നീറ്റ് പരീക്ഷയ്ക്ക് ശിരോവസ്ത്രം ധരിക്കാൻ അനുമതി; മുന്‍കൂട്ടി അനുമതി വാങ്ങണം
ബുർക്ക, കൃപാൺ, കര ഉൾപ്പടെയുള്ളവയുടെ വിലക്കാണ് നീക്കിയത്. ഇവ ധരിച്ചെത്തുന്നവർ ഒരു മണിക്കൂർ മുൻപ് അധികൃതരെ വിവരം അറിയിക്കണം.
ദില്ലി: അഖിലേന്ത്യാ എൻട്രൻസ് പരീക്ഷകൾക്ക് ശിരോവസ്ത്രം ധരിക്കാൻ കേന്ദ്ര സർക്കാർ അനുമതി. അടുത്ത വര്‍ഷം മുതലുള്ള നീറ്റ് പരീക്ഷകള്‍ക്ക് ശിരോവസ്ത്രം ധരിക്കാനാണ് അനുമതി. ബുർക്ക, കൃപാൺ, കര ഉൾപ്പടെയുള്ളവയുടെ വിലക്കാണ് നീക്കിയത്. ഇവ ധരിച്ചെത്തുന്നവർ ഒരു മണിക്കൂർ മുൻപ് അധികൃതരെ വിവരം അറിയിക്കണമെന്നും കേന്ദ്ര മാനവ വിഭവ ശേഷി മന്ത്രാലയം സർക്കുലറിൽ പറയുന്നു.
ശരീരത്തിൽ മെഡിക്കൽ ഉപകരണങ്ങൾ ഘടിപ്പിച്ചവർ അഡ്മിറ്റ് കാർഡ് കിട്ടുന്നതിന് മുന്‍പുതന്നെ അനുമതി തേടണമെന്നും സര്‍ക്കുലറില്‍ വ്യക്തമാക്കുന്നു. നീറ്റ് പരീക്ഷയ്ക്ക് ശിരോവസ്ത്രം ധരിക്കുന്നത് കഴിഞ്ഞ വര്‍ഷം പരീക്ഷാ ഹാളില്‍ വിലക്കിയിരുന്നു. ഇത് വലിയ പ്രതിഷേധത്തിന് ഇടയാക്കുകയും ചെയ്തിരുന്നു. ഇതിനെതിരെ കോടതിയെ സമീപിക്കുന്ന സാഹചര്യവും ഉണ്ടായിരുന്നു. പ്രതിഷേധം ശക്തമായ സാഹചര്യത്തിലാണ് 2020ലെ നീറ്റ് പരീക്ഷയ്ക്ക് ശിരോവസ്ത്രം ധരിക്കുന്നതിനുള്ള വിലക്ക് നീക്കിയിരിക്കുന്നത്.