ബീഹാർ നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപനം അൽപസമയത്തിനകം
243 അംഗ ബീഹാർ നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പും അതിൻ്റെ ഫലവും ഉത്തരേന്ത്യൻ രാഷ്ട്രീയത്തിൽ തന്നെ വലിയ സ്വാധീനമായിരിക്കും സൃഷ്ടിക്കുക.
ദില്ലി: ബീഹാർ നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പിൻ്റെ പ്രഖ്യാപനം അൽപസമയത്തിനകം ഉണ്ടാവും. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ 12.30-ന് വിളിച്ചു ചേർത്ത വാർത്താസമ്മേളനത്തിൽ ബീഹാറിലേക്കുള്ള നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കും.
243 അംഗ ബീഹാർ നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പും അതിൻ്റെ ഫലവും ഉത്തരേന്ത്യൻ രാഷ്ട്രീയത്തിൽ തന്നെ വലിയ സ്വാധീനമായിരിക്കും സൃഷ്ടിക്കുക. ബിജെപിക്കും കോൺഗ്രസിനും ബീഹാർ തെരഞ്ഞെടുപ്പ് ശക്തി തെളിയിക്കാനുള്ള അവസരമാണെങ്കിൽ ജെഡിയുവിനും ആർജെഡിക്കും ഇതു നിലനിൽപ്പിൻ്റെ കൂടി പോരാട്ടമാണ്.
2015-ൽ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ആർജെഡി 80 സീറ്റും ജെഡിയു 71 സീറ്റും നേടിയിരുന്നു. ബി.ജെ.പി 53 സീറ്റുകളും കോണ്‍ഗ്രസ് 27 സീറ്റുകളും നേടി. മറ്റു ചെറുപാർട്ടികൾ ചേർന്ന് 12 സീറ്റുകളും നേടി. 2019- ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ ആകെയുള്ള നാൽപ്പത് സീറ്റിൽ 17ഉം ബിജെപിയാണ് നേടിയത്. ജെഡിയു 16 സീറ്റുകളും എൽജെപി ആറ് സീറ്റുകളും കോൺഗ്രസ് ഒരു സീറ്റും നേടിയിട്ടുണ്ട്.