കുടുംബാസൂത്രണം അടിച്ചേല്‍പ്പിക്കില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍
മക്കളുടെ എണ്ണം രണ്ട് എന്നതുൾപ്പെടെ ജനസംഖ്യാ നിയന്ത്രണ നടപടികൾ ആവശ്യപ്പെട്ട് ഡൽഹിയിലെ ബിജെപി നേതാവ് അശ്വനി കുമാർ ഉപാധ്യായ നൽകിയ ഹർജിയിലാണ് ആരോഗ്യ മന്ത്രാലയം നിലപാട് വ്യക്തമാക്കിയത്.
ദില്ലി: കുട്ടികളുടെ എണ്ണം നിയന്ത്രിക്കാന്‍ ജനങ്ങളെ നിർബന്ധിക്കില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍. പ്രീംമ കോടതിയിലാണ് കേന്ദ്രം ഇത് അറിയിച്ചത്. നിർബന്ധിത കുടുംബാസൂത്രണം വിപരീതഫലമുണ്ടാക്കുമെന്നും ജനസംഖ്യയെ പ്രതികൂലമായി ബാധിക്കുമെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം സത്യവാങ്മൂലത്തിൽ പറഞ്ഞു.
മക്കളുടെ എണ്ണം രണ്ട് എന്നതുൾപ്പെടെ ജനസംഖ്യാ നിയന്ത്രണ നടപടികൾ ആവശ്യപ്പെട്ട് ഡൽഹിയിലെ ബിജെപി നേതാവ് അശ്വനി കുമാർ ഉപാധ്യായ നൽകിയ ഹർജിയിലാണ് ആരോഗ്യ മന്ത്രാലയം നിലപാട് വ്യക്തമാക്കിയത്. എത്ര മക്കൾ വേണമെന്നും ഏതു കുടുംബാസൂത്രണ മാർഗം വേണമെന്നും തീരുമാനിക്കേണ്ടതു വ്യക്തികളാണ്.
രാജ്യത്തെ കുടുംബാസൂത്രണ പരിപാടി നിർബന്ധപൂർവമുള്ളതല്ല. ഇത്, എത്ര മക്കൾ വേണമെന്ന് ദമ്പതികൾക്ക് അവരുടെ ഇഷ്ടത്തിനനുസരിച്ച് തീരുമാനിക്കാനും അവർക്ക് അനുയോജ്യമായ കുടുംബാസൂത്രണ രീതികൾ സ്വീകരിക്കാനും അവസരം നൽകുന്നുണ്ടെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം കോടതിയില്‍ നല്കിയ സത്യവാങ്മൂലത്തില്‍ പറയുന്നു.
നേരത്തെ ഇതേ ഹര്‍ജിയുമായി ദില്ലി ഹൈക്കോടതിയെ ബിജെപി നേതാവ് സമീപിച്ചിരുന്നു. എന്നാല്‍ ദില്ലി ഹൈക്കോടതി ഈ ഹര്‍ജി തള്ളി. ഇതിനെതിരെയാണ് ബിജെപി നേതാവ് അശ്വനി കുമാർ ഉപാധ്യായ സുപ്രീംകോടതിയെ സമീപിച്ചത്.