കേരളത്തിൽ ബിജെപി വലിയ മുന്നേറ്റമുണ്ടാക്കുമെന്നും അപ്രതീക്ഷിത സീറ്റുകളിൽ അട്ടിമറി വിജയം നേടുമെന്നും സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ ആത്മവിശ്വാസം പ്രകടിപ്പിച്ചു. ശക്തികേന്ദ്രങ്ങളിൽ വിജയം ഉറപ്പാണെന്നും, ഇടതു-വലതു മുന്നണികളിൽ മടുത്ത ജനം മാറ്റത്തിനായി ബിജെപിക്ക് വോട്ട് ചെയ്തുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു

തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണലിന് മണിക്കൂറുകൾ മാത്രം ശേഷിക്കെ ബി ജെ പി കേരളത്തിൽ വലിയ മുന്നേറ്റമുണ്ടാക്കുമെന്ന അവകാശവാദവുമായി സംസ്ഥാന പ്രസിഡന്‍റ് രാജീവ് ചന്ദ്രശേഖർ രംഗത്ത്. അപ്രതീക്ഷിത സീറ്റുകളിൽ അട്ടിമറി വിജയം നേടുമെന്നാണ് രാജീവ് ചന്ദ്രശേഖറിന്‍റെ അഭിപ്രായം. ശക്തി കേന്ദ്രങ്ങളിൽ വിജയം ഉറപ്പെന്നും സംസ്ഥാന അധ്യക്ഷൻ പ്രതീക്ഷ പങ്കുവച്ചു. കേരളത്തിലെ പകുതിയിലേറെ മണ്ഡലങ്ങളില്‍ അതിശക്തമായ മത്സരം നടന്നതായാണ് വിലയിരുത്തുന്നത്. എക്‌സിറ്റ് പോള്‍ ഫലങ്ങളിലെല്ലാം ബി ജെ പിക്ക് സീറ്റുകള്‍ പ്രവചിക്കുന്നുണ്ട്. പാര്‍ട്ടിക്കായി മാസങ്ങളായി കഠിനാധ്വാനം ചെയ്ത പ്രവര്‍ത്തകരും താഴേത്തട്ടില്‍ നിന്നുള്ള കണക്കുകളുടെ അടിസ്ഥാനത്തില്‍ ഇതു ശരിവെയ്ക്കുന്നു. മാറ്റത്തിനായി വോട്ട് രേഖപ്പെടുത്തിയവര്‍ ബി ജെ പിക്ക് പിന്തുണ നല്‍കിയെന്നുറപ്പാണ്. വലിയ ആത്മവിശ്വാസത്തോടെ നിയമസഭാ തെരഞ്ഞെടുപ്പ് ഫലത്തെ കാത്തിരിക്കുന്നുവെന്നും രാജീവ് ചന്ദ്രശേഖർ വാർത്താക്കുറിപ്പിലൂടെ വ്യക്തമാക്കി.

രാജീവ് ചന്ദ്രശേഖറിന്‍റെ വാക്കുകൾ

കേരളത്തിലെ ജനങ്ങള്‍ ഇടതു വലതു മുന്നണികളെ മടുത്തുകഴിഞ്ഞു. സംസ്ഥാനത്തെ മൂന്നാം രാഷ്ട്രീയ ശക്തിയായി ബി ജെ പിയേയും എന്‍ ഡി എയേയും അവര്‍ അംഗീകരിച്ചിട്ടുണ്ട്. പകുതിയിലേറെ മണ്ഡലങ്ങളില്‍ അതിശക്തമായ മത്സരം നടന്നതായാണ് വിലയിരുത്തുന്നത്. അപ്രതീക്ഷിത സീറ്റുകളിൽ ബി ജെ പി അട്ടിമറി വിജയം പ്രതീക്ഷിക്കുന്നു. പാര്‍ട്ടിയുടെ ശക്തികേന്ദ്രങ്ങളിലും മികച്ച വിജയം ഉറപ്പാണ്. എക്‌സിറ്റ് പോള്‍ ഫലങ്ങളിലെല്ലാം ബി ജെ പിക്ക് സീറ്റുകള്‍ പ്രവചിക്കുന്നുണ്ട്. പാര്‍ട്ടിക്കായി മാസങ്ങളായി കഠിനാധ്വാനം ചെയ്ത പ്രവര്‍ത്തകരും താഴേത്തട്ടില്‍ നിന്നുള്ള കണക്കുകളുടെ അടിസ്ഥാനത്തില്‍ ഇതു ശരിവെയ്ക്കുന്നു. ശബരിമലയിലെ സ്വര്‍ണ്ണക്കൊള്ളയും പത്ത് വര്‍ഷം നീണ്ടുനിന്ന ഇടതു ഭരണത്തിന്റെ കെടുകാര്യസ്ഥതകളും കോണ്‍ഗ്രസിന്റെ പ്രീണന രാഷ്ട്രീയവുമെല്ലാം തെരഞ്ഞെടുപ്പ് വേളയില്‍ കേരളത്തിലെ പൊതുസമൂഹം ചര്‍ച്ച ചെയ്തു കഴിഞ്ഞു. ഇരു മുന്നണികളെയും മതിയായി, ഇനി വരണം ബി ജെ പി എന്ന പ്രചാരണവും വികസിത കേരളം എന്ന ബി ജെ പി മുന്നോട്ട് വെച്ച ലക്ഷ്യവും മലയാളികള്‍ ഏറ്റെടുത്തതാണ്. മാറ്റത്തിനായി വോട്ട് രേഖപ്പെടുത്തിയവര്‍ ബി ജെ പിക്ക് പിന്തുണ നല്‍കിയെന്നുറപ്പാണ്. വലിയ ആത്മവിശ്വാസത്തോടെ നിയമസഭാ തെരഞ്ഞെടുപ്പ് ഫലത്തെ കാത്തിരിക്കുന്നു.