ബിഹാറിലെ മധേപുരയിലുള്ള ഒരു സ്കൂളിൽ ഉച്ചഭക്ഷണം കഴിച്ചതിനെ തുടർന്ന് 70-ഓളം വിദ്യാർത്ഥികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഛർദ്ദിയും വയറുവേദനയും അനുഭവപ്പെട്ട കുട്ടികളുടെ ഭക്ഷണത്തിൽ പല്ലി വീണിരിക്കാമെന്ന് സംശയിക്കുന്നു.
മധേപുര: ബിഹാറിലെ മധേപുരയിൽ സ്കൂളിൽ നിന്ന് ഉച്ചഭക്ഷണം കഴിച്ച 70ഓളം വിദ്യാർഥികൾ ആശുപത്രിയിൽ. മധേപുര പോലീസ് സ്റ്റേഷൻ പരിധിയിലെ സാഹുഗഡ് ഗ്രാമത്തിലാണ് സംഭവം. അപ്‌ഗ്രേഡഡ് മിഡിൽ സ്‌കൂളിൽ ശനിയാഴ്ച ഉച്ചഭക്ഷണം കഴിച്ച 70 ഓളം വിദ്യാർത്ഥികൾക്ക് അസുഖം ബാധിച്ചു. എല്ലാ കുട്ടികളെയും സർദാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെന്ന് അധികൃതർ അറിയിച്ചു. ഒരു പെൺകുട്ടിയുടെ നില ഗുരുതരമാണെന്നാണ് റിപ്പോർട്ട്. ഉച്ചഭക്ഷണം കഴിച്ചയുടനെ നിരവധി കുട്ടികൾക്ക് ഛർദ്ദിയും വയറുവേദനയും അനുഭവപ്പെട്ടു. പിന്നാലെ കൂടുതൽ വിദ്യാർത്ഥികൾ സമാനമായ ലക്ഷണങ്ങൾ കാണിച്ചു. ഭക്ഷണത്തിൽ ഒരു പല്ലി വീണിരിക്കാമെന്ന് പ്രദേശവാസികൾ സംശയിക്കുന്നു. പാരസ് അഗ്രോ എന്ന സന്നദ്ധ സംഘടന വഴിയാണ് ഉച്ചഭക്ഷണം സ്കൂളിലേക്ക് വിതരണം ചെയ്യുന്നത്.
സംഭവം പുറത്തറിഞ്ഞയുടനെ സ്കൂൾ ഭരണകൂടം വിദ്യാഭ്യാസ, ആരോഗ്യ വകുപ്പുകളെ വിവരമറിയിച്ചു. സ്കൂൾ അധ്യാപകർ ആംബുലൻസും മറ്റ് സ്വകാര്യ വാഹനങ്ങളും വിളിച്ച് വിദ്യാർത്ഥികളെ സദർ ആശുപത്രിയിലേക്ക് കൊണ്ടുപോയി. അതേസമയം, സംഭവത്തിൽ രോഷം പ്രകടിപ്പിച്ച് മാതാപിതാക്കൾ ആശുപത്രിയിൽ തടിച്ചുകൂടി. ഉത്തരവാദിത്തപ്പെട്ടവർക്കെതിരെ കർശന നടപടിയെടുക്കണമെന്ന് അവർ ആവശ്യപ്പെട്ടു.
ജില്ലാ വിദ്യാഭ്യാസ ഓഫീസർ ആശുപത്രിയിലെത്തി സ്ഥിതിഗതികൾ വിലയിരുത്തി ഡോക്ടർമാരുമായും മാതാപിതാക്കളുമായും സംസാരിച്ചു. എല്ലാ കുട്ടികൾക്കും ശരിയായ ചികിത്സ നൽകുന്നുണ്ടെന്നും പരിഭ്രാന്തരാകേണ്ട ആവശ്യമില്ലെന്നും ഡിഇഒ പറഞ്ഞു. എല്ലാ വശങ്ങളും സമഗ്രമായി അന്വേഷിക്കുകയും ഉത്തരവാദിത്തപ്പെട്ടവർക്കെതിരെ കർശന നടപടി സ്വീകരിക്കുകയും ചെയ്യുമെന്നും അദ്ദേഹം ഉറപ്പ് നൽകി.
