Asianet News MalayalamAsianet News Malayalam

മതിയായ സുരക്ഷയില്ല; ഭാരത് ജോഡോ യാത്ര താല്‍ക്കാലികമായി നിര്‍ത്തി, തീരുമാനം കശ്മീരിലേക്ക് പ്രവേശിക്കാനിരിക്കെ

സുരക്ഷയില്ലാതെ രാഹുലിന് നടക്കേണ്ടി വന്നെന്നും പിന്നീട് രാഹുല്‍ ബുള്ളറ്റ് പ്രൂഫ് കാറിലേക്ക് മാറുകയായിരുന്നെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു.

Bharat Jodo Yatra has been suspended due to lack of adequate security arrangements
Author
First Published Jan 27, 2023, 2:30 PM IST

ദില്ലി: സുരക്ഷാ പ്രശ്‍നത്തെ തുടര്‍ന്ന് കശ്‍മീരില്‍ തുടരുന്ന ഭാരത് ജോഡോ യാത്ര ഇന്നത്തേക്ക് നിര്‍ത്തിവെച്ചു. കശ്മീരിലേക്ക് കടക്കുമ്പോള്‍ കടുത്ത ജാഗ്രത വേണമെന്ന് മുന്നറിയിപ്പ് നല്‍കിയ സുരക്ഷാസേന പാതിവഴിയില്‍ രാഹുലിനെ ഉപേക്ഷിച്ചെന്ന് കോണ്‍ഗ്രസ് കുറ്റപ്പെടുത്തി. ബനിഹാളില്‍ നിന്ന് അനന്ത് നാഗിലേക്കുള്ള യാത്ര തുടങ്ങി ഒരു കിലോമീറ്റര്‍ പിന്നിട്ടപ്പോഴാണ് ഗുരുതരമായ സുരക്ഷാ വീഴ്ചയുണ്ടായത്. ബനിഹാള്‍ തുരങ്കം പിന്നിട്ടതോടെ വലിയ ആള്‍ക്കൂട്ടം രാഹുലിന്‍റെ അടുത്തേക്ക് എത്തി. അവരെ നിയന്ത്രിക്കേണ്ട പൊലീസ് പെട്ടെന്ന് മാറിക്കളഞ്ഞെന്നാണ് കോണ്‍ഗ്രസ് ആരോപിക്കുന്നത്. 

സുരക്ഷാ ഉദ്യോഗസ്ഥര്‍ പിന്‍വാങ്ങിയതോടെ തടിച്ച് കൂടിയ ജനക്കൂട്ടത്തിന് നടുവില്‍ അര മണിക്കൂറോളം നേരം രാഹുല്‍ ഗാന്ധിക്ക് അനങ്ങാനായില്ല. ജനക്കൂട്ടത്തിന് നടുവില്‍പ്പെട്ട രാഹുല്‍ ഗാന്ധിക്ക് മുന്നോട്ട് നീങ്ങാനായില്ല. അര മണിക്കൂറോളം നേരം അങ്ങനെ നില്‍ക്കേണ്ടി വന്നു. രാഹുലിന്‍റെ ഒപ്പമുണ്ടായിരുന്ന ഉദ്യോഗസ്ഥര്‍ക്ക് സുരക്ഷ ഒരുക്കാന്‍ നന്നേ പാടുപെടേണ്ടി വന്നു. ഏറെ കഷ്ടപ്പെട്ടാണ് രാഹുല്‍ ഗാന്ധിയെ ബുള്ളറ്റ് പ്രൂഫ് കാറിലേക്ക് മാറ്റിയതെന്നും കോണ്‍ഗ്രസ് ആരോപിച്ചു.

ഏറെ സുരക്ഷ ഭീഷണി നിലനില്‍ക്കുന്ന പ്രദേശത്ത് ആരുടെ നിര്‍ദ്ദേശപ്രകാരമാണ് സുരക്ഷ സേന പിന്മാറിയതെന്ന് കോണ്‍ഗ്രസ് ചോദിച്ചു. നടപടി ദുരൂഹമാണെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ പ്രതികരിച്ചു. സംഭവത്തോട് ജമ്മുകശ്മീര്‍ ഭരണകൂടമോ, കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങളോ പ്രതികരിച്ചിട്ടില്ല. സുരക്ഷക്ക് വെല്ലുവിളിയുണ്ടാകുന്ന സാഹചര്യം സൃഷ്ടിച്ച് അവസാന ഘട്ടം യാത്ര തടയാനുള്ള ശ്രമമാണെന്ന ആക്ഷേപം ചില നേതാക്കള്‍ക്കുണ്ട്. ദില്ലിയിലും, പഞ്ചാബിലും സുരക്ഷ പ്രശ്നമുണ്ടായതിന് പിന്നാലെ കശ്മീരിലും സമാനസംഭവം ആവര്‍ത്തിച്ചതിനെ ഏറെ ഗൗരവത്തോടെയാണ് കോണ്‍ഗ്രസ് കാണുന്നത്.
 

Follow Us:
Download App:
  • android
  • ios