ഛത്തീസ്‌ഗഢിൽ വിവാഹചടങ്ങിൽ വരൻ അമിതമായി മദ്യപിച്ചെത്തിയതിനെ തുടർന്ന് യുവതി വിവാഹം വേണ്ടെന്നുവെച്ചു

റായ്പൂർ: ഛത്തീസ്‌ഗഢിൽ വിവാഹചടങ്ങിൽ വരൻ അമിതമായി മദ്യപിച്ചെത്തിയതിനെ തുടർന്ന് യുവതി വിവാഹം വേണ്ടെന്നുവെച്ചു. ഛത്തീസ്‌ഗഢിലെ ജാഞ്ച്ഗീർ-ചാമ്പ ജില്ലയിലാണ് സംഭവം. ലഹരിക്കെതിരെ ശക്തമായ നിലപാടെടുത്ത 22-കാരിയായ മുസ്കാൻ പ്രധാൻ എന്ന യുവതിയെ ജില്ലാ പോലീസ് സൂപ്രണ്ട് വിജയ് കുമാർ പാണ്ഡെ ഓഫീസിൽ വിളിച്ചുവരുത്തി ആദരിച്ചു. ചാമ്പ പോലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന മുസ്കാൻ പ്രധാനുമായുള്ള വിവാഹത്തിനായി ജൂൺ 23-നാണ് ഘോഖ്ര സ്വദേശിയായ ശരത് റാം (24) എന്ന യുവാവും സംഘവും എത്തിയത്. വൈകുന്നേരം 4 മണിയോടെ വിവാഹ സംഘം വധുഗൃഹത്തിൽ എത്തുമ്പോൾ വരൻ നേരെ ചൊവ്വേ നിൽക്കാൻ പോലും കഴിയാത്തവിധം മദ്യപിച്ചിട്ടുണ്ടായിരുന്നു. വരന്‍റെ ഈ അവസ്ഥ കണ്ടതോടെ മുസ്കാൻ വിവാഹത്തിൽ നിന്ന് പിന്മാറാൻ തീരുമാനിക്കുകയായിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

മുൻപ് ഇവരുടെ നിശ്ചയച്ചടങ്ങിലും യുവാവ് മദ്യപിച്ചാണ് വന്നിരുന്നത്. അന്ന് മുസ്കാൻ ഇയാൾക്ക് മുന്നറിയിപ്പ് നൽകിയിരുന്നതായും ഇനി മദ്യപിക്കില്ലെന്ന് യുവാവ് ഉറപ്പ് നൽകിയിരുന്നതായും ചാമ്പ പോലീസ് സ്റ്റേഷൻ എസ്എച്ച്ഒ അശോക് വൈഷ്ണവ് വ്യക്തമാക്കി. എന്നാൽ വിവാഹദിവസവും ഇത് ആവർത്തിച്ചതോടെ യുവതി കടുത്ത തീരുമാനത്തിലേക്ക് കടക്കുകയായിരുന്നു.

കല്ല്യാണപ്പന്തലിലെ സംഘർഷം

യുവതിയുടെ തീരുമാനത്തെ തുടർന്ന് ഇരു കുടുംബാംഗങ്ങളും തമ്മിലും കല്യാണത്തിനെത്തിയ അതിഥികൾ തമ്മിലും തർക്കമുണ്ടായി. ഇരുവിഭാഗത്തിലെയും മുതിർന്ന ആളുകൾ വിഷയം ചർച്ച ചെയ്യുന്നതിനിടെ, വരന്‍റെ കൂടെയെത്തിയ ചില യുവാക്കളും വധുവിന്‍റെ വീട്ടുകാരും തമ്മിൽ കൈയാങ്കളിയായി. സംഘർഷത്തിൽ കുറച്ചുപേർക്ക് നിസാര പരിക്കേൽക്കുകയും അവരെ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. സ്ഥിതിഗതികൾ വശളായതോടെ പോലീസിൽ വിവരമറിയിക്കുകയും പോലീസ് സംഘം സ്ഥലത്തെത്തിയാണ് രംഗം ശാന്തമാക്കിയത്. മദ്യപാനത്തിനെതിരെ ധീരമായ നിലപാടെടുത്ത യുവതിയുടെ തീരുമാനം വലിയ രീതിയിലുള്ള സാമൂഹിക പ്രശംസയ്ക്ക് കാരണമായിട്ടുണ്ട്.

YouTube video player