ദുബൈയിൽ നിന്ന് ഹൈദരാബാദിൽ എത്തിയ എമിറേറ്റ് വിമാനത്തിലാണ് ബോംബ് ഭീഷണി ഉണ്ടായത്. തുടർച്ചയായ രണ്ടാം ദിവസമാണ് ഹൈദരാബാദിൽ വിമാനത്തിന് ബോംബ് ഭീഷണി ഉണ്ടാകുന്നത്.

ഹൈദരാബാദ്: ഹൈദരാബാദ് വിമാനത്താവളത്തിൽ വീണ്ടും ബോംബ് ഭീഷണി. ദുബൈയിൽ നിന്ന് ഹൈദരാബാദിൽ എത്തിയ എമിറേറ്റ് വിമാനത്തിലാണ് ബോംബ് ഭീഷണി ഉണ്ടായത്. യാത്രക്കാരെ പുറത്തിറക്കി ബോംബ് സ്‌ക്വാഡ് പരിശോധന നടത്തി. മലയാളികൾ അടക്കമുള്ള യാത്രക്കാർ വിമാനത്തിലുണ്ടായിരുന്നു. തുടർച്ചയായ രണ്ടാം ദിവസമാണ് ഹൈദരാബാദിൽ വിമാനത്തിന് ബോംബ് ഭീഷണി ഉണ്ടാകുന്നത്.

ദുബായിൽ നിന്ന് എത്തിയ എമിറേറ്റ്സ് വിമാനത്തിൽ ബോംബ് വച്ചിട്ടുണ്ടെന്നായിരുന്നു ഭീഷണി സന്ദേശം എത്തിയത്. ഇമെയിൽ വഴി ഭീഷണി സന്ദേശം ലഭിച്ചതിന് പിന്നാലെ ലാൻഡ് ചെയ്ത വിമാനം ടെർമിനലിൽ നിന്ന് 4 കിലോമീറ്റർ അകലത്തേക്ക് മാറ്റി പരിശോധന നടത്തി. യാത്രക്കാരെ ഘട്ടം ഘട്ടമായി പുറത്തെത്തിച്ചാണ് ദേഹപരിശോധന നടത്തിയത്. വിമാനത്തിനകത്ത് ബോംബ് സ്‌ക്വാഡ് പരിശോധന നടത്തിയെങ്കിലും സംശയകരമായി ഒന്നും കണ്ടെത്താനായില്ല. ഇന്നലെയും ചൊവ്വാഴ്ചയും ഹൈദരാബാദ് രാജീവ് ഗാന്ധി വിമാനത്താവളത്തിൽ ഇൻഡിഗോ വിമാനങ്ങൾ ബോംബ് ഭീഷണി നേരിട്ടിരുന്നു. ബോംബ് ഭീഷണിയെത്തുടർന്ന് സൗദി അറേബ്യയിലെ മദീനയിൽനിന്ന് ഹൈദരാബാദിലേക്ക് വരുകയായിരുന്ന ഇൻഡിഗോ വിമാനമാണ് വ്യാഴാഴ്ച അഹമ്മദാബാദിലേക്ക് വഴിതിരിച്ചുവിട്ടത്.