നിര്‍മല സീതാരാമന്റെ കള്ളയൊപ്പിട്ട് പണം തട്ടല്‍; ബിജെപി ജനറല്‍ സെക്രട്ടറിക്കെതിരെ കേസ്
നിര്‍മല സീതാരാമന്റെ വ്യാജ ഒപ്പിട്ട് ജോലി നിയമന കത്ത് കാണിച്ച് പണം തട്ടിയ കേസിലാണ് മുരളീധരനടക്കം ഒമ്പത് പേർക്കെതിരെ പൊലീസ് കേസെടുത്തത്.
ദില്ലി: കേന്ദ്ര പ്രതിരോധമന്ത്രി നിര്‍മല സീതാരാമന്റെ കള്ളയൊപ്പിട്ട് പണം തട്ടിയ ബിജെപി ജനറല്‍ സെക്രട്ടറി പി മുരളീധര റാവുവിനെതിരെ പൊലീസ് കേസെടുത്തു. നിര്‍മല സീതാരാമന്റെ വ്യാജ ഒപ്പിട്ട് ജോലി നിയമന കത്ത് കാണിച്ച് പണം തട്ടിയ കേസിലാണ് മുരളീധരനടക്കം ഒമ്പത് പേർക്കെതിരെ പൊലീസ് കേസെടുത്തത്.
ഹൈദരാബാദ് സ്വദേശികളായ മഹിപാല്‍ റെഡ്ഡി-ടി പ്രവര്‍ണ റെഡ്ഡി ദമ്പതികളുടെ പരാതിയിന്‍ മേലാണ് പൊലീസ് കേസെടുത്തത്. ഫാര്‍മസ്യൂട്ടിക്കല്‍ എക്സ്പോര്‍ട്ട് പ്രമോഷന്‍ കൗണ്‍സിലിന്റെ ചെയര്‍മാന്‍ പദവി വാഗ്ദാനം ചെയ്ത് ദമ്പതികളുടെ കയ്യിൽ നിന്ന് 2.17 കോടി രൂപയാണ് മുരളീധരനും സംഘവും തട്ടിയതെന്ന് ദമ്പതികള്‍ പരാതിയില്‍ ആരോപിച്ചു. വിശ്വാസവഞ്ചന, കള്ളയൊപ്പിടൽ, വ്യാജരേഖ ചമയ്ക്കല്‍, ഭീഷണിപ്പെടുത്തല്‍ എന്നീ വകുപ്പുകൾ പ്രകാരമാണ് പ്രതികൾക്കെതിരെ പൊലീസ് കേസെടുത്തിരിക്കുന്നത്.