സമൂഹമാധ്യമങ്ങളിൽ വൈറലായ എഐ എയ്റ്റീസ് ട്രെൻഡ് കോൺഗ്രസും ബിജെപിയും രാഷ്ട്രീയ ആയുധമാക്കി മാറ്റിയിരിക്കുന്നു. പ്രധാനമന്ത്രിയെ ലക്ഷ്യമിട്ട് ചായക്കാരന്റെ ചിത്രം കോൺഗ്രസ് പങ്കുവെച്ചപ്പോൾ, ബാർ നർത്തകിയുടെ ചിത്രത്തിലൂടെ ബിജെപി തിരിച്ചടിച്ചു.

ദില്ലി: എഐ എയ്റ്റീസ് ട്രെന്‍ഡ് ആയുധമാക്കി കോൺ​ഗ്രസ്-ബിജെപി പോര് മുറുകുന്നു. 1980ല്‍ ഗുജറാത്ത് റെയില്‍വേ സ്റ്റേഷനിലെ പോക്കറ്റടിക്കാരനും പിച്ചക്കാരനും എങ്ങനെയായിരിക്കുമെന്ന ചിത്രവുമായി കോണ്‍ഗ്രസ് ബിജെപിക്കെതിരെ ഒളിയമ്പെയ്തു. ബാര്‍ നര്‍ത്തകിയുടെ ചിത്രം പങ്കുവച്ച് ബിജെപിയും തിരിച്ചടിച്ചു. 80ലെ ഗുജറാത്ത് സ്ട്രീറ്റെന്ന പേരില്‍ എഐ ചിത്രമിട്ട് കെപിസിസിയുടെ ട്വിറ്റര്‍ അക്കൗണ്ട് വെട്ടിലായി.

സിനിമ താരങ്ങളും, സാധാരണക്കാരുമടക്കം സമൂഹമാധ്യമങ്ങളില്‍ അടുത്തിടെ ഇത്രത്തോളം ജനകീയമാക്കിയ മറ്റൊരു ട്രെന്‍ഡില്ല. എന്നാല്‍ രണ്ട് ദിവസം കഴി‍ഞ്ഞതോടെ ചെളിവാരി ഏറിനുള്ള ട്രെന്‍ഡാക്കി കോണ്‍ഗ്രസും ബിജെപിയും 80സ് ട്രെന്‍ഡിനെ മാറ്റുകയാണ്. ഗുജറാത്തിലെ വഡോദര റെയില്‍വേ സ്റ്റേഷനിലെ പോക്കറ്റടിക്കാരന്‍ 80ൽ എങ്ങനെയായിരിക്കും, ഭിക്ഷക്കാരന്‍ എങ്ങനെ, 80ല്‍ ചായ വിറ്റെങ്കില്‍ ഇപ്പോള്‍ രാജ്യത്തെ വില്‍ക്കുന്നു അങ്ങനോ പോകുന്നു ചിത്രങ്ങളും പരിഹാസവും കോൺ​ഗ്രസ് ഉയർത്തി. 1980 ലെ ഗുജറാത്ത് സ്ട്രീറ്റിൽ നിര്‍ത്തിയിട്ടിരിക്കുന്ന ഓമ്നി വാനിന്‍റെ മുന്‍സീറ്റില്‍ കഷണ്ടിയുള്ളയാളെ അവതരിപ്പിച്ചായിരുന്നു കെപിസിസിയുടെ പരിഹാസം.

സിനിമകളില്‍ കിഡ്നാപ്പിംഗ് വാനായി ഉപയോഗിച്ചിരുന്ന ഓമ്നി വാനില്‍ 80ലെ ഗുണ്ടയെ അവതരിപ്പിക്കുകയായിരുന്നു കോണ്‍ഗ്രസ് ലക്ഷ്യം. എന്നാല്‍ ഗുജറാത്തിലെ തെരുവെന്ന് കാട്ടിയ ഫോട്ടോയില്‍ അമിതാഭ് ബച്ചന്‍ ചിത്രത്തൊടൊപ്പം പുഞ്ചിരിക്കൂ നിങ്ങള്‍ ദില്ലിയിലാണെന്ന ചുവരെഴുത്തില്‍ സ്ഥലത്തിന്‍റെ പേര് വായിക്കാനറിയില്ലെന്ന പരിഹാസം ബിജെപി അക്കൗണ്ടുകള്‍ ശക്തമാക്കി. മാത്രമല്ല 1980ല്‍ കോണ്‍ഗ്രസായിരുന്നു ഗുജറാത്ത് ഭരിച്ചിരുന്നതെന്നും ആദ്യം പോയി ചരിത്രം പഠിക്കൂയെന്ന വിമര്‍ശനവും കെപിസിസി അക്കൗണ്ടിനെതിരെ ഉയർന്നു. പിന്നാലെ ഒരൊറ്റ ചിത്രത്തിലൂടെ ബിജെപിയുടെ മറുപടി നൽകി. ബാറിലെ മേശപ്പുറത്ത് ചുവന്ന വസ്ത്രം ധരിച്ച സ്ത്രീ നൃത്തം ചെയ്യുന്ന ചിത്രം പ്രചരിപ്പിച്ചാണ് ബിജെപി രം​ഗത്തെത്തിയത്.

ലൂസിയാന ഇറ്റലി 1970, സിര്‍ക്ക എന്ന കുറിപ്പും ചിത്രത്തോടൊപ്പം പ്രചരിപ്പിച്ചു. അങ്ങനെ പല പോസുകളിലുള്ള ബാര്‍ നര്‍ത്തകിമാരുടെ ചിത്രങ്ങളിലൂടെയാണ് ബിജെപിയുടെ ആക്രമണം. ചിത്രങ്ങളില്‍ ആരുടയെും പേര് പറയുന്നില്ലെങ്കിലും പ്രധാനമന്ത്രി നരേന്ദ്ര മോദി, അമിത്ഷാ, സോണിയ ഗാന്ധി എന്നിവരെ ഉന്നമിട്ടുള്ള പരിഹാസമായാണ് ചിത്രങ്ങള്‍ വ്യാഖ്യാനിക്കപ്പെടുന്നത്. വിനോദ ട്രെന്‍ഡ് അങ്ങനെ രാഷ്ട്രീയ പോരാട്ടത്തിലേക്ക് വഴിമാറുന്നു.