സ്കൂളുകൾക്ക് ഇമെയിൽ വഴിയാണ് ബോംബ് ഭീഷണി സന്ദേശം എത്തിയത്. കുട്ടികളെ തിരികെ വീടുകളിലേക്ക് അയച്ചു.

ദില്ലി : ദില്ലിയിലെ 40 സ്കൂളുകള്‍ക്ക് നേരെ വീണ്ടും ബോംബ് ഭീഷണി. ആര്‍ കെ പുരത്തെ ഡെല്‍ഹി പബ്ലിക് സ്കൂള്‍, പശ്ചിമ വിഹാറിലെ ജിഡി ഗോയങ്ക സ്‌കൂള്‍ എന്നിവയുള്‍പ്പെടെയുള്ള സ്കൂളുകള്‍ക്കാണ് ബോംബ് ഭീഷണി. തിങ്കളാഴ്ച്ച പുലര്‍ച്ചെ ഇ- മെയിലിലൂടെയാണ് ഭീഷണി സന്ദേശം ലഭിച്ചത്. സ്കൂളിന്റെ വിവിധഭാഗങ്ങളിൽ ബോംബുകൾ വെച്ചിട്ടുള്ളതായി ഭീഷണി സന്ദേശത്തിൽ പറയുന്നു. ബോംബ് നിർവീര്യമാക്കാൻ 30000 ഡോളർ ആവശ്യപ്പെട്ടതായി ഡൽഹി പോലീസ് പറഞ്ഞു. സ്കൂളുകളിലേക്കെത്തിയ വിദ്യാര്‍ത്ഥികളെ തിരികെ വീട്ടിലേക്ക് അയച്ചിട്ടുണ്ട്. നിലവില്‍ പോലീസും അഗ്നി രക്ഷാ സേനയും സ്കൂളുകളിൽ പരിശോധന നടത്തി വരികയാണ്. 

ജിഡി ഗോയങ്ക സ്‌കൂളിൽ നിന്ന് 6:15നും, ഡെല്‍ഹി പബ്ലിക് സ്കൂളില്‍ നിന്ന് 7:06 നും ആണ് ആദ്യ കോളുകള്‍ ലഭിച്ചതെന്ന് അഗ്നി രക്ഷാ സേന സംഘം പറഞ്ഞു. അഗ്നി രക്ഷാ സേന, ഡോഗ് സ്ക്വാഡ്, ബോംബ് ഡിറ്റക്ഷൻ ടീം, ലോക്കൽ പോലീസ് എന്നിവരടക്കം സ്‌കൂളിലുണ്ട്. അതേ സമയം ഇതുവരെ സംശയാസ്പദമായ ഒന്നും കണ്ടെത്തിയിട്ടില്ലെന്ന് പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. 

അതേ സമയം സ്കൂളുകളിലെ ബോംബ് ഭീഷണി രാഷ്ട്രീയ ആയുധമാക്കി ആം ആദ്മി പാര്‍ട്ടി. ഇത്രയും ക്രമസമാധാനം സംസ്ഥാനമുണ്ടോ എന്നും അമിത് ഷാ മറുപടി പറയണമെന്നും കെജ്രിവാള്‍ പ്രതികരിച്ചു. തുടര്‍ച്ചയായ ബോംബ് ഭീഷണികള്‍ക്ക് പിന്നിലുള്ളവരെ കണ്ടെത്തണമെന്ന് എ എ പി ആവശ്യപ്പെട്ടു. 

നേരത്തെ ഒക്ടോബറില്‍ ദില്ലിയിലെ പ്രശാന്ത് വിഹാറിലെ സെൻട്രൽ റിസർവ് പോലീസ് ഫോഴ്‌സ് (സിആർപിഎഫ്) സ്‌കൂളിന് പുറത്ത് സ്‌ഫോടനം റിപ്പോര്‍ട്ട് ചെയ്തിരുന്നു. സ്‌ഫോടനത്തിൽ സ്‌കൂൾ മതിലിനും സമീപത്തെ കടകൾക്കും വാഹനങ്ങൾക്കും കേടുപാടുകൾ സംഭവിച്ചിരുന്നു. 

ശൈത്യ തരംഗം, ചക്രവാതച്ചുഴി ; ദില്ലിയില്‍ കൂടുതലിടങ്ങളില്‍ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം