Election : ഉപതെരഞ്ഞെടുപ്പുകളിൽ നേട്ടം കൊയ്ത് ബിജെപി, എസ് പി ശക്തികേന്ദ്രങ്ങളിൽ 'താമര'; അടിപതറി ആപ്പ്
ത്തർപ്രദേശിൽ സമാജ് വാദി പാർട്ടിയുടെ ശക്തികേന്ദ്രങ്ങളിൽ ബിജെപി വിജയക്കൊടി പാറിച്ചു. റാംപൂരിൽ ബിജെപിയുടെ ഗനശ്യാം സിങ്ങ് ലോധി വിജയിച്ചു.
ദില്ലി : ആറ് സംസ്ഥാനങ്ങളിലെ മൂന്ന് ലോക്സഭാ മണ്ഡലങ്ങളിലും ഏഴ് നിയമസഭാ മണ്ഡലങ്ങളിലും നടന്ന ഉപതെരഞ്ഞെടുപ്പുകളിൽ നേട്ടം കൊയ്ത് ബിജെപി.ഉത്തർപ്രദേശിൽ സമാജ് വാദി പാർട്ടിയുടെ ശക്തികേന്ദ്രങ്ങളിൽ ബിജെപി വിജയക്കൊടി പാറിച്ചു. റാംപൂരിൽ ബിജെപിയുടെ ഗനശ്യാം സിങ്ങ് ലോധി വിജയിച്ചു. അസംഗഡിൽ ബിജെപി സ്ഥാനാർത്ഥി ദിനേഷ് ലാൽ യാദവ് ലീഡ് ചെയ്യുകയാണ്. അഖിലേഷ് യാദവ് രണ്ടരലക്ഷം വോട്ടിന് വിജയിച്ച മണ്ഡലത്തിലാണ് ബിജെപി ലീഡ് ചെയ്യുന്നതെന്നതാണ് ശ്രദ്ധേയും. അഖിലേഷ് യാദവും അസംഖാനും നിയമസഭയിലേക്ക് മൽസരിച്ച് വിജയിച്ചതോടെയാണ് ഈ രണ്ടിടത്തും ഉപതിരഞ്ഞെടുപ്പ് വേണ്ടിവന്നത്.
അതേ സമയം ദില്ലി നിയമസഭയിലെ രാജേന്ദ്ര നഗർ സീറ്റ് എഎപി നിലനിർത്തിയെങ്കിലും പഞ്ചാബിൽ പാർട്ടിക്ക് അടിതെറ്റി. ഭഗവന്ത് മാന്റെ തട്ടകമായ സംഗ്രൂർ പാർലമെന്റ് മണ്ഡലത്തിൽ ശിരോമണി അകാലിദൾ അമൃത്സർ പാർട്ടി അധ്യക്ഷൻ എസ്.എസ്. മാൻ വിജയിച്ചു. അയ്യായിരത്തിലധികം വോട്ടുകളാണ് ലീഡ്. ഇതോടെ ലോക്സഭയിലുണ്ടായിരുന്നു ആകെ സീറ്റും എഎപിക്ക് നഷ്ടമായി.
സിദ്ദു മൂസവാലയുടെ കൊലപാതകം ഉൾപ്പെടെ ക്രമസമാധാന പ്രശ്നങ്ങൾ വ്യാപകമായി ചർച്ചയായ മണ്ഡലത്തിൽ ആപ്പിന് കനത്ത തിരിച്ചടിയാണ് ഉണ്ടായത്.
Lok sabha : ലോക്സഭ ഉപതെരഞ്ഞെടുപ്പ് : ആപ്പിന് തിരിച്ചടി, ഏക സീറ്റ് നഷ്ടമായി
അതേ സമയം, നിയമസഭ ഉപതിരഞ്ഞെടുപ്പുകളിൽ, ത്രിപുരയിൽ ബിജെപിക്കാണ് മുന്നേറ്റം. ടൗൺ ബോർഡോവാലി മണ്ഡലത്തിൽ മുഖ്യമന്ത്രി മാണിക് സാഹ വിജയിച്ചു. മറ്റ് രണ്ട് മണ്ഡലങ്ങളിൽ ബിജെപി വിജയം നേടി. അഗർത്തലയിൽ ബിജെപി സിറ്റിംഗ് സീറ്റ് കോൺഗ്രസ് പിടിച്ചെടുത്തു. കോൺഗ്രസ് നേതാവ് സുദീപ് റോയ് ബർമനാണ് ഇവിടെ വിജയിച്ചത്. ആന്ധ്രപ്രദേശിലെ ആത്മക്കൂറിൽ വൈ എസ് ആർ കോൺഗ്രസ് ജയിച്ചു. ഒടുവിൽ വിവരം ലഭിക്കുമ്പോൾ ജാർഖണ്ഡിലെ മന്ദറിൽ കോൺഗ്രസും ബിജെപിയും തമ്മിൽ ശക്തമായ മൽസരം തുടരുകയാണ്.