പാമ്പിനെ തുരത്താൻ കരിമ്പിൻ തോട്ടത്തിന് തീയിട്ടു; ഒടുവിൽ വെന്തമർന്നത് അഞ്ച് പുലി കുഞ്ഞുങ്ങള്‍
കാടില്ലാതായതോടെ പുള്ളിപ്പുലികളെ കരിമ്പിന്‍ തോട്ടങ്ങളിലാണ് സാധാരണ കാണുക. തോട്ടങ്ങളില്‍ കിടന്നായിരിക്കും അമ്മ പുലികള്‍ പ്രസവിക്കുന്നതും. കുട്ടികള്‍ വളര്‍ന്നു വലുതാകുന്നതുവരെ തോട്ടത്തിലായിരിക്കും അവരുടെ താമസമെന്നും വനംവകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു.
പൂനെ: പാമ്പിനെ തുരത്താൻ കരിമ്പിൻ തോട്ടത്തിൽ തീയിട്ടതിനെ തുടർന്ന് പത്തു ദിവസം പ്രായമായ അഞ്ച് പുലി കുഞ്ഞുങ്ങൾ വെന്തുമരിച്ചു. പൂനെയിലെ ഗൗഡെവാടി ഗ്രാമത്തിൽ ബുധനാഴ്ചയാണ് ദാരുണമായ സംഭവം നടന്നത്. തോട്ടത്തിൽ പാമ്പുണ്ടെന്ന മുൻധാരണയിൽ കർഷകർ തീയിടുകയായിരുന്നു. ശേഷം സ്ഥലത്ത് നടത്തിയ പരിശോധനയിലാണ് പുലി കുഞ്ഞുങ്ങളെ വെന്തുമരിച്ച നിലയിൽ കണ്ടെത്തിയത്.
അമ്മ പുലി ഭക്ഷണം അന്വേഷിച്ച് പോയ സമയത്തായിരിക്കും തീ പടര്‍ന്നു പിടിച്ചതെന്നാണ് വനംവകുപ്പ് ഉദ്യോഗസ്ഥരുടെ പ്രാഥമിക നിഗമനം. കുട്ടികളെ അന്വേഷിച്ച് കാണാതാകുന്നതോടെ അമ്മ പുലി അക്രമകാരിയാകാൻ സാധ്യതയുണ്ടെന്നും അതിനാൽ രാത്രിയിലെ പെട്രോളിങ് ശക്തമാക്കിയിരിക്കുകയാണെന്നും അധികൃതർ പറഞ്ഞു. അതേസമയം പുലിയുടെ അക്രമം ഭയന്ന് കൃഷിയിടത്തേക്ക് പോകാതിരിക്കുകയാണ് കർഷകർ.
കാടില്ലാതായതോടെ പുള്ളിപ്പുലികളെ കരിമ്പിന്‍ തോട്ടങ്ങളിലാണ് സാധാരണ കാണുക. തോട്ടങ്ങളില്‍ കിടന്നായിരിക്കും അമ്മ പുലികള്‍ പ്രസവിക്കുന്നതും. കുട്ടികള്‍ വളര്‍ന്നു വലുതാകുന്നതുവരെ തോട്ടത്തിലായിരിക്കും അവരുടെ താമസമെന്നും വനംവകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു.