“ഇരുപത്തിയഞ്ച് വർഷത്തെ ഭരണം ബിജെപിയെ അഹങ്കാരികളാക്കി, അവർ പൊതുജനങ്ങളെ ശ്രദ്ധിക്കുന്നില്ല. പഞ്ചാബിലെയും ദില്ലിയിലെയും ആളുകളെപ്പോലെ, എഎപിക്കും ഗുജറാത്തിൽ ഒരു അവസരം നൽകൂ''
അഹമ്മദാബാദ്: ദില്ലിക്ക് (Delhi) പിന്നാലെ പഞ്ചാബിന്റെയും (Punjab) ഭരണം പിടിച്ചെടുക്കാനായ ആത്മവിശ്വാസത്തിൽ ഗുജറാത്ത് തെരഞ്ഞെടുപ്പിനെ (Gujarat Assembly Election) നേരിടാൻ ഒരുങ്ങിയിറങ്ങി ആംആദ്മി പാർട്ടി (Aam Admi Party). 2022 അവസാനമാണ് ഗുജറാത്തിൽ നിയമസഭാ തെരഞ്ഞെടുപ്പ്. ഇതിന്റെ മുന്നോടിയായി ഗുജറാത്തിൽ ആംആദ്മി പാർട്ടി റാലി സംഘടിപ്പിച്ചു. അരവിന്ദ് കെജ്രിവാളും പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്നും റാലിയിൽ പങ്കെടുത്തു. താൻ ഇവിടെ വന്നത് ബിജെപിയെയോ കോൺഗ്രസിനെയോ തോൽപ്പിക്കാനല്ലെന്നും ഗുജറാത്തിനെയും ഗുജറാത്തികളെയും വിജയിപ്പിക്കാനാണെന്നും അഹമ്മദാബാദിൽ നടത്തിയ റോഡ്ഷോയിൽ കെജ്രിവാൾ പറഞ്ഞു.
“ഇരുപത്തിയഞ്ച് വർഷത്തെ ഭരണം ബിജെപിയെ അഹങ്കാരികളാക്കി, അവർ പൊതുജനങ്ങളെ ശ്രദ്ധിക്കുന്നില്ല. പഞ്ചാബിലെയും ദില്ലിയിലെയും ആളുകളെപ്പോലെ, എഎപിക്കും ഗുജറാത്തിൽ ഒരു അവസരം നൽകൂ, ജനങ്ങൾ മറ്റെല്ലാ പാർട്ടികളെയും മറക്കും...“ - കെജ്രിവാൾ പറഞ്ഞു. നിക്കോളിലെ മാതാ ഖോഡിയാർ ക്ഷേത്രത്തിൽ നിന്നാരംഭിച്ച റോഡ്‌ഷോ ബാപ്പുനഗറിൽ സമാപിച്ചു. നെറ്റിയിൽ തിലകം ചാർത്തിയ കെജ്‌രിവാളിന്റെ പ്രസംഗം ദേശസ്‌നേഹം നിറഞ്ഞതായിരുന്നു. കൂടാതെ "ദില്ലിയിൽ നിന്നും പഞ്ചാബിൽ നിന്നും അഴിമതി പിഴുതെറിയുന്നതിലെ പാർട്ടിയുടെ നേട്ടത്തെ" കെജ്രിവാൾ എടുത്തുപറഞ്ഞു.
റോഡ് ഷോയ്ക്കിടെ ട്രക്കിൽ ദില്ലിയിലെ പ്രശസ്തമായ മൊഹല്ല ക്ലിനിക്കും പ്രദർശിപ്പിച്ചു. പിന്നണിയിൽ ദേശഭക്തി ഗാനങ്ങൾ നിറഞ്ഞതോടെ ആയിരക്കണക്കിന് എഎപി അനുഭാവികളും പ്രവർത്തകരും ത്രിവർണ പതാക വീശി.
"എനിക്ക് രാഷ്ട്രീയം അറിയില്ല, പക്ഷേ അഴിമതി അവസാനിപ്പിക്കാൻ എനിക്കറിയാം. ദില്ലിയിൽ അഴിമതി അവസാനിച്ചു. പത്ത് ദിവസം കൊണ്ട് പഞ്ചാബിൽ മൻ അത് അവസാനിപ്പിച്ചു. നിങ്ങൾ എന്നെ വിശ്വസിക്കുന്നില്ലെങ്കിൽ, പഞ്ചാബിലെ ഒരു സുഹൃത്തിനെ വിളിച്ച് ചോദിക്കൂ..." കെജ്‌രിവാൾ പറഞ്ഞു.
"ദില്ലിയും പഞ്ചാബും വേർതിരിച്ചു, ഇപ്പോൾ ഞങ്ങൾ ഗുജറാത്തിനായി തയ്യാറെടുക്കുകയാണ്." - പഞ്ചാബ് മുഖ്യമന്ത്രി മൻ ഒരു ഹ്രസ്വ പ്രസംഗത്തിൽ പറഞ്ഞു. രണ്ട് ദിവസത്തെ സന്ദർശനത്തിനായി എത്തിയ എഎപി നേതാക്കൾ മഹാത്മാഗാന്ധി സ്ഥാപിച്ച സബർമതി ആശ്രമം സന്ദർശിച്ചു. എഎപി എംപി രാഘവ് ഛദ്ദയും ഗുജറാത്ത് ചുമതലയുള്ള പുതുതായി നിയമിതനായ സന്ദീപ് പഥക്കും കെജ്‌രിവാളിനെയും മന്നിനെയും കണ്ട് വരാനിരിക്കുന്ന തെരഞ്ഞെടുപ്പിനുള്ള പദ്ധതികൾ ആസൂത്രണം ചെയ്യും.
