പത്മഭൂഷൺ നിരസിക്കുന്നു എന്ന് ബുദ്ധദേബ് തന്നെയാണ് അറിയിച്ചത്. പാർട്ടിയുമായി ആലോചിച്ചാണ് തീരുമാനമെന്നും അദ്ദേഹം പ്രതികരിച്ചു. 

ദില്ലി: പത്മ പുരസ്കാരം (Padma Award) നിരസിച്ച് പശ്ചിമബം​ഗാൾ മുൻ മുഖ്യമന്ത്രിയും സിപിഎം നേതാവുമായ ബുദ്ധദേവ് ഭട്ടാചാര്യ (Buddhadeb Bhattacharya). പത്മഭൂഷൺ നിരസിക്കുന്നു എന്ന് ബുദ്ധദേബ് തന്നെയാണ് അറിയിച്ചത്. പാർട്ടിയുമായി ആലോചിച്ചാണ് തീരുമാനമെന്നും അദ്ദേഹം പ്രതികരിച്ചു. ബുദ്ധദേവ് ഭട്ടാചാര്യയുടെ പ്രസ്താവന സീതാറാം യെച്ചൂരി ട്വിറ്ററിൽ പങ്കുവച്ചു. 

ബുദ്ധദേബ് ഭട്ടാചാര്യയെ വിളിച്ചിരുന്നു എന്ന് കേന്ദ്രസർക്കാർ വൃത്തങ്ങൾ പ്രതികരിച്ചു. സുഖമില്ലാത്തതിനാൽ ഭാര്യയാണ് സംസാരിച്ചത്. പുരസ്ക്കാരത്തെക്കുറിച്ച് അറിയിച്ചിരുന്നു എന്നും അദ്ദേഹം പുരസ്കാരം നിരസിക്കുന്നതായി കുടുംബത്തിലെ ആരെങ്കിലും അറിയിച്ചിട്ടില്ല എന്നും സർക്കാർ വൃത്തങ്ങൾ പറഞ്ഞു.

Scroll to load tweet…

ഇന്നാണ് കേന്ദ്രസർക്കാർ പത്മപുരസ്കാരങ്ങൾ പ്രഖ്യാപിച്ചത്. ഹെലികോപ്ടർ അപകടത്തിൽ കൊല്ലപ്പെട്ട സംയുക്ത സൈനിക മേധാവി ജനറൽ ബിപിൻ റാവത്തടക്കം നാല് പേർക്ക് ഈ വർഷത്തെ പത്മവിഭൂഷൺ പുരസ്കാരം. മുതിർന്ന കോൺഗ്രസ് നേതാവ് ഗുലാം നബി ആസാദിനും മുതിർന്ന സിപിഎം നേതാവ് ബുദ്ധദേബ് ഭട്ടാചാര്യക്കും അടക്കം 17 പേർക്കാണ് പത്മഭൂഷൺ. പദ്മശ്രീ ലഭിച്ചവരുടേതടക്കം 128 പുരസ്കാര ജേതാക്കളുടെ പേരുകൾ കേന്ദ്രസർക്കാർ പ്രസിദ്ധീകരിച്ചു.

മുൻ ഉത്തർപ്രദേശ് മുഖ്യമന്ത്രി കല്യാൺ സിങിനുംപത്മവിഭൂഷൺ പ്രഖ്യാപിച്ചു. സാഹിത്യം, വിദ്യാഭ്യാസം മേഖലയിൽ യുപിയിൽ നിന്നുള്ള രാധേയ്ശ്യാം ഖേംകയ്ക്കും പത്മവിഭൂഷൺ മരണാനന്തര ബഹുമതിയായി കിട്ടി. മഹാരാഷ്ട്രയിൽ നിന്നുള്ള പ്രഭ ആത്രേയാണ് പത്മവിഭൂഷൺ ലഭിച്ച മറ്റൊരാൾ.

വെച്ചൂർ പശുക്കളുടെ സംരക്ഷണവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്ക് മലയാളിയായ ഡോ ശോശാമ്മ ഐപ്പിന് പത്മശ്രീ പുരസ്കാരം ലഭിച്ചു. കവിയും നിരൂപകനുമായ പി നാരായണക്കുറുപ്പാണ് പത്മശ്രീ നേടിയ മറ്റൊരു മലയാളി. നജ്മ അക്തർ, സോനു നിഗം എന്നിവർക്കും പത്മശ്രീ ലഭിച്ചിട്ടുണ്ട്.

കേരളത്തിൽ നിന്ന് പത്മശ്രീ ലഭിച്ച മറ്റുള്ളവർ. കെവി റാബിയ - സാമൂഹ്യ പ്രവർത്തനം, ചുണ്ടയിൽ ശങ്കരനാരായണൻ മേനോൻ - കായികം.