമ ഭീകരാക്രമണത്തിന്‍റെ പ്രതികരണമായി ബാലാക്കോട്ടിലെ ജെയ്ഷെ മൊഹമ്മദ് ഭീകര ക്യാമ്പുകൾ വ്യോമസേന തകർത്തത് ബിഎസ് ധനോവയുടെ കാലത്താണ്.
