ജമ്മു കശ്മീർ മുൻ ഗവർണർ സത്യപാൽ മല്ലിക്കിൽ നിന്ന് സി ബി ഐ മൊഴിയെടുത്തത് രണ്ട് കേസുകളിൽ
ജമ്മു കശ്മീർ മുൻ ഗവർണർ സത്യപാൽ മല്ലിക്കിൽ നിന്ന് സി ബി ഐ മൊഴിയെടുത്തത് രണ്ട് കേസുകളുമായി ബന്ധപ്പെട്ട് . ഫയലുകളിൽ ഒപ്പിടാൻ തനിക്ക് മൂന്നൂറ് കോടിയുടെ കൈക്കൂലി വാഗ്ദാനം ചെയ്തെന്നും എന്നാല്‍ താൻ നിരാകരിച്ചെന്നും സത്യപാൽ മല്ലിക് വെളിപ്പെടുത്തിയിരുന്നു
ദില്ലി: ജമ്മു കശ്മീർ മുൻ ഗവർണർ സത്യപാൽ മല്ലിക്കിൽ നിന്ന് സി ബി ഐ മൊഴിയെടുത്തത് രണ്ട് കേസുകളുമായി ബന്ധപ്പെട്ട് . ഫയലുകളിൽ ഒപ്പിടാൻ തനിക്ക് മൂന്നൂറ് കോടിയുടെ കൈക്കൂലി വാഗ്ദാനം ചെയ്തെന്നും എന്നാല്‍ താൻ നിരാകരിച്ചെന്നും സത്യപാൽ മല്ലിക് വെളിപ്പെടുത്തിയിരുന്നു.കേസിൽ മല്ലിക്കിനെ കൂടാതെ ഒരു സാക്ഷിയുടെയും മൊഴി എടുത്തിട്ടുണ്ടെന്ന് സിബിഐ അറിയിച്ചു. ജമ്മു കശ്മീര്‍ എംപ്ലോയീസ് ഹെൽത്ത് കെയർ ഇൻഷുറൻസ് സ്കീമിന്റെ കരാർ സ്വകാര്യ കമ്പനിക്ക് നൽകിയതിലും, കിരു ജലവൈദ്യുതി പദ്ധതിയുമായി ബന്ധപ്പെട്ടുമുള്ള കേസുകളാണ് സിബിഐ അന്വേഷിക്കുന്നത്. ഇതിൽ ഒരു കേസിൽ അനിൽ അംബാനിയുടെ റിലയൻസ് ജനറൽ ഇൻഷുറൻസ് കമ്പനിയെയും പ്രതി ചേർത്തിട്ടുണ്ട്.
ആർഎസ്എസ് ബന്ധമുള്ള ആളുമായും അംബാനിയുമായും ബന്ധപ്പെട്ട ഫയലുകൾക്ക് അനുമതി നൽകിയാൽ 300 കോടി രൂപ കൈക്കൂലി നൽകാമെന്ന് വാഗ്ദാനം ചെയ്തിരുന്നതായിരുന്നു ജമ്മു കശ്മീർ മുൻ ഗവർണറുടെ വെളിപ്പെടുത്തൽ. എന്നാൽ ഇത് കരാറുകൾ താൻ റദ്ദാക്കുകയായിരുന്നു എന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി തനിക്ക് പിന്തുണ നൽകിയെന്നും സത്യപാൽ മാലിക്ക് പറഞ്ഞിരുന്നു.
കശ്മീരിൽ ഉള്ളപ്പോൾ രണ്ട് ഫയലുകൾ അനുമതി തേടി മേശപ്പുറത്ത് വന്നിരുന്നു. ഒന്ന് അംബാനിയുമായി ബന്ധമുള്ളതും മറ്റൊന്ന് ആർഎസ്എസ് ബന്ധമുള്ള വ്യക്തിയുടേതും ആയിരുന്നു. മെഹബൂബ മുഫ്തി സർക്കാറിൽ മന്ത്രിയായിരുന്ന ഇദ്ദേഹം പ്രധാനമന്ത്രിയുമായി അടുത്ത ആളാണെന്നായിരുന്നു പറഞ്ഞിരുന്നത്. രണ്ടു കരാറുകളുമായി ബന്ധപ്പെട്ട് അഴിമതി ആരോപണം നിലനിൽക്കുന്നുണ്ടെന്ന് അതത് സെക്രട്ടേറിയറ്റുകളിൽ നിന്ന് എനിക്ക് വിവരം ലഭിച്ചിരുന്നു.
Read more: രാഷ്ട്രീയമായി ഒറ്റപ്പെട്ടു, നിതീഷിന് മതിഭ്രമമാണെന്നും പ്രശാന്ത് കിഷോര്‍; പോര് മുറുകുന്നു
ഫയലുകൾക്ക് അനുമതി നൽകിയാൽ 150 കോടി രൂപ വച്ച് പ്രതിഫലം ലഭിക്കുമെന്നും സെക്രട്ടറിമാർ പറയുകയും ചെയ്തു. എന്നാൽ അഞ്ച് കുർത്തയും പൈജാമയുമാണ് താൻ കശ്മീരിലേക്ക് വരുമ്പോൾ കൊണ്ടുവന്നതെന്നും പോകുമ്പോഴും അതു മാത്രമേ കയ്യിൽ കാണൂവെന്നും അവരോട് മറുപടി പറഞ്ഞു. രാജസ്ഥാനിലെ ഒരു പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കവെയാണ് സത്യപാൽ ഇക്കാര്യം വെളിപ്പെടുത്തിയത്.