ബാസ്കറ്റ് ബോൾ കളിച്ച് പ്രഗ്യാ സിംഗ് താക്കൂർ; വൈറൽ വീഡിയോ; പരിഹാസവുമായി കോൺഗ്രസ്
അടുത്തിടെ പ്രഗ്യാസിംഗിനെ വീൽചെയറിലാണ് കണ്ടതെന്നും ഇപ്പോൾ അവർ ബാസ്കറ്റ് ബോൾ കളിക്കുന്നത് കണ്ടപ്പോൾ സന്തോഷം തോന്നി എന്നുമായിരുന്നു കോൺഗ്രസ് വക്താവ് നരേന്ദ്ര സലൂജയുടെ പ്രതികരണം.
ഭോപ്പാൽ: ബിജെപി എംപി പ്രഗ്യാ സിംഗ് താക്കൂർ ബാസ്ക്കറ്റ് ബോൾ കളിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. ആരോഗ്യപ്രശ്നങ്ങൾ നേരിട്ടുകൊണ്ടിരുന്ന പ്രഗ്യാ സിംഗ് അനായാസം ബാസ്കറ്റ് ബോൾ കളിക്കുന്നതായി വീഡിയോയിൽ കാണാം. പ്രഗ്യാ സിംഗിനൊപ്പം ചില ബിജെപി നേതാക്കളെയും കാണാം. പന്ത് ഡ്രിബിള്‍ ചെയ്ത്, വിജയകരമായി വലയിലേക്ക് എത്തിക്കുന്ന പ്രഗ്യാസിംഗിനെയാണ് വീഡിയോയിൽ കാണാൻ സാധിക്കുന്നതെന്ന് എൻഡിടിവി റിപ്പോർട്ടിൽ പറയുന്നു. ചുറ്റും നിന്നവർ കയ്യടിക്കുന്നുമുണ്ട്.
ഒരു പരിപാടിയോട് അനുബന്ധിച്ച് വ്യാഴാഴ്ച ശക്തിനഗറിൽ എത്തിയതായിരുന്നു ഇവർ. അടുത്തുള്ള കോർട്ടിൽ പരിശീലനം നടത്തുന്നവരെ കണ്ടപ്പോഴാണ് അവർക്കൊപ്പം കളിക്കാൻ പ്രഗ്യാസിംഗ് തയ്യാറായത്. കഴിഞ്ഞ മാർച്ചിൽ ചികിത്സക്കായി മുംബൈയിൽ പോയിരുന്നു. ഒരു മാസത്തിനുള്ളിൽ രണ്ട് തവണ പ്രഗ്യാ സിംഗിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ആരോഗ്യ പ്രശ്നങ്ങൾ മൂലം ഫെബ്രുവരിയിൽ ദില്ലി എയിംസിലും പ്രഗ്യാ സിംഗിനെ പ്രവേശിപ്പിച്ചിരുന്നു.
പ്രഗ്യാസിംഗിന്റെ വീഡിയോക്കെതിരെ പരിഹാസവുമായി കോൺഗ്രസ് രംഗത്തെത്തി. അടുത്തിടെ പ്രഗ്യാസിംഗിനെ വീൽചെയറിലാണ് കണ്ടതെന്നും ഇപ്പോൾ അവർ ബാസ്കറ്റ് ബോൾ കളിക്കുന്നത് കണ്ടപ്പോൾ സന്തോഷം തോന്നി എന്നുമായിരുന്നു കോൺഗ്രസ് വക്താവ് നരേന്ദ്ര സലൂജയുടെ പ്രതികരണം. ആരോഗ്യപ്രശ്നങ്ങൾ മൂലം അവർക്ക് നടക്കാനോ എഴുന്നേറ്റ് നിൽക്കാനോ സാധിക്കില്ലെന്നായിരുന്നു ഇതുവരെ വിചാരിച്ചിരുന്നത്. അവരുടെ ആരോഗ്യത്തിനായി പ്രാർത്ഥിക്കുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 2008 ലെ മലേഗാവ് ബോംബാക്രമണത്തിൽ അന്വേഷണം നേരിടുന്ന വ്യക്തിയാണ് പ്രഗ്യാസിംഗ് താക്കൂർ. സംഭവത്തിൽ 10 പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്‍റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്‍തും സാമൂഹ്യഅകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.