‘പെണ്‍മക്കള്‍ അഹിന്ദുക്കളുടെ വീട്ടില്‍ പോയാല്‍, നമ്മളെ അനുസരിക്കാതിരുന്നാല്‍ അവളുടെ കാല് തല്ലിയൊടിക്കുന്ന കാര്യത്തിൽ മടി കാണിക്കരുത്. മക്കളെ അവരുടെ നന്മ മുന്‍നിര്‍ത്തി തല്ലേണ്ടിവന്നാല്‍ അതില്‍നിന്ന് പിന്മാറേണ്ടതില്ല’-ബിജെപി നേതാവ് പറഞ്ഞു.

ഭോപ്പാല്‍: മാതാപിതാക്കള്‍ പെണ്‍മക്കളെ അഹിന്ദുക്കളുടെ വീട്ടില്‍ പോകുന്നതിൽ നിന്ന് വിലക്കണമെന്നും, ഈ നിർദ്ദേശം അനുസരിച്ചില്ലെങ്കിൽ പെൺകുട്ടികളുടെ കാല് തല്ലി ഒടിക്കണമെന്നും ബിജെപി മുൻ എംപി പ്രജ്ഞാ സിങ് ഠാക്കൂര്‍. ഭോപ്പാലില്‍ ഒരു ചടങ്ങില്‍ പങ്കെടുക്കവേ ആണ് പ്രജ്ഞാ സിങ് ഠാക്കൂര്‍ വിദ്വേഷ പരാമ‍‍ർശം നടത്തിയത്. മാതാപിതാക്കളുടെ നിർദ്ദേശം പാലിക്കാത്ത പെൺകുട്ടികളുടെ കാലുകൾ തല്ലിയൊടിക്കണമെന്നായിരുന്നു പ്രജ്ഞയുടെ പരാമ‍ർശം. വിവാദ പരാമര്‍ശനത്തിനെതിരെ കോണ്‍ഗ്രസ് രൂക്ഷവിമര്‍ശനവുമായി രംഗത്തെത്തിയിട്ടുണ്ട്.

'നമ്മുടെ മൂല്യത്തെ വിലമതിക്കാതിരിക്കുന്നവരെയും മാതാപിതാക്കള്‍ പറയുന്നത് അനുസരിക്കാതിരിക്കുന്നവരെയും തീര്‍ച്ചയായും ശിക്ഷിക്കണം. പെണ്‍മക്കള്‍ അഹിന്ദുക്കളുടെ വീട്ടില്‍ പോയാല്‍, നമ്മളെ അനുസരിക്കാതിരുന്നാല്‍ അവളുടെ കാല് തല്ലിയൊടിക്കുന്ന കാര്യത്തിൽ മടി കാണിക്കരുത്. മക്കളെ അവരുടെ നന്മ മുന്‍നിര്‍ത്തി തല്ലേണ്ടിവന്നാല്‍ അതില്‍നിന്ന് പിന്മാറേണ്ടതില്ല. നിങ്ങളുടെ മനസ്സിനെ കരുത്തുള്ളതാക്കണം'- ബിജെപി നേതാവ് പറഞ്ഞു. മാതാപിതാക്കള്‍ ഇങ്ങനെ ചെയ്യുന്നത് കുട്ടികളുടെ നല്ല ഭാവിക്കു വേണ്ടിയാണ് എന്നാണ് പ്രജ്ഞയുടെ വാദം.

പെൺകുട്ടികളെ കഷണങ്ങളായി മുറിക്കപ്പെട്ട് മരിക്കാന്‍ വിട്ടുകൊടുക്കരുത്. നമ്മുടെ മൂല്യങ്ങൾ പിന്തുടരാത്ത, പ്രായമുള്ളവരെ ബഹുമാനിക്കാത്ത, വീട്ടിൽ നിന്നും ഒളിച്ചോടാൻ തയ്യാറായി നിൽക്കുന്ന പെൺകുട്ടികളുടെ കാര്യത്തിൽ കൂടുതൽ ജാഗ്രത പുല‍ർത്തണം. അത്തരം പെൺകുട്ടികളെ വീട്ടിൽ നിന്നും പുറത്ത് വിടരുത്. അടിച്ചോ, സ്നേഹിച്ചോ, പറഞ്ഞ് മനസിലാക്കിയോ തടയണം, അവരെ വീടു വിടാൻ അനുവദിക്കരുത്- പ്രജ്ഞ പറ‌ഞ്ഞു.