ഗതാഗതക്കുരുക്ക് തുടങ്ങിയപ്പോൾ ഏറെ നേരെ ഇവർ കാത്തുനിന്നു. എന്നാൽ സമയം പോകുന്നതല്ലാതെ ക്യൂ അനങ്ങുന്നില്ലെന്ന് കണ്ടപ്പോൾ ഇറങ്ങിയോടുകയല്ലാതെ മറ്റ് മാർഗമുണ്ടായില്ല.
പട്‌ന: ഗതാഗതക്കുരുക്കിൽ കുടുങ്ങിയ പെൺകുട്ടികൾ പരീക്ഷാ ഹാളിലെത്താൻ ദേശീയപാതയിലൂടെ രണ്ട് കിലോമീറ്റർ ഓടിയ വീഡിയോ വൈറലായതിനെ തുടർന്ന് വിവാദം. ബിഹാറിലാണ് സംഭവം. കൈമൂരിൽ മെട്രിക്കുലേഷൻ പരീക്ഷ എഴുതാൻ പോകുകയായിരുന്ന വിദ്യാർഥികളാണ് ട്രാഫിക് ബ്ലോക്കിൽ കുടുങ്ങിയത്. പരീക്ഷ മുടങ്ങുമെന്ന് കണ്ടതോടെ വിദ്യാർഥിനികൾ വാവഹനങ്ങളിൽ നിന്നിറങ്ങി പരീക്ഷാ ഹാളിലേക്ക് ഓടാൻ തുടങ്ങി.
പരീക്ഷാർഥികളിൽ ചിലർ രക്ഷകർത്താക്കളൊചൊപ്പം ബൈക്കിലായിരുന്നു വന്നത്. ചിലർ ഓട്ടോയിലും കാറിലും. ഗതാഗതക്കുരുക്ക് തുടങ്ങിയപ്പോൾ ഏറെ നേരെ ഇവർ കാത്തുനിന്നു. എന്നാൽ സമയം പോകുന്നതല്ലാതെ ക്യൂ അനങ്ങുന്നില്ലെന്ന് കണ്ടപ്പോൾ ഇറങ്ങിയോടുകയല്ലാതെ മറ്റ് മാർഗമുണ്ടായില്ല. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ വൈറലായതോടെ ട്രാഫിക് അധികൃതർക്കെതിരെ രൂക്ഷവിമർശനമുയർന്നു. ഏറെപ്പേർ വിമർശനവുമായി രംഗത്തെത്തി. പരീക്ഷാ സമയത്ത് ഗതാഗതക്കുരുക്ക് ഉണ്ടാകാതെ സൂക്ഷിക്കണമായിരുന്നെന്ന് ഓൺലൈനിൽ നിരവധി പേർ ആവശ്യപ്പെട്ടു.
സംഭവം അറിഞ്ഞപ്പോൾ ഞെട്ടിപ്പോയെന്നും മേഖലയിലെ ഗതാഗതക്കുരുക്കിന്റെ പ്രശ്നം നിരവധി തവണ ഉന്നയിച്ചിട്ടും പരിഹാരമായില്ലെന്നും കൈമൂർ ജില്ലാ വിദ്യാഭ്യാസ ഓഫീസർ സുമൻ ശർമ്മ പറഞ്ഞു, റോഡിലെ നിർമ്മാണ പ്രവർത്തനങ്ങളെയും അദ്ദേഹം കുറ്റപ്പെടുത്തി. കഴിഞ്ഞ ആഴ്ചയാണ് ബീഹാർ സ്കൂൾ എക്സാമിനേഷൻ ബോർഡ് നടത്തുന്ന മെട്രിക്കുലേഷൻ പരീക്ഷ ആരംഭിച്ചത്.

