വീടിന്‍റെ  നിർമാണം അനധികൃതമാണെന്ന് കാണിച്ചായിരുന്നു നടപടി.നാഗ്പൂര്‍ കലാപത്തില്‍ അറസ്റ്റിലായ ഫഹീം ഖാന്‍ ഇപ്പോഴും ജെയിലിലാണ്

നാഗ്പൂര്‍: 

നാഗ്പുരിൽ യു.പി മോഡൽ ബുൾഡോസർ ആക്ഷനുമായി മെട്രോപോളിറ്റന്‍ മുന്‍സിപാലിറ്റി. നാഗ്പുർ കലാപ കേസിലെ മുഖ്യ പ്രതി ഫഹിം ഖാൻ്റെ വീടിൻ്റെ ഒരു ഭാഗമാണ് ജെസിബി ഉപയോഗിച്ച് പൊളിച്ച് നീക്കിയത്. വീടിന്‍റെ നിർമാണം അനധികൃതമാണെന്ന് കാണിച്ചായിരുന്നു നടപടി.മാർച്ച് 20 ന് മുനിസിപ്പൽ ഉദ്യോഗസ്ഥർ വീട് പരിശോധിച്ചപ്പോൾ അത് 1966 ലെ മഹാരാഷ്ട്ര റീജിയണൽ ആൻഡ് ടൗൺ പ്ലാനിംഗ് ആക്റ്റിന്‍റെ ലംഘനമാണെന്ന് കണ്ടെത്തി. ഈ വീടിന് ഒരു കെട്ടിട പ്ലാനും അംഗീകരിച്ചിട്ടില്ലെന്നും അതിനാൽ ഇത് അനധികൃത നിർമ്മാണത്തിന്‍റെ വിഭാഗത്തിൽ പെടുമെന്നും മനസിലായതിനെ തുടര്‍ന്ന് മാർച്ച് 21 ന് മുനിസിപ്പൽ കോർപ്പറേഷൻ നോട്ടീസ് നൽകിയിരുന്നു.

അനധികൃത നിര്‍മ്മാണമെന്ന് ഉറപ്പായാല്‍ ആവശ്യമെങ്കില്‍ ബുൾഡോസർ ഉപയോഗിക്കാമെന്ന് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസും ഉദ്യോഗസ്ഥര‍്ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇതിനുശേഷമാണ് ഇന്ന് പത്തുമണിയോടെ ഇടിച്ചു നിരത്തല്‍ തുടങ്ങിയത്. ഫഹീം ഖാന്റെ അമ്മയുടെ പേരിൽ രജിസ്റ്റർ ചെയ്ത 86.48 ചതുരശ്ര മീറ്റർ വിസ്തീർണ്ണമുള്ള വീടിന്‍റെ ഒരു ഭാഗമാണ് ഇടിച്ചു നിരത്തിയത്. നാഗ് പൂര‍് കലാപത്തില്‍ അറസ്റ്റിലായ ഫഹീം ഖാന്‍ ഇപ്പോഴും ജെയിലിലാണ്. കലാപത്തിന് പ്രേരണയായത് ഫഹീം ഖാന്റെ പ്രസംഗമാണെന്നായിരുന്നു പൊലീസ് ആരോപണം.

നാഗ്പൂർ കലാപക്കേസിൽ അറസ്റ്റിലായ ഫഹീം ഖാന്റെ വീട് ഇടിച്ച് നിരത്തി നഗരസഭ