'അവർ പ്രണയത്തിലായിരുന്നു, ലൈംഗികാതിക്രമമായി കാണാനാകില്ല'; പോക്സോ കേസിൽ 26 കാരന് ജാമ്യം നൽകി ബോംബെ ഹൈക്കോടതി
ഒരാഴ്ചയ്ക്ക് ശേഷമാണ് അയൽവാസിയായ 26കാരനുമായി കുട്ടി ബെംഗളൂരുവിലേക്ക് പോയെന്ന വിവരം കുടുംബത്തിന് ലഭിക്കുന്നത്.
![Bombay High Court grants bail to 26 year old man in POCSO case sts Bombay High Court grants bail to 26 year old man in POCSO case sts](https://static-ai.asianetnews.com/images/01fzaka2r5zk036zyeapwk74da/pjimage--59-_363x203xt.jpg)
മുംബൈ: പോക്സോ കേസിൽ വ്യത്യസ്ത നിരീക്ഷണവുമായി ബോംബെ ഹൈക്കോടതി. പ്രതിയും അതിജീവിതയും തമ്മിൽ പ്രണയ ബന്ധത്തിലായിരുന്നതിനാൽ ലൈംഗികാതിക്രമമായി കേസിനെ കാണാനാകില്ലെന്നാണ് കോടതി നിരീക്ഷിച്ചത്. 13 കാരിയെ ബലാത്സംഗം ചെയ്തെന്ന കേസിൽ 26കാരന് ജാമ്യം നൽകി കൊണ്ടാണ് ഈ നിരീക്ഷണം.
2020 ഓഗസ്റ്റിൽ നടന്ന കേസാണിത്. സുഹൃത്തിൽ നിന്ന് പുസ്തകം വാങ്ങാനെന്ന് പറഞ്ഞ് പുറത്ത് പോയ 13 കാരിയെ കാണാതായി. ഒരാഴ്ചയ്ക്ക് ശേഷമാണ് അയൽവാസിയായ 26കാരനുമായി കുട്ടി ബെംഗളൂരുവിലേക്ക് പോയെന്ന വിവരം കുടുംബത്തിന് ലഭിക്കുന്നത്. പൊലീസ് ഇരുവരെയും കണ്ടെത്തി. എന്നാൽ ഇരുവരും തമ്മിൽ പ്രണയമാണെന്നും വിവാഹം കഴിക്കാമെന്ന് ഉറപ്പ് പറഞ്ഞതിനാലാണ് ഒപ്പം പോയതെന്നും പെൺകുട്ടി മൊഴി നൽകി.
പണവും ആഭരണങ്ങളും എടുത്താണ് നാട് വിട്ടതും. എന്നാൽ പോക്സോ കേസിൽ യുവാവ് അറസ്റ്റിലായി. ബോംബെ ഹൈക്കോടതിയുടെ നാഗ്പൂർ ബെഞ്ചാണ് പ്രതിക്ക് മൂന്ന് വർഷത്തിന് ശേഷം ജാമ്യം നൽകിയത്. വിചാരണ നീണ്ട് പോവുന്നതാണ് ജാമ്യം നൽകാൻ കോടതി പ്രധാന കാരണമായി പറയുന്നത്. ഒപ്പം ഇരുവരും തമ്മിലുണ്ടായിരുന്നത് ഉഭയസമ്മതത്തോടെയുള്ള ബന്ധമാണെന്നും ജസ്റ്റിസ് ഊർമിള ജോഷി ഫാൽകെ എടുത്തു പറഞ്ഞു. ലൈംഗികാതിക്രമമാണ് ആരോപിക്കപ്പെടുന്ന സംഭവം ഇളം പ്രായക്കാരായ രണ്ട് പേർ തമ്മിലുള്ള ആകർഷണം കൊണ്ട് സംഭവിച്ചതാണ്. കാമം കൊണ്ട് ചെയ്യുന്ന ലൈംഗികാതിക്രമമായി അതിനെ കാണാനാകില്ലെന്നും കോടതി ജാമ്യം നൽകികൊണ്ടുള്ള വിധിയിൽ പറയുന്നു.