Asianet News MalayalamAsianet News Malayalam

'ഇടപാട് ഡാർക്ക് നെറ്റിൽ, വലയിൽ കേരളവും'; 20 വർഷത്തിനിടെ രാജ്യത്തെ ഏറ്റവും വലിയ എൽഎസ്ഡി വേട്ട, അറസ്റ്റ്

'നിങ്ങൾക്ക് മയക്കുമരുന്ന് വേണോ എന്ന് ചോദിച്ച്  മയക്കുമരുന്ന് ശ്യംഘലയുടെ ഒരു കണ്ണി ഇൻസ്റ്റാഗ്രാമിലൂടെ യുവാക്കളെ സമീപിക്കും.   താൽപ്പര്യം പ്രകടിപ്പിച്ചാൽ സംഭാഷണം സ്വകാര്യ സന്ദേശമയക്കാനുള്ള ആപ്പായ 'വിക്കർ മി' ലേക്ക് മാറും.

biggest drug seizure in 2 decades NCB recovers LSD worth thousands of crores vkv
Author
First Published Jun 6, 2023, 4:35 PM IST

ദില്ലി: സമൂഹമാധ്യമങ്ങളിലൂടെ രാജ്യത്തുടനീളം വ്യാപകാമായി മയക്കുമരുന്ന് കച്ചവടം നടത്തുന്ന വൻ മാഫിയയെ വലയിലാക്കി നർകോട്ടിക്സ് കൺട്രോൾ ബ്യൂറോ (എൻസിബി). ദില്ലിയിൽ കോടിക്കണക്കിന് രൂപയുടെ ന്യൂജെൻ മയക്കുമരുന്നുകളുമായി ആറ് പേരെ എൻസിബി അറസ്റ്റ് ചെയ്തു. രാജ്യത്തെ രണ്ടു പതിറ്റാണ്ടിനിടെയുള്ള ഏറ്റവും വലിയ എൽഎസ്‌ഡി വേട്ടയാണ് ഇതെന്നാണ്  നർകോട്ടിക്സ് കൺട്രോൾ ബ്യൂറോ അധികൃതർ പറയുന്നത്. കൊടുംരാസലഹരിയായ ലൈസർജിക് ആസിഡ് ഡൈ ഈഥൈൽ അമൈഡിന്റെ (എൽഎസ്‌ഡി) 15,000 സ്റ്റാംപുകളും 2.5 കിലോ ഇറക്കുമതി ചെയ്ത മരിജുവാനയും 4.65 ലക്ഷം രൂപയും എൻസിബി മയക്കുമരുന്ന് വേട്ടയിൽ പിടിച്ചെടുത്തു. 

മയക്കുമരുന്ന് ഇടപാടിലൂടെ വിവിധ അക്കൗണ്ടുകളിലായി നിക്ഷേപിച്ച 20 ലക്ഷം രൂപയും എൻസിബി കണ്ടെത്തിയിട്ടുണ്ട്. ഇന്ത്യയാകെ പടർന്നു കിടക്കുന്ന ലഹരിക്കടത്തു ശൃംഖലയുടെ ഭാഗമായ ആറു പേരാണ് പിടിയിലായതെന്ന് എൻസിബി വ്യക്തമാത്തി. രാജ്യവ്യാപകമായി നടത്തിയ റെയിഡിൽ ഇന്ത്യയിലെ വിവിധ നഗരങ്ങളിൽനിന്നാണ്  പ്രതികളെ പിടികൂടിയത്. സംഘത്തിലെ പ്രധാനിയെ ജയ്പുരിൽ നിന്നാണ് അറസ്റ്റ് ചെയ്തത്.

