ഹിന്ദിയെ എതിര്‍ക്കുന്നവര്‍ രാജ്യത്തോട് സ്നേഹമില്ലാത്തവരെന്ന് ബിപ്ലബ് ദേബ്
രാജ്യത്തെ ഭൂരിപക്ഷം പേരും സംസാരിക്കുന്ന ഭാഷ എന്ന നിലയില്‍ ഹിന്ദി രാഷ്ട്രഭാഷയാക്കണം. അതിനെ എതിര്‍ക്കുന്നവര്‍ രാജ്യത്തോട് സ്നേഹമില്ലാത്തവരാണ്. കോളനി ഭരണത്തോട് കൂറ് പുലര്‍ത്തുന്നതിനാല്‍ ഇംഗ്ലീഷ് ഭഷ പലര്‍ക്കും അഭിമാനത്തിന്‍റെ അടയാളമായിട്ടുണ്ടെന്നും ബിപ്ലബ് ദേബ്
അഗര്‍ത്തല: രാഷ്ട്ര ഭാഷയായി ഹിന്ദി അംഗീകരിക്കാത്തവര്‍ രാജ്യത്തോട് സ്നേഹമില്ലാത്തവരാണെന്ന് തൃപുര മുഖ്യമന്ത്രി ബിപ്ലബ് കുമാര്‍ ദേബ്. ഹിന്ദി അടിച്ചേല്‍പ്പിക്കാനല്ല താന്‍ നോക്കുന്നതെന്നും ഇംഗ്ലീഷിന് എതിരല്ലെന്നും ബിപ്ലബ് ദേബ് കൂട്ടിച്ചേര്‍ത്തു. രാജ്യത്തെ ഭൂരിപക്ഷം പേരും സംസാരിക്കുന്ന ഭാഷ എന്ന നിലയില്‍ ഹിന്ദി രാഷ്ട്രഭാഷയാക്കണം.
അതിനെ എതിര്‍ക്കുന്നവര്‍ രാജ്യത്തോട് സ്നേഹമില്ലാത്തവരാണ്. കോളനി ഭരണത്തോട് കൂറ് പുലര്‍ത്തുന്നതിനാല്‍ ഇംഗ്ലീഷ് ഭാഷ പലര്‍ക്കും അഭിമാനത്തിന്‍റെ അടയാളമായിട്ടുണ്ട്. ഇംഗ്ലീഷ് ഭാഷ സംസാരുക്കുന്ന രാജ്യങ്ങള്‍ക്ക് മാത്രമേ വികസനുമുണ്ടാകുകയുള്ളൂ എന്നത് തെറ്റാണ്. അങ്ങനെയാണെങ്കില്‍ ചൈന, ജപ്പാന്‍, റഷ്യ, ഇസ്രായേല്‍ തുടങ്ങിയ രാജ്യങ്ങള്‍ ഒന്നും വികസിതമാകുമായിരുന്നില്ലെന്നും ബിപ്ലബ് കുമാര്‍ പറഞ്ഞു.
രാജ്യത്തെ ഒന്നായി നിലനിർത്താൻ ഹിന്ദി ഭാഷയ്ക്ക് സാധിക്കുമെന്നും മാതൃഭാഷയ്‍ക്കൊപ്പം ഹിന്ദി ഉപയോഗിക്കുന്നത് വർധിപ്പിക്കണമെന്നുമാണ് അമിത് ഷാ ട്വീറ്റ് ചെയ്തത്. രാജ്യത്തെ ഒരുമിപ്പിക്കുന്ന ഒരു ഭാഷ ഉണ്ടാകേണ്ടത് പ്രധാനമാണ്.
ജനങ്ങൾ വ്യാപകമായി സംസാരിക്കുന്ന ഹിന്ദി ഭാഷയ്ക്ക് അതിന് സാധിക്കും. സർദാർ വല്ലഭായ് പട്ടേലും മഹാത്മാ ഗാന്ധിയും സ്വപ്നം കണ്ട ഒരു രാജ്യം ഒരു ഭാഷ എന്ന ലക്ഷ്യത്തിനായി ജനങ്ങൾ മുന്നിട്ടിറങ്ങണമെന്നും അമിത് ഷാ ട്വീറ്റ് ചെയ്തിരുന്നു. ഇതിനെതിരെ വ്യാപക വിമര്‍ശനങ്ങളും പ്രതിഷേധങ്ങളുമാണ് ഉയര്‍ന്നിരിക്കുന്നത്.