രാഹുൽ ഗാന്ധിയെ വീണ്ടും വയനാട്ടിൽ നിന്ന് മത്സരിപ്പിച്ച് ജയിപ്പിക്കാൻ വേണ്ടിയാണ് കർണാടക സർക്കാർ ഇത്തരമൊരു പ്രഖ്യാപനം നടത്തിയതെന്ന് ബിജെപി സംസ്ഥാനാധ്യക്ഷൻ ബി വൈ വിജയേന്ദ്ര
ബംഗലൂരു: മാനന്തവാടിയിൽ ബേലൂർ മഖ്നയെന്ന കാട്ടാനയുടെ ആക്രമണത്തിൽ മരിച്ച അജീഷിന്‍റെ കുടുംബത്തിന് കർണാടക സർക്കാർ സഹായം പ്രഖ്യാപിച്ചതിനെതിരെ കർണാടക ബിജെപി. കർണാടകയിലെ സാധാരണക്കാരുടെ നികുതിപ്പണമെടുത്ത് കേരളത്തിലെ ഒരാൾക്ക് നൽകുന്നത് അനുവദിക്കില്ലെന്ന് ബിജെപി സംസ്ഥാനാധ്യക്ഷൻ ബി വൈ വിജയേന്ദ്ര പറഞ്ഞു. രാഹുൽ ഗാന്ധിയെ വീണ്ടും വയനാട്ടിൽ നിന്ന് മത്സരിപ്പിച്ച് ജയിപ്പിക്കാൻ വേണ്ടിയാണ് കർണാടക സർക്കാർ ഇത്തരമൊരു പ്രഖ്യാപനം നടത്തിയത്. രാഹുൽ ഗാന്ധിയുടെ രാഷ്ട്രീയലാഭത്തിന് വേണ്ടി നൽകിയ പണത്തിന്‍റെ ബാധ്യത കർണാടകത്തിലെ ജനങ്ങളുടെ മേൽ കെട്ടി വയ്ക്കണ്ടെന്നും ഇതിനെതിരെ ശക്തമായ പ്രതിഷേധം നടത്തുമെന്നും വിജയേന്ദ്ര പറഞ്ഞു.
രാഹുൽ ഗാന്ധി വയനാട് സന്ദർശിച്ചതിന് പിന്നാലെയായിരുന്നു കർണാടകയിലെ ഒരാൾക്ക് തുല്യമായി കണ്ട് 15 ലക്ഷം ധനസഹായം അജീഷിന്‍റെ കുടുംബത്തിന് നൽകുമെന്ന് സർക്കാർ പ്രഖ്യാപിച്ചത്. കർണാടകയിൽ നിന്ന് റേഡിയോ കോളർ ഘടിപ്പിച്ച് കാട്ടിൽ വിട്ട ആനയാണ് അജീഷിനെ ആക്രമിച്ചത്.