'ഡാർക് നെറ്റ് ഉപയോഗിച്ചാണ് സംഘം മയക്കുമരുന്ന് ഇടപാടുകൾ നടത്തുന്നതെന്ന് എൻസിബി ഡപ്യൂട്ടി ഡയറക്ടർ ജനറൽ ഗ്യാനേശ്വർ സിങ് പറഞ്ഞു. ഓൺലൈനായുള്ള ഇടപാടുകളാണ് ഏറെയും നടന്നിരുന്നത്. മയക്കുമരുന്നിന് പണം അടച്ചിരുന്നത് ക്രിപ്റ്റോ കറൻസിയായോ ക്രിപ്റ്റോ വാലറ്റ് ഉപയോഗിച്ചോ ആണ്. ലഹരി വിൽക്കുന്നവരും വാങ്ങുന്നവരും തമ്മിൽ നേരിട്ട് യാതൊരു ഇടപാടുകളുമില്ല, പകരം സാങ്കേതിക വിദ്യയെ മറയാക്കിയായിരുന്നു എല്ലാ ഇടപാടുകളും'- ഗ്യാനേശ്വർ സിങ് വ്യക്തമാക്കി. പോളണ്ട്, നെതർലൻഡ്സ്, യുഎസ്എ,  ദില്ലി, രാജസ്ഥാൻ, മഹാരാഷ്ട്ര, തമിഴ്നാട്, ഉത്തർപ്രദേശ് എന്നിവിടങ്ങൾക്കു പുറമെ കേരളത്തിലും  ലഹരി ശൃംഖലയുടെ വേരുകളുണ്ടെന്നാണ് എൻസിബി വ്യക്തമാക്കുന്നത്.  

'നിങ്ങൾക്ക് മയക്കുമരുന്ന് വേണോ എന്ന് ചോദിച്ച്  മയക്കുമരുന്ന് ശ്യംഘലയുടെ ഒരു കണ്ണി ഇൻസ്റ്റാഗ്രാമിലൂടെ യുവാക്കളെ സമീപിക്കും.   താൽപ്പര്യം പ്രകടിപ്പിച്ചാൽ സംഭാഷണം സ്വകാര്യ സന്ദേശമയയ്‌ക്കൽ ആപ്പായ 'വിക്കർ മി' ലേക്ക് മാറും. പിന്നീട് ക്രിപ്‌റ്റോകറൻസി വഴി പണമടയ്‌ക്കും, പിന്നാലെ  നെതർലാൻഡിൽ നിന്നോ പോളണ്ടിൽ നിന്നോ മയക്കുമരുന്ന് ഇറക്കുമതി ചെയ്ത് ഉപഭോക്താക്കള്‍ക്ക് എത്തിക്കും. ഇന്റർനെറ്റിലെ അധോലോകമെന്ന പേരിലാണ്  ഡാർക് വെബ് അറിയപ്പെടുന്നത്.  സംശയകരമായി കണ്ട ചില സമൂഹമാധ്യമ അക്കൗണ്ടുകൾ പരിശോധിച്ചപ്പോൾ ലഭിച്ച വിവരം അനുസരിച്ചാണ് ഈ ലഹരി സംഘത്തെക്കുറിച്ച് എൻസിബിയ്ക്ക് വിവരം ലഭിക്കുന്നത്. പിടിക്കപ്പെടാതിരിക്കാൻ സ്വകാര്യ മെസേജിങ് ആപ്പുകളും രഹസ്യ വെബ്സൈറ്റുകളുമാണ് മയക്കുമരുന്ന് സംഘം ഉപയോഗിക്കുന്നത്. പിടിയിലായ ആറു പേരും സാങ്കേതിക കാര്യങ്ങളിൽ മിടുക്കുള്ളവരാണെന്നാണ് എൻസിബി വെളിപ്പെടുത്തിയത്. 

Read More : മദ്യപിക്കാൻ പണമില്ല, ബാങ്ക് ജപ്തി ചെയ്ത വീട്ടിൽ കയറി മോഷണം, ഓട്ടുരുളിയക്കം കടത്തി; നാലംഗ സംഘം പിടിയിൽ

Follow Us:
Download App:
  • android
  • ios