വിവാഹത്തിന് ഒരു മണിക്കൂർ മുമ്പ് പ്രതിശ്രുത വരൻ വധുവിനെ കൊലപ്പെടുത്തി. സാരിയെയും പണത്തെയും ചൊല്ലിയുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് പൊലീസ്

അഹമ്മദാബാദ്: വിവാഹത്തിന് ഒരു മണിക്കൂർ മുമ്പ് വധുവിനെ പ്രതിശ്രുത വരൻ കൊലപ്പെടുത്തി. സാരിയെയും പണത്തെയും ചൊല്ലിയുള്ള തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് പൊലീസ് പറഞ്ഞു. ഗുജറാത്തിലെ ഭാവ്‌നഗറിലാണ് സംഭവം നടന്നത്.

സോണി ഹിമ്മത് റഥോഡ് എന്ന യുവതിയാണ് കൊല്ലപ്പെട്ടത്. സജൻ ബറയ്യയാണ് പ്രതി. കഴിഞ്ഞ ഒന്നര വർഷത്തോളമായി ഇരുവരും ഒരുമിച്ചാണ് താമസിച്ചിരുന്നതെന്ന് പൊലീസ് പറഞ്ഞു. തുടർന്ന് വിവാഹിതരാകാൻ തീരുമാനിക്കുകയായിരുന്നു. വിവാഹത്തിന് മുന്നോടിയായുള്ള ഏകദേശം ചടങ്ങുകളൊക്കെ പൂർത്തിയായ ശേഷമാണ് ഇരുവരും തമ്മിൽ വഴക്കുണ്ടായത്. ഇന്നലെയായിരുന്ന മുഖ്യ ചടങ്ങ് നടക്കേണ്ടിയിരുന്നത്.

വിവാഹത്തിന് ധരിക്കേണ്ട സാരി വാങ്ങാനായി ചെലവിട്ട പണത്തെ ചൊല്ലി ഇരുവരും തമ്മിൽ തർക്കമുണ്ടായെന്നും ദേഷ്യത്തിൽ സജൻ ഇരുമ്പ് ദണ്ഡ് ഉപയോഗിച്ച് സോണിയെ മർദ്ദിക്കുകയും തല ഭിത്തിയിൽ ഇടിപ്പിക്കുകയും ചെയ്തെന്നും പൊലീസ് പറഞ്ഞു. പ്രതി സംഭവ സ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെടുന്നതിന് മുമ്പ് സോണിയുടെ വീട് തകർക്കുകയും ചെയ്തു. പൊലീസ് ഉടനെ സ്ഥലത്തെത്തി.

ഇരു കുടുംബങ്ങളുടെയും എതിർപ്പ് അവഗണിച്ചാണ് ഇരുവരും ഒരുമിച്ച് താമസിച്ചിരുന്നതെന്ന് പൊലീസ് പറഞ്ഞു. ഒന്നര വർഷത്തോളമായി ഇരുവരും ഒരുമിച്ചാണ് താമസിച്ചിരുന്നത്. ഇന്നലെ ഇവരുടെ വിവാഹമായിരുന്നു. സാരിയുടെയും പണത്തിൻ്റെയും പേരിലാണ് ഇവർ തമ്മിൽ വഴക്കുണ്ടായതെന്ന് ഡെപ്യൂട്ടി സൂപ്രണ്ട് ആർ ആർ സിംഗൽ പറഞ്ഞു. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി അയച്ചു. ശനിയാഴ്ച സജൻ അയൽവാസിയുമായും വഴക്കുണ്ടാക്കിയിരുന്നു. ഇയാൾക്കെതിരെ അയൽവാസി പൊലീസിൽ പരാതി നൽകിയിരുന്നു. പ്രതിയെ പിടികൂടാൻ അന്വേഷണം തുടങ്ങിയെന്ന് പൊലീസ് പറഞ്ഞു.