വാഹനം നിയന്ത്രണം തെറ്റുന്നത് കണ്ട് കൂടെയുണ്ടായിരുന്ന പത്തുവയസ്സുകാരനായ മകന്‍ സ്റ്റിയറിങില്‍ പിടിച്ച് വാഹനം വെട്ടിച്ചുമാറ്റി റോഡരികില്‍ ചേര്‍ത്തു. ഇതോടെ വലിയ അപകടമാണ് ഒഴിവായത്.

തുമാകുരു: വാഹനമോടിക്കുന്നതിനിടെ ഹൃദയാഘാതം സംഭവിച്ച അച്ഛന്‍റെ ജീവന്‍ രക്ഷിക്കാന്‍ മകന്‍ വളയം പിടിച്ചു. പക്ഷേ മകന്‍റെ കരച്ചില്‍ കാണാതെ അച്ഛന്‍ യാത്രയായി. തൊഴിലാളി ദിനത്തില്‍ ജീവിത മാര്‍ഗം തേടി ഇറങ്ങിയ ഡ്രൈവര്‍ക്ക് വാഹനമോടിക്കുന്നതിനിടെയാണ് ഹൃദയാഘാതം സംഭവിച്ചത്. സമയോചിതമായി പ്രവര്‍ത്തിച്ച മകന്‍ വാഹനത്തിന്‍റെ സ്റ്റിയറിങ് തിരിച്ച് വന്‍ അപകടം ഒഴിവാക്കി. എന്നാല്‍ അച്ഛന്‍റെ മരണം കണ്‍മുമ്പില്‍ കാണാനായിരുന്നു ആ അഞ്ചാം ക്ലാസുകാരന്‍റെ വിധി. 

Add Asianetnews as a Preferred SourcegooglePreferred

കര്‍ണാടകയിലെ ഒരു വ്യവസായ സ്ഥാപനത്തില്‍ നിന്നും പ്രഷര്‍ കുക്കറുകള്‍ ദൂരെയുള്ള കടയിലേക്ക് എത്തിക്കുന്നതിനായി മകനൊടൊപ്പം വാഹനത്തില്‍ പോകുകയായിരുന്നു 35-കാരനായ ഡ്രൈവര്‍ ശിവകുമാര്‍. എന്നാല്‍ ഏകദേശം 97 കിലോമീറ്ററോളം വാഹനമോടിച്ച ശിവകുമാറിന് പെട്ടെന്ന് നെഞ്ചുവേദന വന്നു. വാഹനം നിയന്ത്രണം തെറ്റുന്നത് കണ്ട് കൂടെയുണ്ടായിരുന്ന പത്തുവയസ്സുകാരനായ മകന്‍ സ്റ്റിയറിങില്‍ പിടിച്ച് വാഹനം വെട്ടിച്ചുമാറ്റി റോഡരികില്‍ ചേര്‍ത്തു. ഇതോടെ വലിയ അപകടമാണ് ഒഴിവായത്. സമയോചിതമായി പ്രവര്‍ത്തിച്ചെങ്കിലും മകന്‍റെ ശ്രമങ്ങള്‍ക്ക് അച്ഛന്‍റെ ജീവന്‍ രക്ഷിക്കാനായില്ല. 

അ‍ഞ്ചാംക്ലാസ് വിദ്യാര്‍ത്ഥിയായ കുട്ടി വേനലവധി ആയതോടെ പിതാവിനെ ജോലിയില്‍ സഹായിക്കാന്‍ കൂടെ പോകുന്നത് പതിവായിരുന്നു. അത്തരത്തില്‍ ഒരു യാത്രയിലാണ് പിതാവിന്‍റെ മരണം മകന്‍റെ കണ്‍മുന്നില്‍ വച്ച് സംഭവിച്ചത്.