രാജസ്ഥാനിലെ  ജയ്പൂരില്ലാണ് ബിജെപി ദേശീയ സെക്രട്ഠറിമാരുടെ യോഗം നടക്കുന്നത്. ദേശീയ അധ്യക്ഷൻ ജെപി നഡ്ഡ യോഗത്തിൽ നേരിട്ട് സംബന്ധിക്കുന്നുണ്ട്.

ദില്ലി: ദളിത് പിന്നാക്ക (Dalit backward classes) വിഭാഗങ്ങളുമായി കൂടുതൽ അടുക്കണമെന്ന് ബിജെപി നേതൃയോഗത്തിൽ (BJP Leadership) അഭിപ്രായം. ദളിത് വിരുദ്ധ പാർട്ടിയെന്ന ആക്ഷേപം മറികടക്കണമെന്നും ബിജെപി ദേശീയ സെക്രട്ടറിമാരുടെ യോഗത്തിൽ അഭിപ്രായമുയര്‍ന്നു. രാജസ്ഥാനിലെ ജയ്പൂരില്ലാണ് ബിജെപി ദേശീയ സെക്രട്ഠറിമാരുടെ യോഗം നടക്കുന്നത്. ദേശീയ അധ്യക്ഷൻ ജെപി നഡ്ഡ (BJP national president JP Nadda) യോഗത്തിൽ നേരിട്ട് സംബന്ധിച്ചു.

ദളിത് ഉന്നമനത്തിനായി സർക്കാർ, പാർട്ടി തലങ്ങളിൽ കൂടുതൽ പരിപാടികൾ സംഘടിപ്പിക്കണമെന്ന് 
സെക്രട്ടറിമാരുടെ യോഗത്തിൽ ഉരുതിരിഞ്ഞ നിര്‍ദേശം. നിയമസഭാ തെരഞ്ഞെടുപ്പിൽ ഉത്തർപ്രദേശിലെ ദളിത് വോട്ടുകളിൽ കാര്യമായ ചലനം ഉണ്ടാക്കാൻ കഴിഞ്ഞില്ലെന്ന വിലയിരുത്തലും യോഗത്തിലുണ്ടായി. ബിജെപി ഉന്നതതല യോഗത്തിന് മുന്നോടിയായിട്ടാണ് ദേശീയ അധ്യക്ഷൻ ജെ പി നദ്ദ പങ്കെടുത്ത ജനറൽ സെക്രട്ടറിമാരുടെ യോഗം ജയ്പൂരിൽ ചേരുന്നത്. 

നാളെനടക്കുന്ന ബിജെപി ഉന്നത തല യോഗത്തില് പ്രധാനമന്ത്രി നരേന്ദ്രമോദി സംസാരിക്കുന്നുണ്ട്. ദേശീയ നിര്‍വ്വഹക സമിതി യോഗത്തെ വെര്‍ച്വല്‍ രീതിയിലാകും പ്രധാനമന്ത്രി അഭിസംബോധന ചെയ്യുക. . ഗുജറാത്ത്, രാജസ്ഥാന്‍, മധ്യപ്രദേശ് അടക്കമുള്ള സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പുകളുടേയും, 2024ലെ ലോക് സഭ തെരഞ്ഞെടുപ്പിന്‍റെയും ഒരുക്കങ്ങളാണ് യോഗത്തിൻ്റെ അജൻണ്ട. പാര്‍ട്ടിയുടെ കഴിഞ്ഞ മൂന്ന് മാസത്തെ പ്രവര്‍ത്തനവും യോഗം അവലോകനം ചെയ്യും. 

അതേസമയം കോണ്‍ഗ്രസ് വിട്ട പഞ്ചാബ് മുന്‍ പിസിസി അധ്യക്ഷന്‍ സുനില്‍ ജാക്കര്‍ ബിജെപിയില്‍ ചേര്‍ന്നു.വിഭജന രാഷ്ട്രീയത്തെ ചോദ്യം ചെയ്തതിനാലാണ് അനഭിമതനായതെന്നും, നിശബ്ദനാക്കാനാവില്ലെന്നും ബിജെപി ആസ്ഥാനത്ത് നടത്തിയ വാര്‍ത്ത സമ്മേളനത്തില്‍ സുനില്‍ ജാക്കര്‍ പറഞ്ഞു. 

ഹാര്‍ദ്ദിക് പട്ടേലിന് പിന്നാലെ കോണ്‍ഗ്രസിന്‍റെ പടിയിറങ്ങുന്ന പ്രധാനപ്പെട്ട നേതാവാണ് പഞ്ചാബിൽ നിന്നുള്ള സുനില്‍ ജാക്കര്‍. ദില്ലിയിലിരുന്ന് കോണ്‍ഗ്രസ് നേതാക്കള്‍ പാര്‍ട്ടിയെ തകര്‍ക്കുന്നുവെന്ന രൂക്ഷ വിമര്‍ശനമുയര്‍ത്തിയാണ് ബിജെപി ദേശീയ ആസ്ഥാനത്തെത്തി ജാക്കര്‍ അംഗത്വമെടുത്തത്.ദേശീയത, ഐക്യം തുടങ്ങിയ വിഷയങ്ങളിലെ നിലപാടിന്‍റെ പേരില്‍ അന്‍പത് വര്‍ഷമായി കോണ്‍ഗ്രസുമായുള്ള ബന്ധം അവസാനിപ്പിക്കുന്നുവെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദയുടെ സാന്നിധ്യത്തില്‍ ജാക്കര്‍ പറഞ്ഞു.

പാര്‍ട്ടി പുനസംഘടനയോടെ കോണ്‍ഗ്രസുമായി അകന്ന ജാക്കര്‍ തെരഞ്ഞെടുപ്പ് കാലത്ത് മുന്‍മുഖ്യമന്ത്രി ചരണ്‍ ജിത് സിംഗ് ചന്നിക്കെതിരെ രൂക്ഷവിമര്‍ശനമുന്നയിച്ചതിന് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു.മറുപടി നല്‍കാതിരുന്ന ജാക്കറിനെ രണ്ട് വര്‍ഷം പാര്‍ട്ടി പദവികളില്‍ നിന്ന് മാറ്റിനിര്‍ത്തി. പിന്നാലെ ചിന്തന്‍ ശിബിരം നടക്കുമ്പോള്‍ ഗുഡ്ബൈ ഗുഡ് ലക്ക് എന്ന് പറഞ്ഞ് ജാക്കര്‍ കോണ്‍ഗ്രസിന്‍റെ പടിയിറങ്ങുകയായിരുന്നു. അടിത്തറ ബലപ്പെടുത്താന്‍ നടത്തിയ ചിന്തന്‍ ശിബിരത്തിന്‍റെ ചൂടാറും മുന്‍പേ ഒന്നിന് പിന്നാലെ ഒന്നായി നേതാക്കള്‍ കൂടൊഴിയുന്നത് കോണ്‍ഗ്രസിനുണ്ടാക്കുന്ന ക്ഷീണം ചെറുതല്ല