രാമനെ ഒഴിവാക്കി രാജ്യത്തെ കുറിച്ച് സംസാരിക്കുന്നവർ അടിമത്തത്തിന്‍റെ  പ്രതിനിധികളെന്നും അമിത് ഷാ

ദില്ലി: പാര്‍ലമെന്‍റ് സമ്മേളനം അവസാനിക്കുന്ന ദിവസം നിര്‍ണായക പ്രഖ്യാപനവുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. പൗരത്വ നിയമ ഭേദ​ഗതി ഉടൻ നടപ്പാക്കുമെന്ന് അമിത് ഷാ അറിയിച്ചു. ലോക്സഭാ തെരഞ്ഞെടുപ്പിന് മുമ്പ് വിജ്ഞാപനം ഇറക്കുമെന്നതിൽ ആർക്കും സംശയം വേണ്ട. ബിജെപി ഒറ്റയ്ക്ക് 370 സീറ്റ് നേടുമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി സമൂഹ മാധ്യമത്തില്‍ കുറിച്ചു. ലോക്സഭയില്‍ അയോധ്യയെക്കുറിച്ചുള്ള ചര്‍ച്ചയില്‍ സംസാരിച്ച അദ്ദേഹം, പ്രാണ പ്രത്ഷഠ വികസിത രാജ്യത്തേക്കുള്ള യാത്രയുടെ തുടക്കമെന്ന് പറഞ്ഞു.

Add Asianetnews as a Preferred SourcegooglePreferred

140 കോടി ജനങ്ങളിലെ രാമഭക്തർക്കും പ്രാണപ്രതിഷ്ഠ അപൂർവ അനുഭവമാണ്. വർഷങ്ങൾ കോടതി വ്യവഹാരത്തിൽ കുടുങ്ങി കിടന്ന സ്വപ്നം മോദി സർക്കാർ യാഥാർത്ഥ്യമാക്കി. ജനുവരി 22 ലെ പ്രാണപ്രതിഷ്ഠ നൂറ്റാണ്ടുകൾ ഓർമിക്കും.രാമനെ ഒഴിവാക്കി രാജ്യത്തെ കുറിച്ച് സംസാരിക്കുന്നവർ അടിമത്തത്തിന്‍റെ പ്രതിനിധികളാണ്. അവർക്ക് ഇനിയും രാജ്യത്തെ മനസിലായിട്ടില്ല.1528 ൽ തുടങ്ങിയ പോരാട്ടമാണ് ജനുവരി 22 ന് പൂർത്തിയായത്, ഇത് നൂറ്റാണ്ടുകൾ ഓർമിക്കപ്പെടും. പ്രാണപ്രതിഷ്ഠയെ എതിർക്കുന്നവർ സുപ്രീം കോടതി വിധി അംഗീകരിക്കുന്നുവോ എന്ന് ഇനിയെങ്കിലും വ്യക്തമാക്കണം. ലോകത്ത് ഒരിടത്തും ഒരു രാജ്യത്തെ ഭൂരിപക്ഷ സമുദായത്തിന്‍റെ വിശ്വാസം സംരക്ഷിക്കാൻ ഇത്രയും നീണ്ട നിയമപോരാട്ടം നടത്തിയിട്ടില്ല. രാമക്ഷേത്രം യാഥാർത്ഥ്യമാക്കിയതിലൂടെ രാജ്യം പുതിയ യു​ഗത്തിലേക്ക് കടന്നു. 2024 ലും മോദിയുടെ നേതൃത്ത്വത്തിലുള്ള സർക്കാർ തുടരുമെന്നും അദ്ദേഹം പറഞ്ഞു.