ഇടത് വോട്ട് ബിജെപിക്ക് മറിഞ്ഞു; തുറന്ന് സമ്മതിച്ച് സിപിഎം
തിരഞ്ഞെടുപ്പ് തിരിച്ചടി അവലോകനം ചെയ്യാൻ പാർട്ടി കേന്ദ്ര കമ്മിറ്റി യോഗം ഏഴാം തീയതി തുടങ്ങാൻ ഇരിക്കെയാണ് സിപിഎം വോട്ടുകൾ ബിജെപിയിലേക്ക് വഴിമാറിയെന്ന് പാർട്ടി സമ്മതിക്കുന്നത്. കോൺഗ്രസുമായി സഖ്യം ഉണ്ടായിരുന്നെങ്കിൽ സ്ഥിതി മറിച്ചു ആയിരുന്നെനെ
ദില്ലി: പശ്ചിമ ബംഗാളിൽ ഇടത് അനുഭാവികളുടെ വോട്ടുകൾ ബിജെപിക്ക് ലഭിച്ചെന്ന് തുറന്ന് സമ്മതിച്ചു സിപിഎം. തൃണമൂൽ കോണ്ഗ്രസിന്റെ ഭീകരതയിൽ നിന്നും അടിച്ചമർത്തലിൽ നിന്നും ആശ്വാസം ആഗ്രഹിച്ചവർക്ക് മുന്നിലെ സ്വാഭാവിക പ്രവണത ആയിരുന്നു ഇതെന്ന് പാർട്ടി ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു.
മതേതര അടിത്തറ സംരക്ഷിക്കാൻ ആഗ്രഹിച്ചവർ തൃണമൂലിന് വോട്ട് ചെയ്തു. ഇത് തൃണമൂലും ബിജെപിയും ഉണ്ടാക്കിയ ധ്രുവീകരണത്തിന്‍റെ ഫലമാണ്. ഇത്തവണ വോട്ട് രാമന് ഇടതു പാർട്ടികൾക്ക് പിന്നീട് എന്ന മുദ്രാവാക്യം പോലും തിരഞ്ഞെടുപ്പിനിടെ കേട്ടിരുന്നെന്നും യച്ചൂരി വിശദീകരിച്ചു.
എന്നാൽ ഇടത് പാർട്ടി അംഗങ്ങൾ ബിജെപിക്ക് വോട്ട് നൽകിയിട്ടില്ലെന്നാണ് സിപിഎം പറയുന്നത്. അനുഭാവികളുടെ വോട്ട് മാത്രമാണ് ചോർന്നതെന്നും യച്ചൂരി പറഞ്ഞു. തിരഞ്ഞെടുപ്പ് തിരിച്ചടി അവലോകനം ചെയ്യാൻ പാർട്ടി കേന്ദ്ര കമ്മിറ്റി യോഗം ഏഴാം തീയതി തുടങ്ങാൻ ഇരിക്കെയാണ് സിപിഎം വോട്ടുകൾ ബിജെപിയിലേക്ക് വഴിമാറിയെന്ന് പാർട്ടി സമ്മതിക്കുന്നത്.