കോടതിയില്‍ 'മൈ ലോര്‍ഡ്' വിളി വേണ്ട 'സര്‍' എന്ന് വിളിച്ചാല്‍ മതി: കൊൽക്കത്ത ഹൈക്കോടതി
കൊല്‍ക്കത്ത ഹൈക്കോടതിക്ക് കീഴില്‍ വരുന്ന ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകളിലും ഈ നിര്‍ദ്ദേശം ബാധകമാണ്. വ്യാഴാഴ്ചയാണ് ഇന്ത സംബന്ധിച്ച കത്ത് ഹൈക്കോടതി രജിസ്ട്രാര്‍ ജനറല്‍ റായി ചാട്ടോബാധ്യായ പുറത്ത് വിട്ടത്.
കൊല്‍ക്കത്ത: കോടതിയില്‍ മൈ ലോർഡ്, ലോർഡ്ഷിപ്പ് എന്നീ വാക്കുകൾക്ക് പകരം സർ എന്ന് ഉപയോഗിച്ചാൽ മതിയെന്ന് കൊൽക്കത്ത ഹൈക്കോടതി ചീഫ് ജസ്റ്റിസ്. കൊല്‍ക്കത്ത ഹൈക്കോടതിക്ക് കീഴിലുള്ള കോടതികള്‍ക്കാണ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് ടിബിഎന്‍ രാധാകൃഷ്ണന്‍റെ നിര്‍ദ്ദേശം. ബ്രിട്ടീഷ് രാജ് കാലഘട്ടം മുതൽ തുടർന്നുവരുന്ന ഒരു സമ്പ്രദായത്തിനാണ് കൊല്‍ക്കത്ത ഹൈക്കോടതി ചീഫ് ജസ്റ്റിസ് മാറ്റം വരുത്തുന്നതെന്നാണ് വിദഗ്ധര്‍ വിശദമാക്കുന്നത്.
കൊല്‍ക്കത്ത ഹൈക്കോടതിക്ക് കീഴില്‍ വരുന്ന കോടതികള്‍ക്ക് ഇത് സംബന്ധിച്ച് ചീഫ് ജസ്റ്റിസ് കത്ത് അയച്ചതായാണ് ദി ഇന്ത്യന്‍ എക്സപ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. കൊല്‍ക്കത്ത ഹൈക്കോടതിക്ക് കീഴില്‍ വരുന്ന ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകളിലും ഈ നിര്‍ദ്ദേശം ബാധകമാണ്. വ്യാഴാഴ്ചയാണ് ഇത് സംബന്ധിച്ച കത്ത് ഹൈക്കോടതി രജിസ്ട്രാര്‍ ജനറല്‍ റായി ചാട്ടോബാധ്യായ പുറത്ത് വിട്ടത്.
ജില്ലാ കോടതികളിലും ഹൈക്കോടതി രജിസ്ട്രികളും ഇനിമുതല്‍ മൈ ലോര്‍ഡ്, ലോര്‍ഡ്ഷിപ്പ് എന്നതിനും പകരമായി സര്‍ എന്ന് ഉപയോഗിച്ചാല്‍ മതിയെന്നാണ് ചീഫ് ജസ്റ്റിസ് ടിബിഎന്‍ രാധാകൃഷ്ണന്‍റെ കത്ത് വ്യക്തമാക്കുന്നത്. ചീഫ് ജസ്റ്റിസ് തന്നെയാണ് ഇക്കാര്യത്തിൽ തീരുമാനമെടുത്തതെന്നും സന്ദേശത്തിൽ പറയുന്നുണ്ട്.
ബ്രിട്ടീഷ് രാജ് കാലഘട്ടം മുതൽ തുടർന്നുവരുന്ന ഇത്തരം കീഴ്വഴക്കങ്ങൾക്കെതിരെ പലപ്പോഴും വിമർശനങ്ങൾ ഉയർന്നിട്ടുണ്ട്. ദില്ലി ഹൈക്കോടതിയിൽ നിന്ന് അടുത്തിടെ പഞ്ചാബ്, ഹരിയാന ഹൈക്കോടതിയിലേക്ക് മാറ്റിയ ജസ്റ്റിസ് എസ് മുരളീധർ അദ്ദേഹത്തെ അഭിസംബോധന ചെയ്യുമ്പോൾ മൈ ലോർഡ്, ലോർഡ്ഷിപ്പ് തുടങ്ങിയ പദങ്ങൾ ഉപയോഗിക്കുന്നത് ഒഴിവാക്കണമെന്ന് അഭിഭാഷകരോട് അഭ്യർഥിച്ചിരുന്നു.