പൗരത്വ നിയമ ഭേദഗതി: ബംഗളൂരുവിൽ ബുർഖയണിഞ്ഞ്, പൊട്ട് തൊട്ട് വേറിട്ട പ്രതിഷേധം
'വസ്ത്രം കൊണ്ട് തിരിച്ചറിയുന്നുണ്ടോ' എന്ന ചോദ്യവുമായി പൊട്ടു തൊട്ട്, ബുർഖയിട്ടാണ് ഇവർ പ്രതിഷേധത്തിൽ പങ്കാളികളായത്. മൂന്നോളം പ്രതിഷേധ കൂട്ടായ്മകളാണ് ഞായറാഴ്ച മാത്രം ബംഗളൂരുവിൽ സംഘടിപ്പിക്കപ്പെട്ടത്.
ബംഗളൂരു: പൗരത്വ നിയമ ഭേദഗതിയ്ക്കും ദേശീയ പൗരത്വ രജിസ്റ്ററിനുമെതിരെ വ്യത്യസ്ത പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുകയാണ് ബംഗളൂരുവിലെ യുവജനങ്ങൾ. 'വസ്ത്രം കൊണ്ട് തിരിച്ചറിയുന്നുണ്ടോ' എന്ന ചോദ്യവുമായി പൊട്ടു തൊട്ട്, ബുർഖയിട്ടാണ് ഇവർ പ്രതിഷേധത്തിൽ പങ്കാളികളായത്. മൂന്നോളം പ്രതിഷേധ കൂട്ടായ്മകളാണ് ഞായറാഴ്ച മാത്രം ബംഗളൂരുവിൽ സംഘടിപ്പിക്കപ്പെട്ടത്. ബംഗളൂരുവിലെ ടൗൺഹാളിൽ സംഘടിപ്പിച്ച ബുർഖ-ബിന്ദി പ്രതിഷേധത്തിൽ ഏകദേശം ആയിരത്തി അഞ്ഞൂറോളം ആളുകൾ പങ്കെടുത്തുവെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
പൗരത്വഭേദഗതി നിയമം: ബോളിവുഡ് താരങ്ങളുടെ പഞ്ചനക്ഷത്ര അത്താഴ വിരുന്ന് നടത്തിയ ബിജെപിക്ക് തിരിച്ചടി...
''ചില മാധ്യമങ്ങൾ പ്രതിഷേധ കൂട്ടായ്മകളെ മുസ്ലീം പ്രതിഷേധം എന്ന് വേർതിരിച്ച് റിപ്പോർട്ട് ചെയ്യുന്നുണ്ട്. എന്നാൽ അത് ശരിയല്ല. എല്ലാ മതവിഭാഗത്തിലും പെട്ടവർ ഈ പ്രതിഷേധ സംഗമത്തിൽ അംഗങ്ങളായിട്ടുണ്ട്.'' സംഘാടകരിലൊരാളായ പ്രജക്ത കുവാലേക്കർ പറഞ്ഞു. കലാകാരൻമാർ, ഗായകർ, ആക്റ്റിവിസ്റ്റുകൾ, മാധ്യമപ്രവർത്തകർ തുടങ്ങി സമൂഹത്തിന്റെ എല്ലാ മേഖലയിലുമുള്ളവർ ഈ പ്രതിഷേധത്തിൽ പങ്കെടുക്കുന്നുണ്ടെന്നും അവർ കൂട്ടിച്ചേർത്തു. മണിപ്പൂരി ആക്റ്റിവിസ്റ്റ് ഇറോം ശർമ്മിളയും പ്രതിഷേധത്തിൽ പങ്കെടുത്തിരുന്നു. സൗത്ത് ബെംഗളൂരുവിലെ ജാമിയത്ത് ഉലമ രക്തദാന ക്യാംപ് സംഘടിപ്പിച്ചാണ് പൗരത്വ ഭേദഗതിക്കും ദേശീയ പൗരത്വ രജിസ്റ്ററിനുമെതിരെയുള്ള പ്രതിഷേധം രേഖപ്പെടുത്തിയത്.