ജെല്ലിക്കെട്ട് കാളയുമായി നാമനിർദേശ പത്രിക നൽകാനെത്തി സ്ഥാനാര്‍ത്ഥി
മുമ്പ് ജെല്ലിക്കെട്ടിന് അനുമതി തേടി സുപ്രീം കോടതിയെ സമീപിച്ചവരിൽ രാജേഷുമുണ്ടായിരുന്നു. ഇത്തരത്തില്‍ തന്നെയാണ് രാജേഷ് അറിയപ്പെടുന്നതും.
ചെന്നൈ: ജെല്ലിക്കെട്ട് കാളയുമായി നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനെത്തി തിരുച്ചിറപ്പള്ളിയിലെ 'നാം തമിഴർ കക്ഷി' സ്ഥാനാര്‍ത്ഥി. വ്യത്യസ്തമായ രീതിയില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനെത്തിയതോടെ തന്നെ വാര്‍ത്തകളില്‍ ഇടം നേടിയിരിക്കുകയാണ് ജെല്ലിക്കെട്ട് ആക്ടിവിസ്റ്റ് കൂടിയായ ഡി രാജേഷ്.
മുമ്പ് ജെല്ലിക്കെട്ടിന് അനുമതി തേടി സുപ്രീം കോടതിയെ സമീപിച്ചവരിൽ രാജേഷുമുണ്ടായിരുന്നു. ഇത്തരത്തില്‍ തന്നെയാണ് രാജേഷ് അറിയപ്പെടുന്നതും. എംബിഎ ബിരുദധാരിയായ രാജേഷ് ആദ്യമായാണ് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്.
'നാം തമിഴർ കക്ഷി' പാര്‍ട്ടി നേതാക്കള്‍ക്കും മൂന്ന് കാളകള്‍ക്കുമൊപ്പമാണ് രാജേഷ് ജില്ലാ കളക്ട്രേറ്റില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനെത്തിയത്. എഐഎഡിഎംകെ സ്ഥാനാര്‍ത്ഥി പി കറുപ്പയ്യയും എംഡിഎംകെ സ്ഥാനാര്‍ത്ഥി ദുരൈ വൈക്കോയും മണ്ഡലത്തിന് പുറത്തുനിന്നുള്ളവരാണ്, അതിനാല്‍ തന്നെ താൻ ജയിച്ചാല്‍ താൻ മണ്ഡലത്തില്‍ തന്നെ ഏവര്‍ക്കും പ്രയോജനപ്പെടുംവിധം സന്നിഹിതനായിരിക്കുമെന്നും താൻ ജയിച്ചാല്‍ പ്രദേശത്തെ മാലിന്യപ്രശ്നത്തിന് പരിഹാരം കാണുമെന്നും നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ച ശേഷം രാജേഷ് മാധ്യമങ്ങളോട് പറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-